കണ്ണൂര്‍: മഴ ശക്തിപ്രാപിച്ചതോടെ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ ജില്ലയിലെങ്ങും പനിപടര്‍ന്നു പിടിക്കുന്നു. പലയിടങ്ങളിലും ഡെങ്കിപ്പനിയും എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിനാളുകളാണ് പനി ബാധിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും എത്തിക്കൊണ്ടിരിക്കുന്നത്. പനിക്ക് പുറമെ വയറിളക്കവും ഛര്‍ദിയും ബാധിച്ചവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. ദിനംപ്രതി പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് ആവശ്യം ശക്തമായിട്ടുണ്ട്.—മലയോരത്തെ പല മേഖലകളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നാമമാത്രമായ ഡോക്ടര്‍മാരാണുളളത്. ഒരൊറ്റ ഡോക്ടര്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 12 മണിവരെ 300 രോഗികളെ വരെ പരിശോധിക്കേണ്ടി വരുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ മലയോര മേഖലയിലുണ്ട്.—————
മഴക്കാലത്തിന് മുമ്പ് നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകു നശീകരണത്തിനുളള മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താത്ത അധികൃതരുടെ നടപടിയാണ് പനിയും ഡങ്കിപ്പനിയും ഉള്‍പ്പെടെ വ്യാപകമാകാന്‍ കാരണമായിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളൊടൊപ്പം പനി ബാധിതരായ നിരവധി രോഗികളാണ് ജില്ലയുടെ പല ഭാഗങ്ങളിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്.—————
സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരുടെ എണ്ണം ലഭ്യമാകാത്തതിനാല്‍ രോഗ വ്യാപനത്തിന്റെ പൂര്‍ണ ചിത്രം അധികൃതര്‍ക്ക് ഇനിയും വ്യക്തമായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ദചികില്‍സ ലഭിക്കാത്തത് സാധാരണക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. പനി പിടിപെട്ടാല്‍ ആഴ്ചകളോളം വിശ്രമം വേണ്ടിവരുന്നതും സാധാരണക്കാരെ കഷ്ടത്തിലാക്കുന്നു.———മഴക്കാലം മുന്നില്‍ക്കണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ അധികൃതര്‍ ഊര്‍ജിത നടപടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും അതൊന്നും ഫലത്തിലെത്തിയില്ലെന്നതാണ് രോഗങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആശുപത്രികള്‍ ഡോക്ടര്‍മാരെ കൂടാതെ ആവശ്യത്തിന് മറ്റ് ജീവനക്കാരും ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വേണ്ടുവോളമുണ്ട്.
ജില്ലയില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും നിരവധി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവ നികത്താന്‍ അധികൃതര്‍ തയ്യാറാവാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ആവശ്യത്തിന് ലഭ്യമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലാ തലത്തില്‍ പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്ട്രോള് റൂം പ്രവര്‍ത്തിച്ചു വരുന്നുണ്ട് എന്നുളളതാണ് ജനങ്ങള്‍ക്ക് ഏക ആശ്വാസം.—————
പ്രതികരിക്കാൻ ഇവിടെ എഴുതുക: