ന്യൂദല്‍ഹി: രാജ്യത്ത് വന്‍ വിജയമായ ഗ്യാസ് സബ്സിഡി ഉപേക്ഷിക്കലിന്റെ വിജയത്തിനു ശേഷം വന്‍ പദ്ധതിയുമായി പ്രധാനമന്ത്രി. വരുമാനത്തിന്റെയും സമ്പാദ്യത്തിന്റെയും ഒരു വിഹിതം രാജ്യത്തെ ശുചിത്വ മിഷന് പദ്ധതിയുടെ നടത്തിപ്പിനു നല്‍കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം, അതിന് ചന്ദ്രകാന്ത് ദാമോദര്‍ കുല്‍ക്കര്‍ണ്ണിയുടെ പ്രവൃത്തി പങ്കുവെച്ച് അദ്ദേഹത്തെ മാതൃകയാക്കാന്‍ പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിക്കുന്നു. ഇന്നലെ മന് കീ ബാത് പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം
നമ്മുടെ രാജ്യത്തെ സാധാരണക്കാര്‍ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുവാനുള്ള അവസരം തേടുകയാണിപ്പോള്‍. ഞാന്‍ ഒരിക്കല്‍ പാചകവാതക സബ്സിഡി ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. നമ്മുടെ രാജ്യത്തെ ഒരു കോടിയിലധികം കുടുംബങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം സബ്സിഡി ഉപേക്ഷിച്ചു. കണക്കിലധികം പൂഴ്ത്തിവയ്ക്കപ്പെട്ട വരുമാനമുള്ളവര്‍ക്ക് മുന്നിലും ഞാന്‍ ഇത്തരം ഒരു ഉദാഹരണം മുന്നോട്ടു വയ്ക്കുകയാണ്, മോദി വിവരിച്ചു.
ഞാന്‍ കഴിഞ്ഞ ദിവസം സ്മാര്‍ട്ട് സിറ്റി പരിപാടിയുടെ ഭാഗമായി പൂനൈയില്‍ പോയപ്പോള്‍ അവിടെ എനിയ്ക്ക് ചന്ദ്രകാന്ത ദാമോദര്‍ കുല്‍ക്കര്‍ണിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ഇടപെടാന്‍ അവസരം ലഭിച്ചു. ഞാന്‍ അവരെ വെറുതെയൊന്നു കാണുവാന്‍മാത്രം വിളിപ്പിച്ചതായിരുന്നു. കാരണം എന്തെന്നല്ലേ, ചിലര്‍ അവരുടെ കൈയിലുള്ളത് ഒളിപ്പിച്ചുവെയ്ക്കുവാന് പെടാപാടുപെടുന്നുണ്ടാവും.
അവര്‍ക്ക് എന്റെ വാക്കുകള്‍ ഒരുപക്ഷേ പ്രേരണയാവുകയോ അല്ലാതിരിക്കുകയോ ചെയ്തോട്ടെ. എങ്കിലും ചന്ദ്രകാന്ത കുല്‍ക്കര്‍ണിയുടെ കാര്യം തീര്‍ച്ചയായും പ്രേരണാജനകമാണ്. അതിനുള്ള കാരണം എന്തെന്ന് നിങ്ങളും അറിയേണ്ടതുണ്ട്. ഈ ചന്ദ്രകാന്ത കുല്‍ക്കര്‍ണി ഒരു ഇടത്തരം കുടുംബത്തിലെ അംഗമാണ്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. ഇപ്പോള്‍ വിരമിക്കുകയും ചെയ്തു. അദ്ദേഹത്തിന് പെന്‍ഷനായി 16,000 രൂപയും ലഭിക്കുന്നുണ്ട്. പക്ഷേ, എന്റെ പ്രിയപ്പെട്ടവരേ, നിങ്ങള്‍ക്ക് അതിശയം തോന്നാവുന്ന കാര്യമാണ് ഞാന്‍ നിങ്ങളുമായി പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നത്. വരുമാനം മറച്ചുവെച്ച്, പൂഴ്ത്തിവെച്ച് നികുതി അടയ്ക്കാന്‍ വിമുഖത കാട്ടുക എന്നത് സ്വഭാവമാക്കിയവര്‍ക്ക് ഒരുപക്ഷേ, ഞെട്ടലുളവാക്കുന്ന ഒരു കാര്യവുമായാണ് ചന്ദ്രകാന്ത കുല്‍ക്കര്‍ണി എന്ന മനുഷ്യന് നമുക്ക് മാതൃകയാവുന്നത് മോദി കുല്‍ക്കര്‍ണ്ണിയുടെ മാതൃക അവതരിപ്പിച്ചു.
അദ്ദേഹത്തിന് 16,000 രൂപ പെന്ഷന് കിട്ടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം എനിയ്ക്ക് ഒരു കത്തെഴുതിയിരുന്നു. അതിലദ്ദേഹം പറഞ്ഞിരുന്നത് 16,000 രൂപ പെന്‍ഷനില്‍ നിന്നും എല്ലാ മാസവും 5,000 രൂപ ശുചിത്വ ഭാരത യത്നത്തിനുവേണ്ടി സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന്. മാത്രമല്ല, അദ്ദേഹം എനിയ്ക്ക് 52 ചെക്കും തന്നു. അതും പോസ്റ്റ് ഡേറ്റഡ് ചെക്കാണെന്ന് ഓര്‍ക്കണം. ഓരോ മാസവും ഓരോ ഡേറ്റിട്ട ചെക്കാണ് അയച്ചത്. നമ്മുടെ രാജ്യത്തെ ഒരു സാധാരണ സര്‍ക്കാര്‍ ജീവനക്കാരന് ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം 16,000 രൂപയുടെ പെന്‍ഷനില്‍നിന്നും 5,000 രൂപ സ്വച്ഛത അഭിയാനുവേണ്ടി അയച്ചുവെങ്കില്‍ ഈ രാജ്യത്ത് നികുതി അടയ്ക്കാതെ ഒളിപ്പിച്ചുവെയ്ക്കാന്‍ ആര്‍ക്കാണ് അധികാരം എന്നോര്‍ക്കണം. ചന്ദ്രകാന്ത കുല്ക്കര്ണിയേക്കാള് പ്രേരണാദായകമായ മറ്റെന്താണുള്ളത്, മോദി ചോദിച്ചു.
അദ്ദേഹം ഏവര്‍ക്കും പ്രേരണാസ്രോതസ്സായി നില്ക്കുകതന്നെ ചെയ്യും. ഞാന്‍ ചന്ദ്രകാന്തജിയെ വിളിച്ചുവരുത്തി. അദ്ദേഹവുമായി മനസ്സ്തുറന്ന് സംസാരിച്ചു. അദ്ദേഹം എന്റെ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു. ഇത്തരത്തില്‍ അസംഖ്യം ആള്ക്കാര് നമ്മുടെ നാട്ടിലുണ്ടാവാം. അവരെപ്പറ്റി യാതൊരു വിവരവും നമ്മുടെ മുന്നിലില്ലായെന്ന് മാത്രം. എന്നാല്‍ ഇതാണ് മാതൃക, അവരാണ് യഥാര്‍ത്ഥ പൗരര്‍. അവരാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തി.
അവരിലാണ് രാഷ്ട്രത്തിന്റെ ആത്മാഭിമാനം കുടികൊള്ളുന്നത്. 16,000 രൂപ മാത്രം പെന്ഷന് വാങ്ങുന്ന വ്യക്തി രണ്ടുലക്ഷത്തി അറുപതിനായിരത്തിന്റെ ചെക്കാണ് എനിക്ക് മുന്‍കൂറായി നല്‍കിയത്. നിങ്ങള്‍ ഓരോരുത്തരും ചിന്തിക്കണം ഇതത്ര നിസ്സാരകാര്യമാണോയെന്ന്. വരൂ, നമുക്കും സ്വന്തം മനസ്സിനെ അല്പമൊന്നാര്ദ്രമാക്കാം, സ്പര്ശിക്കാം, തലോടാം. അത്തരത്തില്‍ നമുക്കും പുനര്വിചിന്തനത്തിലേര്പ്പെട്ട് നല്ല തീരുമാനത്തിലെത്താം. നമ്മുടെ യഥാര്‍ത്ഥ വരുമാനം തുറന്ന് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്. ചന്ദ്രകാന്തജിയെ സ്മരിക്കാം. നമുക്കും ഈ പുണ്യപ്രവൃത്തിയില്‍ പങ്കാളിയാവാം, പധാനമന്ത്രി പറഞ്ഞു.
വനിതകളുടെ നേട്ടം
രാജ്യത്തിന് അഭിമാനം
ന്യൂദല്‍ഹി: വനിതകളുടെ നേട്ടം രാജ്യത്തിന്റെ അഭിമാനമാണെന്നും ‘പെണ്‍കുട്ടിയെ രക്ഷിക്കു, പെണ്‍കുട്ടിയെ പഠിപ്പിക്കൂ” എന്ന മുദ്രാവാക്യം ഇന്നു ഭാരത ജനതയുടെ സ്വന്തമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മന് കീ ബാത് എന്ന റേഡിയോ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സംഭവങ്ങള്‍ അതില്‍ പ്രാണനും പുതുജീവനും നിറയ്ക്കുന്നു. ഇത്തവണത്തെ പത്തിലെയും പന്ത്രണ്ടിലെയും പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ നമ്മുടെ പെണ്‍കുട്ടികളാണ് വിജയക്കൊടി പാറിച്ചത.് ഇതില്‍ അഭിമാനം തോന്നുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
നമുക്ക് അഭിമാനിക്കത്തക്കതായ മറ്റൊരു കാര്യം ഭാരതീയ വായു സേനയില്‍ വനിതാ പോര് വിമാന പൈലറ്റുകളുടെ ആദ്യ ബാച്ച് പുറത്തിറങ്ങിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം കൊളളുന്നു അല്ലേ? നമ്മുടെ മൂന്ന് ഫഌയിങ് ഓഫീസര്‍മാര്‍ അവനി ചതുര്‍വേദി, ഭാവന കാന്ത്, മോഹന എന്നിവര്‍ എത്രമാത്രം അഭിമാനത്തിന് വക നല്കി. ഇതില്‍ നമുക്ക് ആഹ്ലാദിക്കാവുന്നതാണ്.
ഈ മൂന്ന് പെണ്‍കുട്ടികളും സവിശേഷതയുളളവരാണ്. ഫഌയിങ് ഓഫീസര്‍ അവനി മധ്യപ്രദേശിലെ റീവയില്‍ നിന്നും, ഫഌയിങ് ഓഫീസര്‍ ഭാവന ബിഹാറിലെ ബേഗുസരായിയില്‍ നിന്നും, ഫഌയിങ് ഓഫീസര്‍ മോഹന ഗുജറാത്തിലെ വഡോദരയില്‍ നിന്നും വന്നവരാണ്. ഈ മൂന്ന് പേരും ഭാരതത്തിലെ മെട്രോ സിറ്റികളില്‍ നിന്നും വന്നിട്ടുളളവരല്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിരുക്കുമല്ലോ, അവര്‍ തങ്ങളുടെ സംസ്ഥാനങ്ങളിലെ തലസ്ഥാന നഗരങ്ങളില്‍ നിന്നുളളവരും അല്ല.
ചെറിയ പട്ടണങ്ങളില്‍ നിന്നുളളവരായിട്ട് കൂടി ഇവര്‍ ആകാശത്തോളം ഉയരത്തില്‍ സ്വപ്നങ്ങള്‍ കണ്ടു: അവയെ സാക്ഷാത്കരിക്കുകയും ചെയ്തു, മോദി ചൂണ്ടിക്കാട്ടി. അവനി, മോഹന, ഭാവന – ഈ മൂന്ന് പെണ്മക്കള്ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഹൃദയംഗമമായ ആശംസകള്‍ നേരുന്നുവെന്ന് മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: