കല്‍പ്പറ്റ: ആദിവാസി വനാവകാശ നിയമത്തിന്റെ പേരില്‍ വനത്തിനകത്ത് താമസിക്കുന്ന ആദിവാസികളെ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ അന്വേഷണം നടത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ നെയ്ക്കുപ്പയിലും ചങ്ങലമൂലകൊല്ലിയിലും വനവകാശത്തിന്റെ പേരില്‍ കാട് വെട്ടി തെളിച്ച വയനാട് സബ് കളക്ടര്‍ക്കെതിരെയും അന്വേഷണം നടത്തണമെന്ന് സമിതി കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2005 ഡിസംബര്‍ 13ാം തിയ്യതി വനത്തിനകത്ത് താമസക്കാരും മറ്റവകാശങ്ങള്‍ ഉള്ളവരുമായ ആദിവാസികള്‍ക്കും 75 വര്‍ഷം ദീര്‍ഘമുള്ള മൂന്നുതലമുറകള്‍ കൈവശം വച്ചുവരുന്ന പരമ്പരാഗത സമൂഹങ്ങള്‍ക്കും മാത്രമേ വനാവകാശ നിയമം ബാധമാകൂ എന്ന് നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ പിന്നിട് നടന്നതും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതുമായ വനം കയ്യേറ്റങ്ങള്‍ക്ക് സിപിഎം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുണ്ട്. രാഷ്ട്രീയ വനം കയ്യേറ്റങ്ങള്‍ക്ക് വെള്ളപൂശാനുള്ള ശ്രമമാണ് സബ്കളക്ടര്‍ നടത്തുന്നത്.
കാടിനു പുറത്തു താമസിക്കുന്ന ഭൂരഹിതരായ ആദിവാസികള്‍ക്ക്് ഭൂമി ലഭ്യമാക്കാനുള്ള നിയമമല്ല ഇത്. വയനാട്ടിലെ വിവിധ വനം ഡിവിഷനുകളില്‍ അര്‍ഹതപ്പെട്ട ആയിരക്കണക്കിന് പേര്‍ക്ക് ഇത്തരത്തില്‍ വനാവകാശം നല്‍കിയിട്ടുണ്ട്. വനത്തിന് പുറത്ത് താമസിക്കുന്നവരും ഒരു വിധത്തിലും വനത്തെ ആശ്രയിക്കാത്തവരുമായ വയനാട്ടില്‍ ഉടനീളമുള്ള ആദിവാസികളില്‍ നിന്നും ട്രൈബല്‍ വളണ്ടിയര്‍ മുഖേന അപേക്ഷകള്‍ എഴുതിവാങ്ങി കാടുകള്‍ക്കുള്ളില്‍ കുടിയിരുത്താനുള്ള മാനന്തവാടി സബ്ബ് കലക്ടറുടെ നീക്കം കടുത്ത നിയമലംഘനമാണ്.
ഇതിന് നേതൃത്വം നല്കിയ സബ്ബ്കളക്ടര്‍ക്കെതിരെ 1961ലെ കേരള ഫോറസ്റ്റ് ആക്ടിലെ സെക്ഷന്‍ 27 പ്രകാരം കേസ്സെടുത്ത് അറസ്റ്റ് ചെയ്യണം. സമിതി ആവശ്യപ്പെട്ടു. സബ്കളക്ടര്‍ കോളനികളില്‍ താമസമാക്കി മതപരിവര്‍ത്തനത്തിന് നേതൃത്വം നല്കുന്ന പാസ്റ്റര്‍മാരെ സഹായിക്കാനാണ് തിടുക്കം കാണിക്കുന്നത്. അപേക്ഷകരില്‍ ധാരാള പേര് പാസ്റ്റര്മാരാണെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പത്രസമ്മേളനത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: