തിരുവനന്തപുരം: 1958 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യ പോളിടെക്നിക്കായ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്ക് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുമ്പോഴും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ തുടരുകയാണ്. ഇന്ത്യയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുവാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന എഐസിടിഇ എന്ന അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ അംഗീകാരം നഷ്ടപ്പെട്ടതാണ് അടച്ചുപൂട്ടല്‍ ഭീഷണിക്ക് കാരണം. തുടര്‍ച്ചയായി നിശ്ചിത ഇടവേളകളില്‍ വിലയിരുത്തലുകള്‍ വേണമെന്ന നിര്‍ദ്ദേശം പലപ്പോഴും പാലിക്കപ്പെടാന്‍ തയ്യാറാകാത്തതിന്റെ പരിണതഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. തുടര്‍ച്ചയായി നല്‍കിയിരുന്ന റിപ്പോര്‍ട്ടുകളില്‍ പലതും സത്യവിരുന്ധമായിരുന്നു എന്ന് അടുത്ത കാലത്ത് നടന്ന പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സെന്‍ട്രല്‍ പോളിടെക്നിക്കില്‍ അധ്യാപകരുടെ കുറവും മറ്റ് പോരായ്മകളും ചൂണ്ടിക്കാണിച്ചാണ് അംഗീകാരം റദ്ദാക്കാന്‍ തീരുമാനിച്ചത്. നിലവിലുള്ള അപാകത പരിഹരിക്കാന്‍ 2016 ഏപ്രില്‍ 14ന് എഐസിടിഇ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നില്ല. ഇതുപ്രകാരം 30ന് 2016-17 ലെ അഡ്മിഷന് നിര്‍ത്തിവയ്ക്കാന്‍ എഐസിടിഇ ഉത്തരവിട്ടു. എഐസിടിഇ ചൂണ്ടിക്കാണിച്ച പോരായ്മ പരിഹരിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നതാണ് പ്രധാന കാരണം. തുടര്‍ന്ന് വന്ന സര്‍ക്കാരാകട്ടെ പ്രശ്നങ്ങളെ നിസ്സാരവത്കരിക്കാനും കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയാനുമാണ് സമയം കണ്ടെത്തുന്നത്. ചില സ്വകാര്യ പോളിടെക്നിക്കുകളെ സഹായിക്കാനാണ് എന്ന ആരോപണത്തെ ശരിവയ്ക്കുന്ന നിലപാടുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. നിലവാരം വര്‍ദ്ധിപ്പിക്കുവാനായി അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പാലിക്കപ്പെടണമെങ്കില്‍ പുതിയ പോസ്റ്റുകള്‍ ഉണ്ടാക്കേണ്ടി വരും. ഇത് ചെയ്യേണ്ടതും അടിസ്ഥാന സൗകര്യ വികസനവും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. വിദ്യാഭ്യാസ നിലവാരത്തില്‍ ലോകോത്തര നിലവാരമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കണം എന്ന ഉദ്ദേശശുദ്ധിയോടെയാണ് ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ എഐസിടിഇ നിര്‍ദ്ദേശിക്കുന്നത്. അത് നടപ്പിലാക്കുവാന്‍ ചെറുവിരല്‍ അനക്കാന്‍ തയ്യാറാകാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇടതു വലത് മുന്നണികള്‍ തയ്യാറാകുന്നത്.
ഇപ്പോള്‍ ആവേശം കാണിക്കുന്ന ഇരു മുന്നണികളും വിടുവായത്തം പ്രസംഗിച്ചു നടക്കുന്നതല്ലാതെ യാതൊരുവിധമായ ഫണ്ടും ഇതുവരെ തിരുവനന്തപുരം ജില്ലയുടെ നോഡല്‍ പോളിടെക്നിക്കായ ഈ സ്ഥാപനത്തിന് നല്‍കിയിട്ടില്ല എന്നതാണ് രസകരമായ വസ്തുത. സര്‍ക്കാര്‍ തലത്തില്‍ ചില ഇടപെടലുകള്‍ നടത്തി പ്രിന്‍സിപ്പള്‍ സെക്രട്ടറി മുഖാന്തിരം ഒരു സത്യവാങ്മൂലം നല്കിയാല് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാകും എന്ന് പല കോണുകളില്‍ നിന്നും അഭിപ്രായം ഉയരുന്നെങ്കിലും സര്‍ക്കാര്‍ മനപൂര്‍വ്വം കണ്ണടയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: