കോഴിക്കോട്: അവശരും നിരാലംബരും പരാശ്രിതരുമെന്നുമൊക്കെ പൊതുസമൂഹം വിശേഷിപ്പിക്കുന്ന വിഭാഗം അടിയന്തരാവസ്ഥയ്ക്കെതിരെ കരുത്തോടെ പൊരുതിയതിന്റെ സ്മരണകള്‍ അയവിറക്കുകയാണ് ബാലുശ്ശേരി പൊന്നരം തെരുവിലെ ഈ എണ്പത്തിയഞ്ചുകാരന്. കോണ്‍ഗ്രസ്സും ഇന്ദിരയും അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ കറുത്ത നാളുകള്ക്കെതിരെ പോരാടിയവരില്‍ വയനാട്ടിലെ ഗോത്രസമൂഹവുമുണ്ട്.
സ്വാതന്ത്ര്യത്തിന് വേണ്ടി പേരാടിയ തങ്ങളുടെ പൂര്‍വ്വികരുടെ പാതയില്‍ അവരും കൊടിയ പീഡനങ്ങളും മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങി. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയെന്ന് അക്കാലത്ത് ആര്‍എസ്എസിന്റെ വയനാട് ജില്ലാ പ്രചാരകായി പ്രവര്‍ത്തിച്ചിരുന്ന ടി.വി. ശങ്കരന് ഓര്‍ത്തെടുക്കുന്നു.
”അക്കാലത്തുതന്നെ വനവാസി കോളനികളില്‍ സംഘ പ്രവര്‍ത്തനം ശക്തമായിരുന്നു. നിരവധി വനവാസി യുവാക്കള്‍ സംഘത്തിന്റെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. സംഘം അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടാന്‍ ഉറച്ചപ്പോള്‍ അവരും ആ തീരുമാനം നടപ്പിലാക്കാന്‍ മറ്റുള്ളവരെ പോലെ തന്നെ മുന്നോട്ടു വന്നു. നിരവധി പേര് ജയിലിലായി. പലര്‍ക്കും മര്‍ദ്ദനമേറ്റു. ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് തമിഴ്നാട് അതിര്‍ത്തിക്കപ്പുറത്ത് കാട്ടില്‍ തള്ളി.” വയനാട് ജില്ലയില്‍ ഒളി പ്രവര്‍ത്തനത്തിന്റെയും പ്രക്ഷോഭത്തിന്റെയും ചുക്കാന്‍ പിടിച്ചുകൊണ്ട് വയനാട്ടിലുടനീളം പ്രവര്‍ത്തിച്ച ശങ്കരന് മാസ്റ്റര്‍ ഓര്‍ത്തെടുക്കുന്നു.
ബത്തേരിയിലും മാനന്തവാടിയിലും, അമ്പലവയലിലും, കല്‍പ്പറ്റയിലും, മീനങ്ങാടിയിലും അടിയന്തരാവസ്ഥയിലെ കരിനിയമങ്ങളെ വെല്ലുവിളിച്ചു കൊണ്ട് സമരങ്ങള്‍ നടന്നു. 1975 ഡിസംബര്‍ 29 ന് മാനന്തവാടിയില്‍ നടന്ന സത്യഗ്രഹസമരത്തിലാണ് ടി.വി. ശങ്കരന് മാസ്റ്റര്‍ പങ്കെടുത്തത്. തോണിച്ചാലിലെ പി.എന്‍. രവീന്ദ്രനായിരുന്നു ആ ദിവസത്തെ സത്യഗ്രഹ സമര ലീഡര്‍.
സംഘത്തില്‍ വാളാട്ടുനിന്നും ഗോപാലകൃഷ്ണന്, പേര്യയില്‍ നിന്നും അണ്ണന്, ചെറുകരയില്‍ നിന്ന് രാമന് എന്നിവരും ഉണ്ടായിരുന്നു. നേരത്തെ തീരുമാനിച്ചതുപോലെ ഒരു മണിക്ക് മാനന്തവാടി ടൗണില്‍ പ്രകടനം നടത്തി. ബസ്സ്റ്റാന്റിന് സമീപത്തെത്തിയപ്പോള്‍ എസ്ഐ വന്ന് അറസ്റ്റ് ചെയ്തു. പിറ്റേന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. 1976 ജനുവരി 12 വരെ മാനന്തവാടി സബ് ജയിലില്‍ കഴിഞ്ഞു. 16 ബാച്ചുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ദിര സര്‍ക്കാറിന്റെ കരിനിയമം ലംഘിച്ച് അറസ്റ്റ് വരിച്ചിരുന്നു. ഇതില്‍ ഏറെപ്പേര്‍ വനവാസി സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു.
1972 ഡിസംബര്‍ 22 ന് അറസ്റ്റ് വരിച്ച അമ്പലവയല്‍ ടി. ഗോവിന്ദന് സമരത്തെ ഓര്‍ത്തെടുക്കുന്നു. ”സത്യാഗ്രഹ സമരത്തില്‍ പങ്കെടുക്കാനുള്ള സംഘത്തിന്റെ ആഹ്വാനം വയനാട്ടിലെ പ്രവര്‍ത്തകരും ഏറ്റെടുത്തു. ഇതില്‍ നിരവധി പേര് എന്നെ പോലെ വനവാസി സമൂഹത്തില്‍ നിന്നുള്ളവരായിരുന്നു. ഞാന്‍ പങ്കെടുത്ത സമരത്തില്‍ 11 പേരാണ് ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് 12.30 ന് അമ്പലവയില്‍ പോലീസ് സ്റ്റേഷന്റെ സമീപത്തു വെച്ചാണ് പ്രകടനം നടത്തി ഞങ്ങളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് മാന്യമായി പെരുമാറിയെങ്കിലും സ്റ്റേഷനില്‍ എത്തിയ ഉടന്‍ ക്രൂരമര്‍ദ്ദനമായിരുന്നു. രാത്രി മുഴുവന്‍ ഉരുട്ടി മര്‍ദ്ദിച്ചു പോലീസ് രസിച്ചു. എന്നാല്‍ ഇന്‍സ്പെക്ടര്‍ വില്യം ജോണ്‍ മാന്യമായിട്ടാണ് പെരുമാറിയത്. അര്‍ദ്ധരാത്രിയാണ് തങ്ങളെ വളരെ ദൂരെയുള്ള ചേരമ്പാടിയില്‍ ഓരോരുത്തരെയായി കൊണ്ടുവിട്ടത്. അതില്‍ സി.എസ്. ബാലകൃഷ്ണന് കാട്ടാനയുടെ മുമ്പില്‍ പെട്ട് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
അന്ന് അറസ്റ്റ് വരിച്ച നെല്ലാറച്ചാല്‍ ബാബുവിന് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് പലര്‍ക്കും മൂത്രമൊഴിക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു.” അദ്ദേഹം പറഞ്ഞു. അറസ്റ്റ് വരിച്ച 17 ബാച്ചിലും വനവാസി വിഭാഗത്തിലെ യുവാക്കള്‍ പങ്കെടുത്തിരുന്നു.
നവംബര്‍ 21 ന് അറസ്റ്റ് വരിച്ച കോളിപ്പറ്റ രാമന് അടിയന്തരാവസ്ഥ മറ്റൊരോര്മ്മകൂടി നല്കുന്നു. തന്റെകൂടെ അറസ്റ്റ് വരിച്ച 8 പേരെ റിമാന്റിന് ശേഷം കണ്ണൂരിലെ ദുര്‍ഗുണ പരിഹാരപാഠശാലയിലേക്കാണയച്ചത്.
പ്രക്ഷോഭം നടത്തിയ ദുര്‍ഗുണം ഒഴിവാക്കാനായിരുന്നു ഇത്!. സഹോദരന് ബാലന്, ചോമാടി കുഞ്ഞിരാമന്, കൂടത്തുമ്മല് മാധവന്, ചോമാടി വിജയന്, പുത്തന്‍വീട് സുരേന്ദ്രന് തുടങ്ങിയവരും അതില്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് ശേഷം മൊറാര്‍ജി സര്‍ക്കാര്‍ അധികാരമേറ്റിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇവരെ പുറത്തുവിട്ടില്ല. കേന്ദ്രമന്ത്രി സുബ്രഹ്മണ്യന് സ്വാമി കാസര്‍കോട് എത്തിയപ്പോള്‍ നേതാക്കള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ഇവരെ വിടാന്‍ നടപടിയുണ്ടായത്.
ഡിസംബര്‍ 6 ന് അറസ്റ്റ് വരിച്ച കെ.സി. പൈതല്‍ വിദ്യാര്‍ത്ഥിയായിരുന്നു. 8 പേരില്‍ കെ.വെള്ളന്, കേളു, അണ്ണന്, അച്ചപ്പന്‍, പി.സി. അണ്ണന്, കെ. ബാലന്, കെ. കുമാരന് എന്നിവരാണുണ്ടായിരുന്നത്. ക്രൂരമര്‍ദ്ദനമേറ്റെങ്കിലും ഒരാള്‍ പോലും പോലീസിനെ ഭയന്നോടിയില്ല. അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ ഗോത്രവര്‍ഗ്ഗത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു വയനാടിന്റെ മക്കള്‍. സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി, മരണത്തെ വെല്ലുവിളിച്ച ആ സമരസഖാക്കള്‍ ഇന്ന് കല്‍പ്പറ്റയില്‍ ഒത്തുചേരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: