കഴക്കൂട്ടം : അന്‍പത്തിഎട്ട് അമ്മമാര്‍ക്ക് പുതുവസ്ത്രം നല്കി, അവരോടൊപ്പം ഉച്ച ഊണ് കഴിച്ച് നടനും എംപിയുമായ സുരേഷ് ഗോപിയുടെ അന്പത്തിഎട്ടാം പിറന്നാള്‍ ആഘോഷം. സുരേഷ് ഗോപിയുടെ 58-ാം പിറന്നാള്‍ ദിനമായിരുന്ന ഞായറാഴ്ച രാവിലെ പള്ളിപ്പുറം തോന്നയ്ക്കല്‍ ദേവീ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം പള്ളിപ്പുറത്തുള്ള കുട്ടു എന്ന നാടന്‍ ഭക്ഷണശാലയിലെത്തി സുരേഷ് ഗോപി ബിജെപി അണ്ടൂര്‍ക്കോണം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച 58 അമ്മമാര്‍ക്കുള്ള പുതുവസ്ത്രങ്ങള്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് അവരോടൊപ്പം ഇരുന്ന് ആഹാരം കഴിക്കുകയും കുശലം പറയുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണത്തിനിടയില്‍ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി സുരേഷ് ഗോപി കുട്ടു എന്ന നാടന്‍ ഭക്ഷണ ശാലയില്‍ കയറിയിരുന്നു.
ആഹാരം കഴിച്ച ശേഷം കടയുടമയോട് ഭക്ഷണം ഇഷ്ടപ്പെട്ടുവെന്നും തനിനാടന്‍ ഭക്ഷണം കഴിക്കാന്‍ ഇനി കുടുംബത്തോടൊപ്പം വരുമെന്നും പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി അണ്ടൂര്‍ക്കോണം പഞ്ചായത്ത് കമ്മറ്റി പള്ളിപ്പുറത്തെ കുട്ടു ഹോട്ടലില്‍ ഭക്ഷണം ഒരുക്കിയിരുന്നത്. നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് എം.ബാലമുരളി, ബിജെപി അണ്ടൂര്‍ക്കോണം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജയകുമാര്‍, ബിജെപി. അണ്ടൂര്‍ക്കോണം പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ പ്രദീപ്.വി.കൃഷ്ണന്, താമരകുളം പ്രസാദ് എന്നിവരും പങ്കെടുത്തു.
സുരേഷ് ഗോപി എത്തുമെന്നറിഞ്ഞ് നിരവധി പേരാണ് പള്ളിപ്പുറത്തെ തോന്നയ്ക്കല്‍ ദേവീ ക്ഷേത്ര പരിസരത്തും ഹോട്ടലിലും തടിച്ച് കൂടിയത്. ആഹാരം കഴിഞ്ഞ് കൂടിയവരോടും കുശലങ്ങള്‍ തിരക്കി രണ്ടുമണിയോടു കൂടിയാണ് സുരേഷ് ഗോപി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: