ന്യൂദല്‍ഹി: കേരളത്തിന്റെ അഭിമാനമുയര്‍ത്തി ഒരു അത്ലറ്റ് കൂടി റിയൊ ഒളിംപിക്സിലേക്ക്. പുരുഷന്മാരുടെ 400 മീറ്ററില്‍ ദേശീയ റെക്കോഡ് പ്രകടനത്തോടെ മുഹമ്മദ് അനസ് ഒളിംപിക്സ് യോഗ്യത സ്വന്തമാക്കി. ബൈദോസസില് നടന്ന പോളിഷ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് മലയാളി താരം മികച്ച പ്രകടനം പുറത്തെടുത്തത്. 45.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു അനസ്. റിയൊ ഒളിംപിക്സിനുള്ള യോഗ്യതാ മാര്‍ക്കും 45.40 സെക്കന്‍ഡ്. അത്ലറ്റിക്സിന് യോഗ്യത നേടുന്ന ഇരുപത്തിയൊന്നാമത്തെ ഭാരത താരവും, ആകെ നൂറാമത്തെ താരവുമാണ് അനസ്.
മുഹമ്മദ് അനസ്
മീറ്റിന്റെ ഹീറ്റ്സില്‍ വെള്ളിയാഴ്ച ആരോക്യ രാജീവിന്റെ പേരിലുള്ള റെക്കോഡ് (45.47 സെക്കന്‍ഡ്) മറികടന്ന അനസ് (45.44), ഫൈനലില്‍ ഇതും മെച്ചപ്പെടുത്തി. വനിതകളുടെ 200 മീറ്റരില്‍ ഒഡീശയുടെ ശ്രബനി നന്ദ, പുരുഷന്മാരുടെ ലോങ്ജംപില്‍ ഹരിയാനയില്‍നിന്നുള്ള അങ്കിത് ശര്‍മ, പുരുഷന്മാരുടെ അമ്പെയ്ത്തില്‍ അതനു ദാസ് എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഒളിംപിക് യോഗ്യത നേടിയത്. ഇവരില്‍ ശ്രബനി കസാഖിസ്ഥാനിലെ അല്‍മാട്ടിയില്‍ ജി. കൊസനോവ് മെമ്മോറിയില്‍ മീറ്റില്‍ 23.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഒളിംപിക് യോഗ്യതാ മാര്‍ക്ക് 23.20 സെക്കന്‍ഡ്. അല്‍മാട്ടിയില്‍ തന്നെ ദേശീയ റെക്കോഡോടെ അങ്കിത് റിയൊ ടിക്കറ്റെടുത്തത്. 8.19 മീറ്റര്‍ ദൂരം ചാടി അങ്കിത്. ഒളിംപിക് യോഗ്യതാ മാര്‍ക്ക് 8.15 മീറ്റര്‍. 2013 ഓഗസ്റ്റില്‍ കെ. പ്രേംകുമാര്‍ സ്ഥാപിച്ച 8.09 മീറ്ററര്‍ അങ്കിത് പഴങ്കഥയാക്കി. ബെംഗളൂരുവില്‍ നടന്ന ട്രയല്‍സിലൂടെ റീ കര്‍വ് വിഭാഗത്തില്‍ അത്നുവിന്റെ യോഗ്യത.
പുരുഷ മാരത്തണില്‍ ടി. ഗോപി, 20 കിലോമീറ്റര്‍ നടത്തത്തില്‍ കെ.ടി. ഇര്ഫാന്, വനിതകളുടെ മാരത്തണില്‍ ഒ.പി. ജയ്ഷ, 800 മീറ്ററില്‍ ടിന്റു ലൂക്ക, ദേശീയ ഹോക്കി ടീമിന്റെ ഭാഗമായി ഗോള്‍ കീപ്പറും ഉപനായകനുമായ പി.ആര്. ശ്രീജേഷ് എന്നിവര്‍ റിയൊയിലേക്ക് നേരത്തെ യോഗ്യത നേടിയ മലയാളികള്‍. അത്ലറ്റിക്സില് പുരുഷ-വനിതാ വിഭാഗങ്ങളില്‍നിന്ന് 12 പേര് വീതം 24 പേര് ഇതുവരെ റിയൊയ്ക്ക് ടിക്കറ്റെടുത്തു.
58 ഇനങ്ങളിലായി 56 പുരുഷന്മാരും 46 വനിതകളും അടക്കം 103 പേരാണ് ഭാരതത്തില്‍നിന്ന് ഇതുവരെ യോഗ്യത ഉറപ്പിച്ചത്. അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ബോക്സിങ് (പുരുഷന്മാര്), ഫീല്‍ഡ് ഹോക്കി (പുരുഷ, വനിതാ ടീം), ജിംനാസ്റ്റിക്സ് (വനിതകള്‍), ജൂഡോ (പുരുഷന്മാര്), റോവിങ് (പുരുഷന്മാര്), ഷൂട്ടിങ്, ടേബിള്‍ ടെന്നീസ്, ടെന്നീസ്, ഭാരോദ്വഹനം, ഗുസ്തി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യന്‍ പതാക ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: