ഒരിയ്ക്കല്‍ ഒരു തീര്ത്ഥാടകന് നടന്നുപോകുമ്പോള്‍ അനേകം ശില്‍പ്പികള്‍ ഇരുന്നു ശില്പ്പങ്ങള് കൊത്തുന്നതു കാണാനിടയായി. ആദ്യം കണ്ട ശില്പ്പിയോട് ആ തീര്ത്ഥാടകന് ചോദിച്ചു, ”നിങ്ങള്‍ എന്താണ് ചെയ്യുന്നത്?” അദ്ദേഹം മുഖംപോലും ഉയര്‍ത്താതെ വലിയ ഗൗരവത്തില്‍ ദേഷ്യഭാവത്തില്‍ പറഞ്ഞു,
‘നിങ്ങള്‍ക്ക് കണ്ടാല്‍ മനസ്സിലാവില്ലേ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന്.’ ശല്യപ്പെടുത്താതെ ഇവിടെനിന്നും പോവുക.” ആ തീര്ത്ഥാടകന് മിണ്ടാതെ മുന്നോട്ടുപോയി. അടുത്തകണ്ട വേറൊരു ശില്പ്പിയോടു ചോദിച്ചു, ”നിങ്ങള്‍ എന്താണ് ചെയ്യുന്നത്?” അപ്പോള്‍ അദ്ദേഹം അലസഭാവത്തില്‍ എഴുന്നേറ്റ് ഉളിയും കൊട്ടുവടിയുമൊക്കെ താഴെ ഇട്ടിട്ട് ആ തീര്‍ത്ഥാടകന്റെ മുഖത്തേക്ക് ഉറ്റുനോക്കി ദീര്‍ഘശ്വാസം വിട്ടുകൊണ്ടു പറഞ്ഞു, ‘അതെ, എന്റെ വയറ്റിപ്പിഴപ്പിനുവേണ്ടി ജോലി ചെയ്യുകയാണെന്നു കണ്ടാല്‍ മനസ്സിലാവുകയില്ലേ.” തീര്ത്ഥാടകന് ഒന്നും പറയാതെ വീണ്ടും മുന്നോട്ടുപോയി.
അവിടെ മറ്റൊരു ശില്‍പ്പി പാട്ടുംപാടിക്കൊണ്ടു വിഗ്രഹം കൊത്തുകയാണ്. തീര്ത്ഥാടകന് അയാളോടും ചോദിച്ചു, ‘നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്. ആ ശില്‍പ്പി പുഞ്ചിരി തൂകിക്കൊണ്ടു വിനയഭാവത്തില്‍ പറഞ്ഞു, ”വിഗ്രഹം കൊത്തുകയാണ്.” ഇതുപറഞ്ഞ് അദ്ദേഹം പാട്ടുപാടിക്കൊണ്ടു വീണ്ടും വിഗ്രഹം കൊത്താന്‍ തുടങ്ങി. ഇവിടെ മൂന്നുപേരും ഒരേ ജോലിയാണു ചെയ്തത്. പക്ഷേ, അവരുടെ മനോഭാവം വ്യത്യസ്തമായിരുന്നു.
ആദ്യത്തെയാള്‍ ശപിച്ചുകൊണ്ടു ജോലി ചെയ്യുകയാണ്. രണ്ടാമത്തെയാള്‍ വയറ്റുപിഴപ്പിനുവേണ്ടി ചെയ്യുകയാണ്, മൂന്നാമത്തെയാള്‍ ആ കര്‍മ്മം സന്തോഷത്തോടെ ഒരു അനുഭവമാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: