ഫത്തേഗഢ്: പാംപോറിലെ ഭീകരാക്രമണത്തിലൂടെ ഭാരതത്തെ അസ്ഥിരപ്പെടുത്താനാണ് പാക്കിസ്ഥാന്റെ ശ്രമമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബാബാ ബാന്‍ഡ സിങ് ബഹദൂറിന്റെ 300-ാം രക്തസാക്ഷിത്വ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയില്‍ പോരായ്മകളെ പരിഹരിക്കുന്നതിന് പാംപോറിലേയ്ക്ക് രണ്ടംഗ സമിതിയെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഭീകരരെ വകവരുത്തിയ ഭാരത സൈന്യത്തെ അഭിനന്ദിച്ച അദ്ദേഹം ഇത്തരം സംഭവങ്ങളില്‍ സൈന്യത്തിന് ആത്മത്യാഗത്തിന് ഇടവരാതിക്കട്ടെയെന്നും പ്രത്യാശിച്ചു.
സൈനികരുടെ ധൈര്യത്തെ അനുമോദിക്കുന്നതിനോടൊപ്പം അവര്‍ക്ക് സല്യൂട്ട് നല്‍കുന്നെന്നും രാജ്നാഥ് പറഞ്ഞു. ഭീകരരോട് പോരാടി സ്വജീവന്‍ ത്യാഗം ചെയ്ത വീര സൈനികര്‍ക്ക് ആദരം നല്കുന്നു. ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള ഇത്തരം പ്രവണതകളെ ചെറുക്കുന്നതിന് സൈന്യത്തോടൊപ്പം അണിചേരാന്‍ യുവാക്കളെ ക്ഷണിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സൈനികരാണ് വീരമൃത്യു പ്രാപിച്ചത്. ആക്രമണത്തില്‍ 21 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: