പുനെ: വൈശാലിയുടെ മുന്നിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെട്ടപ്പോൾ അക്ഷരാർത്ഥത്തിൽ അവൾ ഞെട്ടിപ്പോയി. മരണത്തിന്റെ വക്കിൽ നിന്നും തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ച് കയറ്റിയ ഭാരതത്തിന്റെ പ്രധാനമന്ത്രി നേരിൽ തന്നെ വന്ന് കാണാനെത്തിയപ്പോൾ ആ കൊച്ചു മുഖത്ത് നാണവും ഒപ്പം സ്നേഹത്തിന്റെ മാധുര്യവും നിറഞ്ഞ് തുളുമ്പി.
വൈശാലി ആരാണെന്നറിയാമോ? മഹാരാഷ്ട്രയിലെ നിർധന കുടുംബത്തിൽ ജനിച്ച് കഠിനമായ ഹൃദ്രോഗത്തിന് അടിമപ്പെട്ട ഒരു ഏഴ് വയസുകാരി. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വൈശാലിയുടെ ഹൃദയത്തിൽ സുഷിരം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ വൈശാലിക്ക് ശസ്ത്രക്രിയ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ പെയിന്റിംഗ് തൊഴിലാളിയായ പിതാവിന് ഓപ്പറേഷന് വേണ്ട വലിയ ഒരു തുക കണ്ടെത്തുക അസാധ്യമായിരുന്നു. ഏറെ തളർന്നു പോയ കുടുംബം മകളുടെ മരണം നേരിട്ടു കാണുമെന്ന അവസ്ഥയിലായി. തുടർന്ന് വൈശാലി തന്നെ തന്റെ കൈപ്പടയിൽ പ്രധാനമന്ത്രിക്ക് തന്റെ ദയനീയവസ്ഥ വിവരിച്ച് കത്ത് എഴുതുകയായിരുന്നു.
കത്ത് ലഭിച്ചതിനെ തുടർന്ന് കുട്ടിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് പൂനെ ജില്ലാ ഭരണകൂടവുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടു. ഉടൻ അധികാരികൾ പൂനെയിലെ പ്രശസ്തമായ റൂബി കോൾ ക്ലിനിക് ആശുപത്രിയെ വിവരമറിയിക്കുകയും പെൺകുട്ടിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്മാർട്ട് സിറ്റി പ്രോജക്ടിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഈ ചടങ്ങിൽ പങ്കെടുക്കാൻ വൈശാലിക്ക് പ്രത്യേക ക്ഷണം ഭരണകൂടം നൽകിയിരുന്നു. ചടങ്ങിന് ശേഷം മോദി വൈശാലിയുടെ അടുത്തെത്തി. അസുഖ വിവരം ആരാഞ്ഞു. കവിളിൽ തലോടി തന്റെ സ്നേഹം പങ്ക് വെച്ച് അദ്ദേഹം ആ കുഞ്ഞു ബാലികയോട് ചോദിച്ചു ആരാവണമെന്ന്, തനിക്ക് പഠിച്ച് വലിയ ഒരു പോലീസ് ഓഫീസറാകണമെന്നായിരുന്നു വൈശാലി മറുപടി നൽകിയത്. ഇതിനു പുറമെ തന്റെ കൈയ്യിൽ കരുതിയിരുന്ന മിഠായികളും പ്രധാനമന്ത്രി വൈശാലിക്ക് സമ്മാനിച്ചു.
ഇനിയും കത്തെഴുതുമോ എന്ന മോദിയുടെ ചോദ്യത്തിന് ഇനിയും എഴുതുമെന്നാണ് വൈശാലി മറുപടി പറഞ്ഞത്. പാവങ്ങളുടെ കണ്ണീരൊപ്പാൻ പ്രധാനമന്ത്രിക്ക് ആവുമെന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഇതെന്ന് വൈശാലിയുടെ വീട്ടുകാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: