ചെറുതോണി: ലോക ലഹരിവിരുദ്ധ ദിനമായ ഇന്നലെ ജില്ലാ ആസ്ഥാനത്ത് മദ്യമൊഴുകി. മദ്യശാലകള്‍ തുറക്കാത്തത് മുന്‍കൂട്ടിയറിഞ്ഞ് ചില ഓട്ടോറിക്ഷക്കാരും, ലാഭകച്ചവടക്കാരും, നേരത്തെ തന്നെ മദ്യം കരുതിവെച്ചിരുന്നു. തടിയമ്പാടുള്ള ബിവറേജ് കോര്‍പ്പറേഷന്റെ വില്പന ശാലയില്‍നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പേ ഇവര്‍ ചാക്ക് കണക്കിന് മദ്യം ശേഖരിച്ച് ഒളിയിടങ്ങളില്‍ സൂക്ഷിച്ച് വച്ചു. ചെറുതോണിയിലും, കഞ്ഞിക്കുഴിയിലും, മുരിക്കാശ്ശേരിയിലും, തങ്കമണിയിലുമുള്ള വ്യാജ വില്പനക്കാരാണ് ഇത്തരത്തില്‍ മദ്യം ശേഖരിച്ച് വച്ചത്. വിലകുറഞ്ഞ മദ്യങ്ങളാണ് കൂടുതലായും ഇവര്‍ ഇത്തരത്തില്‍ വാങ്ങി കൂട്ടിയത്. കുപ്പിക്ക് ഒന്നിന് ഇരട്ടിയിലേറെ രൂപ മുടക്കിയാണ് ആവശ്യക്കാര്‍ മദ്യം വാങ്ങിയത്. ജില്ലാ ആസ്ഥാന മേഖലകളിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ ചിലര്‍ ആണ് ഇത്തരം വില്പനകള്ക്ക് നേതൃത്വം നല്‍കുന്നത്. ഒന്നാം തീയതികളിലും, അവധി ദിവസങ്ങളിലും ഇത്തരക്കാര്‍ക്ക് ചാകരയാണെന്ന് നാട്ടുകാര്‍ പറയുന്നു. മുരിക്കാശ്ശേരി, തങ്കമണി, കഞ്ഞിക്കുഴി എന്നീ സ്ഥങ്ങളിലെ വിദേശ മദ്യശാലകള്‍ അടച്ചുപൂട്ടിയതോടെ ജില്ലാസ്ഥാനത്തുള്ള ബിവറേജ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാല കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ നീക്കം. എന്നാല്‍ അധികാരികള്‍ക്ക് വ്യാജ മദ്യവില്പന സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും ശക്തമായ നടപടികള്‍ക്ക് തയ്യാറാകാന്നില്ല. ഇവര്‍ക്ക് ഇത്തരക്കാരുമായുള്ള രഹസ്യ ഇടപാടുകള്കൊണ്ടാണ് ലോക ലഹരിവിരുദ്ധ ദിനത്തില്‍പോലും വ്യജമദ്യ കച്ചവടം പൊടിപൊടിച്ചതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: