രാജ്യത്തെ പട്ടണങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള, മികച്ച നഗരങ്ങളാക്കി മാറ്റിയെടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് യുവര്‍ സിറ്റി സ്മാര്‍ട്ട് പദ്ധതിയ്ക്ക് ഔദ്യോഗിക തുടക്കംകുറിച്ചിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി പൂനെയില്‍ നിര്‍വഹിക്കുകയും ചെയ്തു.
പദ്ധതിക്കായി 50,000 കോടി രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത് എന്നത് ഈ പദ്ധതിക്ക് നല്കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. നഗരങ്ങള്‍ക്ക് ഒരോന്നിനും വര്‍ഷം 100 കോടി വീതം അഞ്ചുവര്‍ഷത്തേക്ക് 500 കോടി രൂപ ലഭിക്കുന്ന പദ്ധതിയാണിത്. ഇതോടെ തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ നൂറു നഗരങ്ങളുടെ മുഖച്ഛായയാണ് മാറാന്‍ പോകുന്നത്. കാല്‍നടക്കാര്‍ക്കായി പ്രത്യക വാക്ക് വേ, നിരന്തരമുള്ള വാഹനങ്ങളുടെ കണ്ടീഷന്‍ പരിശോധന, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ച് പരമാവധി വൈദ്യുതി ഉപയോഗം അതുവഴിയാക്കുക, വൈഫൈ സൗകര്യം സൗജന്യമായി ലഭ്യമാക്കുക, കാര്യക്ഷമമായ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഒരുക്കുക തുടങ്ങി നിരവധി വികസന പരിപാടികളാണ് ഈ നഗരങ്ങളില്‍ നടപ്പാക്കുക.
ജനകീയ പദ്ധതി എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്. നഗരങ്ങളുടെ തിരഞ്ഞെടുപ്പില്‍ മാത്രമല്ല പഌന്‍ തയ്യാറാക്കല്‍ ഉള്‍പ്പെടെ എല്ലാ ഘട്ടത്തിലും ജനകീയ പങ്കാളിത്തം ഉണ്ടാകുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മൈ ഗവ്. എന്ന വെബ്സൈറ്റ് വഴി ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് സ്മാര്‍ട്ട് സിറ്റികളെ തിരഞ്ഞെടുത്തത്. 25 ലക്ഷം പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത് എന്നതുതന്നെ ഇതിന്റെ ജനകീയ മുഖം വ്യക്തമാക്കുന്നു.
ഇന്ന് രാജ്യത്ത് വികസത്തിനുള്ള മത്സരമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ”തങ്ങളുടെ നഗരങ്ങളെ എങ്ങനെ വികസിപ്പിക്കണമെന്ന് അവിടത്തെ ജനങ്ങള്‍ക്കേ തീരുമാനിക്കാനാകു. ദല്‍ഹിയിലിരുന്ന് അതിനാകില്ല. എല്ലാവരും പങ്കാളിത്ത ഭരണത്തിന്റെ സത്ത ഉള്‍ക്കൊള്ളട്ടെ. വികസനത്തില്‍ അത് നിര്‍ണ്ണായകം.നഗരവത്കരണം ഒരു തടസമായിട്ടോ ഒരു വെല്ലുവിളിയായിട്ടോ കണ്ടിരുന്ന കാലം മാറി.
ഇന്ന് അത് വളരാനുള്ള അവസരമാണ്. നഗരങ്ങള്‍ വളര്‍ച്ചയുടെ കേന്ദ്രങ്ങള്‍ മാത്രമല്ല. ദാരിദ്യം അകറ്റാനുള്ള കഴിവും ശേഷിയും നഗരങ്ങള്‍ക്കുണ്ട്. നഗരങ്ങളിലാണ് ജനങ്ങള്‍ തൊഴില്‍ കണ്ടെത്തുന്നത്. കെട്ടിടങ്ങളും റോഡുകളുമല്ല നഗരങ്ങളെ വിലയിരുത്താനുള്ള മാര്‍ഗങ്ങള്‍. ഓരോ നഗരത്തിനും അതിന്റേതായ അസ്മിത (ഐഡന്റിറ്റി) ഉണ്ട്.” പ്രധാനമന്ത്രിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഭാരത്തിലെ പ്രധാന നഗരങ്ങളുടെയെല്ലാം സമഗ്ര വികസനമാകും സാധ്യമാകുക എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടാകാന്‍ സാദ്ധ്യതയില്ല.
അഞ്ചുവര്‍ഷത്തിനിടയില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നൂറ് നഗരങ്ങളില്‍ കേരളത്തില്‍നിന്ന് കൊച്ചി മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് തിരുവനന്തപുരത്തെക്കൂടി ഉള്‍പ്പെടുത്തി. ഇതോടെ കേരളത്തിന് 1000 കോടിയുടെ പദ്ധതി ലഭിക്കുമെന്നുറപ്പായി. പദ്ധതി നടപ്പാക്കാന്‍ നഗരങ്ങള്‍ക്കുള്ള സൗകര്യവും സമര്‍പ്പിക്കപ്പെട്ട പദ്ധതി നിര്‍ദേശങ്ങളുടെ മികവും മറ്റും ആദ്യഘട്ടത്തിലേക്കുള്ള നഗരങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായി.
പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഉയര്‍ന്ന അടിസ്ഥാന സൗകര്യങ്ങളാണുണ്ടാവുക. വെള്ളം, വൈദ്യുതി, ശുചിത്വം, നഗര ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഈ നഗരങ്ങള്‍ പുരോഗതി കൈവരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
സ്മാര്‍ട്ട് സിറ്റി പദ്ധതിക്കൊപ്പം രാജ്യത്തെ 500 നഗരങ്ങളില്‍ അവശ്യ അടിസ്ഥാനസൗകര്യവും ശുചിത്വവും വിഭാവനം ചെയ്യുന്ന അമൃത് പദ്ധതിയിലും കേരളത്തിലെ 18 നഗരസഭകളെ തെരഞ്ഞെടുത്തിട്ടുണ്ട്. കുടിവെള്ളം, അഴുക്കുചാല്‍ ശൃംഖലാ പ്രവൃത്തി, വെള്ളപ്പൊക്കം ചെറുക്കാനുള്ള അഴുക്കുചാലുകള്‍, മോട്ടോര്‍ രഹിത വാഹനങ്ങള്‍ ഉപയോഗിച്ചുള്ള പൊതുഗതാഗതം, പൊതുഇടങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവയാണ് അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്സ്ഫൊര്മേഷന് (അമൃത്) പദ്ധതിയുടെ കീഴിലുള്ള പ്രധാന വികസന പ്രവര്‍ത്തനങ്ങള്‍.
കൂടാതെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കാര്യശേഷി വര്‍ധിപ്പിക്കുക, ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കുക എന്നിവയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ നല്കിയ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് നഗരവികസനത്തിനായി വിഹിതം അനുവദിച്ചിരിക്കുന്നത്.പദ്ധതിയുടെ നടത്തിപ്പിനായി 1000 കോടിയിലധികം കേന്ദ്രം അനുവദിച്ചിട്ടും കേരളത്തില്‍ പദ്ധതി ഇഴയുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാറിനും ക്രഡിറ്റുപോകുമോ എന്ന സംശയത്താല്‍ നഗരസഭകളുടെ രാഷ്ടീയം പ്രവര്‍ത്തിച്ചതാണ് കാരണം.
ഉയര്‍ന്ന ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതികവിദ്യയെ കൂട്ടുപിടിച്ച് സേവനങ്ങള്‍, ശുദ്ധമായ പരിസ്ഥിതി തുടങ്ങിയവയാണ് സ്മാര്‍ട്ട് നഗരങ്ങളുടെ മുഖമുദ്ര. ഈ നഗരങ്ങളായിരിക്കും വികസനത്തിന്റെ എന്ജിന് എന്ന സങ്കല്പം ഉള്‍ക്കൊണ്ട് കേന്ദ്ര സഹായത്തോടെ കേരളത്തിന്റെ നഗരമുഖങ്ങളെ പ്രൗഢിയുള്ളതാക്കാം. 700 ദിവസത്തിനകം 180 പദ്ധതിയില്‍ പ്രഖ്യാപിക്കുകയും ആരംഭിക്കുകയും ചെയ്ത ചരിത്രം മുമ്പെങ്ങുമില്ല. ഓരോന്നും ഒന്നിനൊന്ന് മികച്ചതും. അതിലൊന്നാണ് സ്മാര്‍ട്ട് സിറ്റി. രാജ്യത്തിന്റെ മുഖച്ഛായതന്നെ മാറ്റാന്‍ കേന്ദ്രപദ്ധതികള്ക്കാകുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: