തിരുവനന്തപുരം: ”ഖേലോ” ഇന്ത്യയുടെ ഭാഗമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വലിയ ഉത്തരവാദിത്വമാണെന്ന് അഞ്ജു ബോബിജോര്‍ജ്. രാജ്യത്തെ മികച്ച കഴിവുകളുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്കി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ചുമതല. ഇതു വലിയ ഉത്തരവാദിത്വമാണെന്നും അഞ്ജു ജന്മഭൂമിയോട് പറഞ്ഞു. ഖേലോ ഇന്ത്യ ദേശീയ നിര്‍വാഹക സമിതി അംഗമായി നിയോഗിക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അഞ്ജു.
പദ്ധതി നടത്തിപ്പിന് പുതുതായി രൂപീകരിക്കപ്പെടുന്ന ജില്ലാതല കമ്മറ്റികള്‍ക്കാണ് ചുമതല. അതത് പ്രദേശത്ത് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഈ കമ്മറ്റികള്‍ നേരിട്ട് നടപ്പാക്കും. അതിന് ഒരു ഭരണസമിതിയുടെയും അംഗീകാരം വേണ്ട. സാധാരണ ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന കഴിവുള്ള കുട്ടികള്‍പോലും പലപ്പോഴും കൃത്യമായ പരിശീലനം ലഭിക്കാതെ അവഗണിക്കപ്പെടുന്നു.
ഇതിന് ഒരു അവസാനം കൊണ്ടുവരിക പദ്ധതിയുടെ ലക്ഷ്യമെന്ന് അഞ്ജു പറഞ്ഞു. സ്വച്ഛ് ഭാരത് പോലെ എല്ലായിടത്തും എല്ലാവരെയും ഉള്പ്പെടുത്തിയാകുമിത് നടപ്പാക്കുക. ഇതിനായി സ്കൂളുകള്‍, കോളേജുകള്‍, ക്ലബ്ബുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ കുട്ടികളിലെ കായികതാരത്തെ കണ്ടെത്തും.
അവര്‍ക്ക് വേണ്ട പരീശീലന സൗകര്യമൊരുക്കും. ജൂലൈ നാലിന് ഒളിംപിക്സില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ പ്രധാനമന്ത്രിയെ കാണുമെന്നും അതിനുശേഷം പദ്ധതിയെകുറിച്ച് കൂടുതല്‍ വ്യക്തമാക്കാമെന്നും അഞ്ജു പറഞ്ഞു.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം അഞ്ജു രാജിവെച്ചിരുന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളും അഞ്ജുവിനൊപ്പം രാജിവച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ജുവിനെ പുതിയ ദൗത്യമേല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: