തിരുവനന്തപുരം: പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു. ഏറെ നാളായി വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി തിരുവനന്തപുരത്തായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു.
കേരളത്തിലെ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ ഒട്ടനവധി സംഭാവനകള്‍ നല്കിയ, ഇപ്പോഴും നല്കിക്കൊണ്ടിരുന്ന, ഒരു അദ്വിതീയപ്രതിഭയായിരുന്നു കാവാലം നാരായണപ്പണിക്കര്‍. നാടകപ്രസ്ഥാനത്തിന് ആരോഗ്യകരമായ വികാസപരിണാമങ്ങള്‍ നല്കുന്നതില് മാത്രമല്ല, നാടന്‍ കലകളുടെ കാര്യത്തിലും കാവ്യരംഗത്തും, സിനിമാഗാനരചനയുടെ മണ്ഡലത്തിലും സാഹിത്യരംഗത്തൊട്ടാകെത്തന്നെയും തനതായ സംഭാവനകള്‍ നല്‍കിവരില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു.
സോപാനം നാടക വേദിയുടെ സ്ഥാപകനായ കാവാലം നാടകകൃത്ത്, കവി, സംവിധായകന്, സൈദ്ധാന്തികന്‍ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ,സാംസ്കാരികമണ്ഡലങ്ങളില്‍ നിറഞ്ഞു നിന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യം നിറഞ്ഞ, പക്ഷെ ഇപ്പോള്‍ നിര്‍ജ്ജീവതയെ നേരിടുന്ന, സംസ്കൃതനാടകപാരമ്പര്യത്തിന് ജീവന്റെ പുതുനാമ്പുകള്‍ നല്കുന്നതിനോടൊപ്പം, നാടന്‍ പാട്ടും, നാട്ടരങ്ങും, നാടന്‍ കലാരൂപങ്ങളും ഒക്കെ സമ്മിശ്രണം ചെയ്തു് തനതു നാടകവേദിക്കു് ജീവന് നല്‍കുന്നതിലും വിജയിച്ച ഈ അനുഗൃഹീത കലാകാരന് കുട്ടനാട്ടിലെ കാവാലം എന്ന ഗ്രാമത്തില്‍ പ്രശസ്തമായ ‘ചാലയില്‍’ കുടുംബത്തില്‍ 1928 ഏപ്രില്‍ 28 നു ജനിച്ചു. അച്ഛന് ശ്രീ ഗോദവര്‍മ്മ, അമ്മ ശ്രീമതി കുഞ്ഞുലക്ഷ്മി അമ്മ. പ്രശസ്ത നയതന്ത്രജ്ഞനും കവിയും ചരിത്രകാരനുമായിരുന്ന സര്‍ദാര്‍ കെ. എം. പണിക്കര്‍ അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. പ്രശസ്ത കവിയും അദ്ധ്യാപകനും സാഹിത്യകാരനുമായിരുന്ന കെ. അയ്യപ്പപ്പണിക്കര്‍ അടുത്ത ബന്ധുവും.
നെല്‍പ്പാടങ്ങളും പുഴകളും ഒക്കെ നിറഞ്ഞ, കേരളത്തിന്റെ നെല്ലറയായിരുന്ന, പ്രകൃതിഭംഗി നിറഞ്ഞ, കുട്ടനാട്ടിലെ ജീവിതം ബാല്യകാലത്തു തന്നെ അദ്ദേഹത്തിലെ കവിയേയും പാട്ടുകാരനേയും നാടകകാരനേയും വളര്‍ത്തി. വള്ളപ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈണവും താളവും അദ്ദേഹത്തിന്റെ മനസ്സില്‍ കവിതയും ഗാനവും സംഗീതവും സൃഷ്ടിച്ചു. അച്ഛന് ഗോദവര്മ്മയാണ് അദ്ദേഹത്തെ സാഹിത്യത്തിന്റെ ലോകത്തേക്കു് പ്രോത്സാഹിപ്പിച്ചു കൊണ്ടുവന്നത്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ, ഇതിഹാസകൃതികളുടെയും മഹാകാ!വ്യങ്ങളുടെയും ലോകങ്ങളിലൂടെ തന്റെ ബാല്യ, കൗമാരങ്ങളില്‍ അദ്ദേഹം സഞ്ചരിച്ചു. കാ!വാലത്തെയും പുളിങ്കുന്നിലെയും വിദ്യാലയങ്ങളില്‍ നിന്നുള്ള പഠനം കഴിഞ്ഞു് കോട്ടയം സിഎംഎസ് കോളേജ് (ഇന്റര്‍മീഡിയറ്റ്), ആലപ്പുഴ എസ്ഡി കോളേജ് (ബിഎ എക്കണോമിക്സ്), മദ്രാസ് ലോ കോളേജ് (നിയമബിരുദം) എന്നിവിടങ്ങളില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1955 മുതല്‍ വക്കീല്‍ ആയി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ആറു വര്‍ഷം അതു തുടര്‍ന്നു. അഭിഭാഷകവൃത്തിക്കൊപ്പം കുട്ടിക്കാലം മുതല്‍ തന്നോടൊപ്പമുള്ള കവിതാരചനയും നാടന്‍ കലകള്‍, നാടകം തുടങ്ങിയവയിലെ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു.
1961ല്‍ കേരളസംഗീതനാടക അക്കാദമി സെക്രട്ടറി ആയി നിയമിതനായി തൃശ്ശൂരേക്കു് തന്റെ പ്രവര്‍ത്തനരംഗം മാറ്റിയതു മുതല്‍ കലാ, സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയം ചെലവഴിച്ചു തുടങ്ങി. സംസ്ഥാനത്തു നിന്നും പുറത്തു നിന്നുമുള്ള ധാരാളം കലാകരന്മാരുമായി പരിചയപ്പെടുവാനും, വൈവിദ്ധ്യത നിറഞ്ഞ ഒട്ടനവധി കലാരൂപങ്ങളുമായി ഇടപഴകാനും അങ്ങനെ എല്ലാ തരത്തിലും തന്റെ അനുഭവചക്രവാളങ്ങള് വികസിതമാക്കാനും തന്റെ അക്കാദമിജീവിതം അദ്ദേഹത്തിനു സഹായകരമായി. അതൊടൊപ്പം അക്കാദമി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വികസിപ്പിക്കുന്നതിലും, കേരളത്തിന്റെ സമൃദ്ധവും സമ്പന്നവുമായ സാംസ്ക്കാരികപ്പഴമയും തനിമയും വെളിവാക്കുന്ന ഒട്ടനവധി ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിലും അദ്ദേഹം നേതൃത്വം വഹിച്ചു. നാടകരംഗത്തെ അദ്ദേഹത്തിന്റെ സജീവസാന്നിദ്ധ്യം അങ്ങനെയാണു് ആരംഭിക്കുന്നത്.
കേരളത്തിന്റെ തനതുസംഗീതരൂപമായ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ നടത്തിയ നൃത്തപരീക്ഷണങ്ങളും വളരെ ശ്രദ്ധ നേടി. 1978ല്‍ ഭരതന്റെ ‘രതിനിര്‍വ്വേദ’ത്തിനു വേണ്ടിയാണു കാവാലം ആദ്യമായി ചലച്ചിത്രഗാനങ്ങള്‍ എഴുതുന്നത്. അറുപതിലേറെ ചിത്രങ്ങള്‍ക്കു് ഗാനങ്ങളെഴുതി. ഒട്ടേറെ ലളിത ഗാനങ്ങളും.
കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാര്‍ഡുകള്‍, കേരള സംസ്ഥാന സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, മദ്ധ്യ?പ്രദേശ് സര്‍ക്കാരിന്റെ കാളിദാസസമ്മാനം, നന്ദികര്‍ നാഷണല്‍ അവാര്‍ഡ്, സംഗീതനാടക അക്കാദമിയുടെ നാഷണല്‍ അവാര്‍ഡ് എന്നിങ്ങനെ നാടകരചനകള്‍ക്കും, മറ്റു കലാപ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ കാവാലത്തെ തേടിയെത്തിയിട്ടുണ്ടു്. 2007ല്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്കാരവും ലഭിച്ചു.
തിരുവനന്തപുരത്ത് തൃക്കണ്ണാപുരത്താണ് തന്റെ കലാ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ സജീവത നിലനിര്ത്തിക്കൊണ്ട്കാവാലം കുടുംബസമേതം താമസിക്കുന്നത്. ശാരദാമണിയാണ് ഭാര്യ. പരേതനായ കാവാലം ഹരികൃഷ്ണന്, പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ കാവാലം ശ്രീകുമാര്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: