കണ്ണൂര്‍: സിപിഎമ്മില്‍ താഴെത്തട്ടുമുതല്‍ ജാതീയത കൊടികുത്തി വാഴുകയാണെന്ന് ദളിത് പൗരാവകാശ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അണികള്‍ എന്ത് ചെയ്താലും അവരെ സംരക്ഷിക്കുക എന്നതാണ് സിപിഎം നയം. കണ്ണൂര്‍ ജില്ലയില്‍ പോലീസ് സംവിധാനത്തെ ഉപയോഗിച്ച് സിപിഎം ദളിത് പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്. ദളിത് വിരുദ്ധ സമീപനമെടുക്കുന്ന പ്രദേശിക പ്രവര്‍ത്തകരെ തിരുത്തുന്നതിനും നടപടിയെടുക്കുന്നതിനും സിപിഎം നേതൃത്വം തയ്യാറാകണം. തലശ്ശേരി കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടികള്‍ സിപിഎം ഓഫീസില്‍ അതിക്രമിച്ചുകയറി പ്രവര്‍ത്തകരെ അക്രമിച്ചുവെന്നത് കെട്ടുകഥയാണ്. ഇതിന്റെ എഫ്ഐആര്‍ റദ്ദുചെയ്യുകയും കേസ് ചാര്‍ജ്ജ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും വേണം. ദളിതര്‍ക്കെതിരെ അതിക്രമം നടന്നാല്‍ കേസില്‍ ശക്തമായ അന്വേഷണം നടക്കുകയോ കേസുകള്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇരയാക്കപ്പെടുന്നവര്ക്കെതിരെ കൂടി കൗണ്ടര്‍കേസ് ഫയല്‍ ചെയ്ത് ഇരയെ പ്രതിരോധത്തിലാക്കുകയെന്ന തന്ത്രമാണ് പോലീസ് ഇപ്പോള്‍ നടപ്പാക്കുന്നത്. ദളിതര്‍ കൊല്ലപ്പെടുകയോ ബലാല്‍സംഗത്തിന് വിധേയമാവുകയോ ചെയ്യുന്ന കേസുകള്‍ ശാസ്ത്രീയമായി അന്വേഷിക്കാറില്ല. ഇരുനൂറ്റി അന്‍പതോളം കേസുകള്‍ അന്വേഷിക്കാതെ കിടക്കുകയാണ്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് കേസ് ചുമത്തി കുറ്റപത്രം കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ വിട്ടയക്കപ്പെടുകയാണ്. കുട്ടിമാക്കൂലില്‍ ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്ത കേസ് പിന്‍വലിക്കുക, പെരുമ്പാവൂര്‍ ജിഷ വധക്കേസ് സിബിഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 4ന് ഒരുമണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ദളിത്-പൗരാവകാശ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
എം.ഗീതാനന്ദന് (ദളിത്-ആദിവാസി പൗരാവകാശ സമിതി), ഇ.രാജന് കുട്ടി (ദളിത്-ആദിവാസി പൗരാവകാശ സമിതി- രക്ഷാധികാരി), പി.കെ.കരുണാകരന് (ദളിത്-ആദിവാസി മുന്നേറ്റ സമിതി), കെ.കെ.ബാലകൃഷ്ണന്, പ്രമോദ് ചേലോറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: