ന്യൂദല്‍ഹി: വിജയ് മല്ല്യയ്ക്കു മേല്‍ പിടിമുറുകുന്നു. മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പകളുടെ വിവരങ്ങള്‍ സംബന്ധിച്ച് ബാങ്കുകളില്‍ നിന്നും ദി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) വിവരങ്ങള്‍ തേടി. വായ്പ നല്‍കുമ്പോഴുള്ള എല്ലാ നടപടിക്രമങ്ങളും ബാങ്കുകള്‍ പാലിച്ചിട്ടുണ്ടോയെന്നും ഏജന്‍സി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ ഈ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് ലഭിച്ച എല്ലാ വായ്പകളിലും ബാങ്കുകളുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കിങ് ഫിഷറിന് വായ്പ നല്‍കിയതില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോയെന്നും എസ്എഫ്ഐഒ അന്വേഷിക്കുമെന്ന് കഴിഞ്ഞമാസം രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞിരുന്നു.
വിവാദ മദ്യവ്യവസായിയായ വിജയ് മല്ല്യയും കിങ് ഫിഷര്‍ എയര്‍ ലൈന്‍സും 17 ബാങ്കുകളില്‍ നിന്നായി എടുത്ത വായ്പകളില്‍ പലിശയടക്കം 9000 കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. 9000 കോടിയുടെ വായ്പ തിരിച്ചടക്കല്‍ വിവാദങ്ങളെത്തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് മല്ല്യ ബ്രിട്ടനിലേക്ക് മുങ്ങിയിരുന്നു.
ഇയാളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഇയാള്‍ക്കെതിരെ റെഡ്കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ജൂണ്‍ 11ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്ല്യയുടെ യുബി ലിമിറ്റഡിന്റെയും 1,411 കോടിയുടെ സ്വത്ത് അറ്റാച്ച് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: