തിരുവനന്തപുരം: ഭാരതത്തില്‍ മയക്കുമരുന്നുകള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പട്ടണങ്ങളില്‍ മൂന്നാംസ്ഥാനത്ത് കൊച്ചിയാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ചൂണ്ടിക്കാട്ടി. ഒന്നാം സ്ഥാനത്ത് പഞ്ചാബിലെ അമൃത്സറും രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയിലെ പൂനെയുമാണ്. അതു കഴിഞ്ഞാല്‍ കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്. മയക്കുമരുന്ന് വിപണനം വര്‍ധിക്കുന്നുവെന്നത് അപകടകരമായ സൂചനയാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ടെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
എക്സൈസ് വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ ലഹരി ഉപയോഗത്തിനെതിരെ ആയിരം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 980 പേരെ പിടികൂടുകയും ചെയ്തു. സംസ്ഥാനത്ത് ലഹരി ഉപയോഗം അടിക്കടി വര്‍ധിച്ചുവരുന്നു. ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്റെ 20 ഇരട്ടി ലക്ഷ്യം എക്സൈസ് വകുപ്പ് കൈവരിക്കും.
ജൂലൈ 30 ന് മുമ്പ് 2000 ഹൈസ്കൂളുകളില്‍ പരാതി പെട്ടികള്‍ സ്ഥാപിക്കും. ഓരോ 10 ദിവസം കൂടുമ്പോഴും ഈ പെട്ടികള്‍ പരിശോധിക്കും. 1800 സ്കൂളുകളില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതില്‍ 100 സ്കൂളുകളില്‍ താന്‍തന്നെ നേരിട്ട് ക്ലാസുകള്‍ നടത്തും. റസിഡന്റ്സ് അസോസിയേഷനുകളിലും ഇത്തരം പരാതി പെട്ടികള്‍ സ്ഥാപിക്കും. അവരുടെ സഹകരണത്തോടെയും മയക്കുമരുന്ന്വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: