കൊട്ടാരക്കര: കൂറ്റന്‍ വാട്ടര്‍ ടാങ്ക് വീടിനു മുകളില്‍ വീണ് ഏഴ് വയസുകാരന് മരിച്ചു. അമ്മയ്ക്കും സഹോദരിക്കും ഗുരുതര പരിക്ക്. എഴുകോണ്‍ കൈതക്കോട് വേലംപൊയ്ക ബിജു ഭവനത്തില്‍ ആഞ്ചലോസിന്റെ മകന് അഭി ഗബ്രിയേല്‍ (ഏഴ്) ആണ് മരിച്ചത്. അഭിയുടെ അമ്മ ബീന (28), സഹോദരി സ്നേഹ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കുട്ടികളുടെ മുത്തശ്ശി ഉഷ ഇവര്‍ക്ക് ഭക്ഷണം വിളമ്പുകയായിരുന്നു, കുട്ടികള്‍ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മയും മുറിക്കുള്ളിലേക്ക് കയറിവന്നു. ഇതേ സമയത്ത് ശുദ്ധജലപദ്ധതിക്കായി സമീപത്ത് ഇരുപത് അടി ഉയരത്തില്‍ സ്ഥാപിച്ചിരുന്ന ടാങ്കും അത് ഉറപ്പിച്ചിരുന്ന ഇരുമ്പുതൂണും ആഞ്ചലോസിന്റെ വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. ഷീറ്റ് മേഞ്ഞ വീട് പൂര്‍ണ്ണമായും തകര്‍ത്ത് വെള്ളത്തോട് കൂടി പതിച്ച് ടാങ്ക് പൊട്ടിച്ചിതറി. ഷീറ്റ് ഉള്‍പ്പടെ ദേഹത്ത് വീണാണ് കുട്ടി മരിച്ചത്.
അമ്മയും മക്കളും ടാങ്കിനടിയില്പെട്ടു. മുത്തശ്ശിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ മൂന്നു പേരെയും പുറത്തെടുത്ത് കൊല്ലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അഭി മരിച്ചു. ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.
പട്ടികജാതി-റവന്യൂ വകൂപ്പുകളുടെ സംയുക്ത ഫണ്ടായ 48 ലക്ഷം രൂപ ചിലവില്‍ നടപ്പാക്കിയ ശുദ്ധജല പദ്ധതിക്കായി നിര്‍മ്മിച്ച ടാങ്കാണിത്. ഇരുമ്പ് ആങ്കഌയറിലാണിത് സ്ഥാപിച്ചിരുന്നത്. ആഴത്തിലും ബലത്തിലും കുഴിച്ചിടാത്തതുകൊണ്ട് ഒരുവശത്തേക്ക് പിഴുതാണ് ടാങ്ക് വീണത്. നിര്‍മ്മാണത്തിലെ അഴിമതി സംബന്ധിച്ച് അന്നുതന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണമുണ്ടായില്ല. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കതിരെ നടപടിയെടുക്കണമെന്നും കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപി നേതാവ് ബൈജു ചെറുപൊയ്ക ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: