പത്തനംതിട്ട: സംസ്ഥാനത്ത് പനിയ്ക്ക് പുറമേ വയറിളക്ക രോഗങ്ങളും പടരുന്നു. പ്രതിദിനം ആയിരക്കണക്കിന് ആളുകളാണ് വയറിളക്ക രോഗ ബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നത്. ജൂണ്മാസത്തില് ഇതുവരെ 62000ത്തിലേറെ ആളുകള്‍ രോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാരിതര ആശുപത്രികളിലെ കണക്കുകള്‍ ലഭ്യമല്ല. 2015 ജൂണ്മാസത്തില് വയറിളക്കരോഗം ബാധിച്ചവരേക്കാള്‍ പതിനായിരത്തോളം ആളുകള്‍ കൂടുതല്‍ ഇന്നലെവരെ ചികിത്സ തേടിയെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധ ഉള്ളത് മലപ്പുറം ജില്ലയിലാണ്. ശരാശരി ദിനംപ്രതി അഞ്ഞൂറോളം ആളുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇവിടെ വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സതേടിയെത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊട്ടുപിന്നില്‍ കോഴിക്കോട് ജില്ലയാണ്. തിരുവനന്തപുരം, തൃശൂര്‍, കോട്ടയം ജില്ലകളിലും ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ രോഗബാധിതരായി ആശുപത്രികളിലെത്തുന്നു. ജൂണ്‍മാസം പകുതിയ്ക്ക് ശേഷമാണ് വയറിളക്കരോഗബാധിതരുടെ എണ്ണം ഏറെ വര്‍ദ്ധിച്ചത്. 2015ല്‍ നാലരലക്ഷത്തിലേറെ ആളുകളാണ് സംസ്ഥാനത്ത് വയളിറക്കരോഗബാധിതരായി സര്‍ക്കാര്‍ ആശുപത്രികളിലെത്തിയത്.
ദിനംപ്രതിയുള്ള രോഗബാധിതരുടെ കണക്കു പരിശോധിച്ചാല്‍ 2016 ല്‍ രോഗികളുടെ എണ്ണം ഇതിലും വര്‍ദ്ധിക്കാനാണ് സാധ്യത.
മാലിന്യ സംസ്ക്കരണത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതല്ലാതെ വിജയകരമായി ഒന്നും നടപ്പാക്കാത്തത് മാലിന്യങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇടയാകുന്നു. ജലസ്രോതസ്സുകളെല്ലാംതന്നെ മാലിന്യങ്ങള്‍കൊണ്ട് നിറയുന്നതിനാല്‍ കിണറുകളിലെ വെള്ളംപോലും മലിനമാകുന്നതായാണ് സൂചന.
മാംസാവശിഷ്ടങ്ങളും മനുഷ്യ വിസര്ജ്ജ്യങ്ങളുമെല്ലാം തോടുകളിലും നദികളിലും പാടശേഖരങ്ങളിലും ഉപേക്ഷിക്കുന്നതോടെ ഇവിടങ്ങളിലെ ശുദ്ധജലത്തില്‍ മാലിന്യം കലരുന്നു. മാലിന്യം കുമിഞ്ഞതോടെ കൊതുകും ഈച്ചയും പെരുകി പകര്‍ച്ചവ്യാധികള്‍ പടരുകയും ചെയ്യുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നതും ഇത്തരം രോഗങ്ങള്‍ പകരാന്‍ ഇടയാക്കുന്നു. ഹോട്ടലുകളിലും മറ്റും പേരിനു മാത്രമുള്ള പരിശോധനകള്‍ നടക്കുന്നുണ്ടെങ്കിലും തുടര്‍നടപടികളും തുടര്‍പരിശോധനകളും ഇല്ല.
നഗരഗ്രാമ ഭേദമില്ലാതെ വഴിയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ ആരോഗ്യ പരിശോധനകള്‍ പലപ്പോഴും നടക്കുന്നുമില്ല. ഇവയൊക്കെ രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നതായാണ് സൂചന.
വയറിളക്ക രോഗങ്ങളോടൊപ്പം മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും പലയിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ സംസ്ഥാനത്തൊട്ടാകെ പകര്‍ച്ചപ്പനിയും വ്യാപിക്കുന്നു. ഇന്നലെവരെ രണ്ടേകാല്‍ ലക്ഷത്തിലേറെ ആളുകള്‍ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനിബാധിതരായി ചികിത്സ തേടിയെത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിലും കൂടുതലാണെന്നാണ് സൂചന. 2015 ല്‍ 26 ലക്ഷത്തിലധികം ആളുകളാണ് സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടിയത്. പകര്‍ച്ചപ്പനിയ്ക്ക് പുറമേ ഡെങ്കിപ്പനിയും, മലേറിയ, എലിപ്പനി എന്നിവയും വിവിധ ഇടങ്ങളില്‍ വ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: