ശ്രീകാര്യം: കുളത്തൂര്‍ അരശുംമൂട് ജംഗ്ഷനില്‍ ഒരാഴ്ച മുന്‍പ് റോഡിലേക്ക് കടപുഴകിയ വന്‍ അരശുമരത്തിന്റെ ഭാഗങ്ങള്‍ റോഡ് വക്കില്‍ നിന്ന് നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആറ്റിപ്ര കൗണ്‍സിലര്‍ സുനില്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കുളത്തൂര്‍ കഴക്കൂട്ടം റോഡ് ഉപരോധിച്ചു. നാല് റോഡുകള്‍ കൂടിച്ചേരുന്ന ജംഗ്ഷനില്‍ മരം വീണതുമൂലം അനിയന്ത്രിതമായ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടിരുന്നു. തിരുവനന്തപുരം സിറ്റിയില്‍ നിന്ന് ശ്രീകാര്യം വഴി ടെക്നോപാര്‍ക്കിലേക്കു പോകാന്‍ വരുന്ന വാഹനങ്ങള്‍ അരശുംമൂട് തൃപ്പാദപുരം വഴിയാണ് പോകുന്നത്. അരശുമരം കടപുഴകി റോഡിലേക്ക് വീണതിനെ തുടര്‍ന്ന് മൂന്നു ദിവസം ഇതുവഴിയുള്ള ഗതാഗതം നിലച്ചിരുന്നു. മരത്തിന്റെ ഭാഗങ്ങള്‍ മുറിച്ചു നീക്കിയതിനെ തുടര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം പുനരാരംഭി
ച്ചത്. എന്നാല്‍ അരശുമരത്തിന്റെ ചുവടുഭാഗം നീക്കം ചെയ്തിരുന്നില്ല. ഇതു ഗതാഗത പ്രശ്നങ്ങള്‍ക്കു കാരണമായതിനെ തുടര്‍ന്നാണ് ബിജെപി പ്രതിഷേധവുമായി രംഗത്ത് വന്നത്. ഉപരോധ സമരം ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ് ഉദ്ഘാടനം ചെയ്തു. ബിജു നന്നാണി, കുളത്തൂര്‍ ജി. സുശീലന്, രാജശേഖരന്‍നായര്‍, മോഹനകുമാരന്‍ നായര്‍, തങ്കച്ചി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഉപരോധത്തെതുടര്‍ന്ന് കുളത്തൂര്‍ -കഴക്കൂട്ടം റോഡില്‍ രണ്ടു മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടു. അരശുമരത്തിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായി മാറ്റി ഗതാഗതം സുഗമമാക്കും എന്ന പൊതുമരാമത്ത് കഴക്കൂട്ടം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കഴക്കൂട്ടം സിഐയുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സ്ഥലത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: