കണ്ണൂര്‍: കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗുണനിലവാരമില്ലാത്ത ഇലക്ട്രിക് പോസ്റ്റുകളും മറ്റ് സാമഗ്രികളും ഉപയോഗിക്കേണ്ടി വരുന്നതുമൂലം തൊഴിലാളികള്‍ അപകടത്തില്‍ മരണപ്പെടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജോലിക്കിടയില്‍ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതുമായ കരാര്‍ തൊഴിലാളികളുടെ കുടുംബത്തിന് കെഎസ്ഇബി മതിയായ നഷ്ടപരിഹാരവും നല്‍കുന്നില്ല. ഇതുമൂലം നിരവധി തൊഴിലാളികള്‍ ഇന്നും ഗുരുതരമായി പരിക്കേറ്റ് ചികിത്സക്കു പോലും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണ്. മരണപ്പെട്ട നിരവധി തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ വഴിയാധാരമായി മാറിയിട്ടുണ്ട്. ഗുണനിലവാരമുണ്ടെന്ന് ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പാക്കി അത്തരത്തില്‍ ഗുണനിലവാരം നിലനിര്‍ത്തുന്ന ഏജന്‍സികളില്‍ നിന്നു മാത്രമേ പോസ്റ്റും അനുബന്ധ സാമഗ്രികളും വാങ്ങാവൂ എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും ഇതൊന്നും ഉദ്യോഗസ്ഥവൃന്ദം പാലിക്കുന്നില്ല. ഗുണനിലവാരം നിലനിര്‍ത്താത്ത ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവരുമായുളള മുഴുവന്‍ ഇടപാടുകളും അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ.
കെഎസ്ഇബിയിലെ കരാര്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കെഎസ്ഇബി പെറ്റി കോണ്‍ട്രാക്ടേഴ്സ് ആന്റ് കോണ്‍ട്രാക്ട് ലൈന്‍ വര്‍ക്കേഴ്സ് യൂണിയന് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. ജോലിക്കിടയില്‍ മരണമടയുന്ന കരാര്‍ തൊഴിലാളികളുടെ കുടുംബത്തിന് കെഎസ്ഇബി മതിയായ നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം ആശ്രിത നിയമനം നല്‍കുകയും പരിക്കേല്‍ക്കുന്നവര്‍ക്ക് മതിയായ ചികിത്സാ ധനസഹായം നല്‍കേണ്ടതുമാണ്. കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് കണ്ണൂര്‍ സര്‍ക്കിളിലെ മുഴുവന്‍ സെക്ഷന്‍ ഓഫീസുകളിലും ഉടന്‍ നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അനൂപ് എരിമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സീതിലാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: