ചങ്ങനാശേരി: ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാവണമെന്ന് എന്‍എസ്എസ്. ബജറ്റ് സമ്മേളനത്തോട് അനുബന്ധിച്ച് ചങ്ങനാശേരിയില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് എന്‍എസ്എസ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നൂറ്റാണ്ടുകളായുള്ള വിശ്വാസപ്രമാണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സര്‍വ്വമതസ്ഥരും ആരാധാനാലയങ്ങളില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നത്. വിവിധ ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദു ക്ഷേത്രങ്ങളിലെ വ്യത്യസ്തമായ മൂര്‍ത്തീ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കും വ്യത്യസ്തതയുണ്ടെന്നും പ്രമേയം പറയുന്നു.
പ്രതിഷ്ഠകള്‍ ഒന്നെങ്കില്കൂടി പ്രതിഷ്ഠാ സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റമുണ്ടാകാം. ഇതനുസരിച്ച് അനുഷ്ഠാനങ്ങളിലും മാറ്റം ഉണ്ടാകും.
ഇത് ഒരു വ്യക്തിയോ സമൂഹമോ വിചാരിച്ചാല്‍ മാറ്റാനാകില്ല. കേരളത്തിലെ മറ്റു ശാസ്താ ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്ത പുലര്‍ത്തുന്നതാണ് ശബരിമല ക്ഷേത്രം. ഇവിടെ നൈഷ്ഠിക ബ്രഹ്മചാരിയും ധ്യാനരൂപിയുമായ അയ്യപ്പനെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. മറ്റ് ക്ഷേത്രങ്ങളില്‍നിന്നു വ്യത്യസ്തമായി ഇവിടെ എല്ലാ മതവിഭാഗങ്ങള്‍ക്കും ദര്‍ശന സ്വാതന്ത്ര്യമുണ്ട്. ഇതുപോലെതന്നെ ഇവിടത്തെ മറ്റ് ആചാരങ്ങള്‍ക്കും മാറ്റമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ആരംഭിച്ച അനുഷ്ഠാനങ്ങളാണ് പിന്തുടരുന്നത്.
ഈ അനുഷ്ഠാനങ്ങളാണ് ക്ഷേത്രത്തിന്റെ ചൈതന്യത്തിന് നിദാനമായിട്ടുള്ളത്. കാമലോഭ മോഹങ്ങള്‍ക്ക് അടിമപ്പെടാത്ത സന്യാസജീവിത വ്രതം അനുഷ്ഠിക്കുന്ന നൈഷ്ഠിക ബ്രഹ്മചാരിയുടെ പ്രതിഷ്ഠയായതിനാലാണ് യുവതികളുടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിട്ടില്ല. പത്ത് വയസ്സിനും അമ്പത് വയസ്സിനും മദ്ധ്യേയുള്ള യുവതികളുടെ പ്രവേശനത്തിന് മാത്രമാണ് നിയന്ത്രണം. ഈ നിയന്ത്രണം നൂറ്റാണ്ടുകളായി തുടരുന്നതുമാണ്. ആചാര അനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തിയാല്‍ ചൈതന്യത്തിന് കോട്ടംതട്ടുമെന്നത് ഭക്തരുടെ വിശ്വാസമാണ്. ഭക്തരുടെ വിശ്വാസത്തിന് പ്രാധാന്യം നല്കാന് അധികൃതര്‍ തയ്യാറാവണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: