തിരുവനന്തപുരം: സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര താല്പര്യം കാണിക്കുന്നില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്.
അക്ഷയശ്രീ കടകംപള്ളി ഫെഡറേഷന്റെ കീഴില്‍ മുദ്രാ പദ്ധതി വഴി ലഭിച്ച തയ്യല്‍മെഷീനുകളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വിവിധ പദ്ധതികളിലൂടെ നിര്‍ദ്ധനര്‍ക്ക് നല്‍കാനായി കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപ യഥാസമയം വിനിയോഗിക്കാതെ നഷ്ടപ്പെടുത്തുന്നു. പട്ടികജാതി ക്ഷേമത്തിനായി അനുവദിച്ച ഫണ്ടും ഇത്തരത്തില്‍ നഷ്ടമാക്കി.
ഗ്രാമങ്ങളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നിരവധി ചെറുകിട സംരംഭങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലെല്ലാം നടപ്പിലാക്കി തുടങ്ങി. യുവാക്കളുടെ തൊഴില്‍ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനായി സ്കില്‍ ഡെവലെപ്മെന്റും ഇതില്‍പ്പെടുന്നു. തൊഴില്‍ അന്വേഷകരായ ബിരുദധാരികളായ യുവാക്കള്‍ ഇന്റര്‍വ്യൂവില്‍ നിരന്തരം പരാജയപ്പെടുന്നത് ഒഴിവാക്കാനാണ് പഠനത്തോടൊപ്പം സ്കില്‍ ഡവല്പമെന്റും നല്‍കുന്നത്.
ഇതിന്റെ ചെലവ് മുഴുവന്‍ കേന്ദ്രം വഹിക്കുന്നു. ഇതിലും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പാധാന്യം കാണിക്കുന്നില്ല.
തൊഴില്‍ സംരംഭകര്‍ക്ക് പകരം തൊഴില്‍ അന്വേഷകരെ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. അതേ സമയം കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാ യോജന പദ്ധതിവഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5,000 കോടിരൂപ എട്ടു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു. ഈ വര്‍ഷം 16 ലക്ഷം പേര്‍ക്കാണ് മുദ്രാ യോജന പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് വി. മുരളീധരന് പറഞ്ഞു.
സഹകാര്‍ഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുധാകരന് തയ്യല്‍ മെഷീനുകളുടെ വിതരണം നിര്‍വ്വഹിച്ചു. ജയാരാജീവ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജി ബുധന്നൂര്‍, വനിതാ വിഭാഗം സെക്രട്ടറി സിമി, ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി ജി. അനില്‍, ദിവ്യ, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: