ന്യൂദല്‍ഹി: രാജ്യത്ത് 16 ജില്ലകളില്‍ മാത്രമാണ് തുറന്ന സ്ഥലത്ത് മലവിസര്‍ജ്ജനം ഇല്ലാത്തതെന്നും അടുത്ത മൂന്നര വര്‍ഷത്തിനുള്ളില്‍ 677 ജില്ലകളില്‍ പൂര്‍ണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 2019 ഒക്ടോബറിന് മുമ്പ് ലക്ഷ്യം നേടുവാനുള്ള കഠിനമായ ശ്രമമാണ് നടക്കുന്നത്. വാര്‍ഷിക അടിസ്ഥാനത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനാണ് ശ്രമം.
ആദ്യഘട്ടത്തില്‍ 163 ജില്ലകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അടുത്ത സാമ്പത്തികവര്‍ഷം 200 ജില്ലകള്‍ പൂര്‍ണ്ണ ശുചിത്വം കൈവരിക്കും. ഗംഗയുടെ തീരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ ശുചിത്വം ലക്ഷ്യം കൈവരിക്കാനാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പുരോഗതി ദിവസവും വിലയിരുത്തുന്നുണ്ട്. എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനങ്ങളിലെ ജില്ലകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി വിലയിരുത്തും.
40 കളക്ടര്മാരുമായിട്ടാണ് പുരോഗതി വിലയിരുത്തുന്നത്.
സ്ച്ഛ് ഭാരത് മിഷനിലൂടെ സമ്പൂര്‍ണ്ണ ശുചിത്വമാണ് ലക്ഷ്യമിടുന്നതെന്ന് ശുചീകരണവിഭാഗം സെക്രട്ടറി പരമേശ്വര അയ്യര്‍ പറഞ്ഞു. ഇത് പ്രകാരം വില്ലേജുകള്‍ക്ക് റാങ്കിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 58 നഗരങ്ങളിലെ 2650 വാര്‍ഡുകളില്‍ പൂര്‍ണ്ണ ശുചിത്വ ലക്ഷ്യം കൈവരിക്കുവാനായിട്ടുണ്ട്. 15.5 ലക്ഷം ടണ്‍ മാലിന്യത്തില്‍ നിന്നും 275 മെഗാ വാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: