തിരുവനന്തപുരം: ഒപ്പം നിന്ന് സഹപ്രവര്‍ത്തകരെ ഒറ്റുകൊടുക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണെന്നും താന്‍ അത്തരക്കാരനല്ലെന്നും രാജ്യസഭാ എംപി ഡോ സുബ്രഹ്മണ്യന് സ്വാമി. ഒരാളെ ലക്ഷ്യമിടുകയും മറ്റൊരാള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തന്റെ സ്വഭാവമല്ല. സാധാരണ കമ്മ്യൂണിസ്റ്റുകാരാണ് അത് ചെയ്യുന്നതെന്നും കേസരി ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
ഒരേ രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ ചേരിപ്പോരാണെന്ന് വാര്‍ത്ത ചമയ്ക്കുന്നത് മാധ്യമങ്ങളാണ്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും താനുമായി തര്ക്കത്തിലാണെന്നത് മാധ്യമ പ്രചാരണം മാത്രമാണ്. ജെയ്റ്റ്ലി ഏറെ മിടുക്കുള്ള അപൂര്വവ്യക്തിത്വത്തിനുടമയാണ്.
എന്നാല്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് എന്നിവരെക്കുറിച്ചുള്ള തന്റെ അഭിപ്രായം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ബിജെപിയില്‍ ചേരിപ്പോരുണ്ടെന്നല്ല. ബിജെപി ജനാധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടിയാണ്.
കോണ്‍ഗ്രസിനെ പോലെ കുടുംബവാഴ്ചയല്ല ബിജെപിയിലുള്ളത്. അതിനാല്‍ ജനാധിപത്യപരമായി അഭിപ്രായപ്രകടനങ്ങള്‍ക്ക് അവസരമുണ്ട്. അടിയന്തരാവസ്ഥയെ ധീരമായി നേരിട്ട ജയ്പ്രകാശ് നാരായണന് ഒരുകാലത്ത് ആര്‍എസ്എസിനെ എതിര്‍ത്തിരുന്നു. എന്നാല്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ആര്‍എസ്എസിന് മാത്രമേ കഴിയൂ എന്ന സത്യം തിരിച്ചറിഞ്ഞ ജെപി തന്റെ നിലപാട് തിരുത്തി. ജനസംഘത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ജനതാപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ബിജെപിയിലെത്തി നില്ക്കുന്ന തന്റെ പ്രത്യയശാസ്ത്രം ഹിന്ദുത്വമാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഐഐടിയില്‍ പ്രവേശനം നേടിയത് നേരായ മാര്ഗത്തിലല്ലെന്ന് വ്യക്തമാണ്. വിവരാവകാശ രേഖകള്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കേജ്രിവാളിന്റെ അച്ഛന്റെ സുഹൃത്തായിരുന്ന ജിന്‍ഡാലാണ് ഐഐടി പ്രവേശനം സുഗമമാക്കിക്കൊടുത്തത്.
ഇത് തനിക്ക് തെളിയിക്കാനാകുമെന്നും സ്വാമി പറഞ്ഞു. നാഷണല്‍ ഹെറോള്‍ഡ്, ടുജി സ്പെക്ട്രം, റിയല്‍ മാക്സിസ് തുടങ്ങിയ കേസുകളില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ജയിലില്‍ പോകും. മാക്സിസ് കേസില്‍ ചിദംബരം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ജയിലില്‍ പോകും.
കോണ്‍ഗ്രസ് വര്‍ക്കിംഗ്കമ്മറ്റി ഭാവിയില്‍ തീഹാര്‍ ജയിലില്‍ ചേരുമെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു. കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സി. റഹിം സ്വാഗതവും ട്രഷറര്‍ പി. ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. ബിജെപി വക്താവ് അഡ്വ ജെ.ആര്. പദ്മകുമാര്‍, ടി.ജി. മോഹന്‍ദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: