തിരുവനന്തപുരം: ‘നമുക്കുജാതിയില്ല’ എന്ന ശ്രീനാരായണഗുരുവിന്റെ വിളംബര ശതാബ്ദി ആഘോഷം തുടങ്ങി. യോഗത്തിന്റെ ഉദ്ഘാടന വേദിയില്‍ എസ്എന്‍ഡിപി യോഗത്തെ നേരിട്ടും ബിജെപിയെ പരോക്ഷമായും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം അപശബ്ദമായി മാറി. ഗുരുസന്ദേശം ചില രാഷ്ട്രീയ സംഘടനകള്‍ ഇന്ന് സങ്കുചിത മതലക്ഷ്യങ്ങള്ക്ക് ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗുരുസന്ദേശത്തിന്റെ പേരില്‍ ഹിന്ദുക്കളെ സംഘടിപ്പിക്കുന്നത് ഗുരുനിന്ദയാണ്. ശിവഗിരിയെയും ചിലര്‍ റാഞ്ചാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതില്‍ ശിവഗിരിയലെ സംന്യാസിമാര്‍ ജാഗ്രതപുര്ത്തണം. ഒരു പ്രത്യേക മതത്തിലും ജാതിയിലും തന്നെ ഒതുക്കാന്‍ ഭാവിയില്‍ ശ്രമിക്കുമെന്ന് പ്രവചന സ്വഭാവത്തോടുകൂടി കണ്ടതിനാലാണ് ഗുരു 60-ാം വയസില്‍ ഈ വിളംബരം നടത്തിയത.് ചില സ്ഥാപിത വിഭാഗക്കാര്‍ തന്റെ നിശ്ചയത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിളംബരത്തിലൂടെ ഗുരു സാര്‍ത്ഥകമാക്കുകയായിരുന്നു.
ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റും ഗുരുധര്‍മ്മ പ്രചരണസഭയും സംയുക്തമായി സംഘടിപ്പിച്ച ശ്രീനാരായണഗുരുവിന്റെ നമുക്കുജാതിയില്ല എന്ന വിളംബരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവിന്റെ ശിഷ്യര്‍ ജാതിയും മതവും ഇല്ലാത്തവരായിരിക്കണം എന്ന് ഗുരു ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് എസ്എന്ഡിപിയോഗത്തെ നയിക്കുന്നവര്‍ ഈ ചിന്തയില്ത്തന്നെയാണോ പ്രവര്‍ത്തിക്കുന്നത്. ജാതിപറഞ്ഞാലെന്താ എന്നാണ് ചില ശിഷ്യര്‍ ചോദിക്കുന്നത്. ഹിന്ദു സംഘടന ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗുരുനിന്ദയാണ്. ഗുരുവാണോ ഗുരുവിനെ ധിക്കാരപൂര്‍വം തിരുത്തുന്ന ഇവരാണോ ശരി എന്ന് ചിന്തിക്കണം.
ഗുരുവിന്റെ ജീവിതകാലത്തും ഇത്തരക്കാര്‍ തലപൊക്കിയിരുന്നു. യോഗത്തിന് ജാത്യഭിമാനം വിട്ടുകഴിഞ്ഞിരിക്കുന്നു. ഇന്ന് ഗുരുസങ്കല്‍പ്പത്തിലുള്ള മാതൃകാസ്ഥാനമാക്കി നാടിനെ മാറ്റാനാകുന്നില്ല. ഇത് ഗുരുനിന്ദയാണ്. ഇവര്‍ പിന്നാക്കക്കാരെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഗുരു ഇല്ലാതാക്കിയ അന്ധത്വം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ അന്ധകാരശക്തിയുടെ ഭാഗമായി മാറുന്നു . വിശ്വമാനവികതയെ നെഞ്ചേറ്റാന്‍ കഴിയുന്ന ഗുരുദര്‍ശനത്തെ നവീകരിച്ച് പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്നും പിണറായി പറഞ്ഞു.
ശിവഗിരിയിലെ സ്വാമി അവ്യയാനന്ദ രചിച്ച എന്റെ ബാല്യം എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. നമുക്ക് ജാതിയില്ല എന്ന ഗുരുസന്ദേശം ഇന്ന് ദുരുപയോഗം ചെയ്യുന്നതായി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ശിവഗിരിമഠം ധര്‍മ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
മന്ത്രി എ.കെ.ബാലന് വിളംബര സന്ദേശം നല്കി. സ്വാമി പരാനന്ദ, ഗാന്ധി സ്മാരക നിധി ദേശീയ ചെയര്മാന് പി.ഗോപിനാഥന് നായര്‍, ഡോ.എ.സമ്പത്ത്, ശതാബ്ദി ആഘോഷ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ, കുന്നുംപാറ ക്ഷേത്ര സെക്രട്ടറി സ്വാമി ബോധിതീര്‍ത്ഥ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, വി.ജോയി എംഎല്‍എ, കിളിമാനൂര്‍ ചന്ദ്രബാബു, സര്‍വ്വോദയ സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി.ജഗദീശന്, കെ.കെ.കൃഷ്ണാനന്ദബാബു, ധന്യാബാബു , ഷാജി വെട്ടൂരാന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: