തിരുവനന്തപുരം: എറണാകുളം കളക്ടറും സ്പെഷ്യല്‍ ഓഫീസറുമായ എം.ജി. രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോട്ടമുടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അഞ്ചുലക്ഷം ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുതാത്പര്യഹര്‍ജിയുമായി കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവും എംപിയുമായ ഡോ. സുബ്രഹ്മണ്യന് സ്വാമി.
കേസരി സ്മാരക ജേര്‍ണലിസം ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡോ സ്വാമി. ഈ ഭൂമി തിരിച്ചു പിടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികള്‍ക്കായി കോടതിയെ സമീപിക്കുമെന്നും സ്വാമി പറഞ്ഞു.
കേരളത്തിലെ അഞ്ചുലക്ഷം ഏക്കര്‍ അനധികൃത തോട്ടഭൂമി എറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് പരിശോധന നടത്തി അനധികൃതഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസറായ രാജമാണിക്യം ശുപാര്‍ശ നല്‍കിയത്. ഭൂമിയില്ലാത്തവര്‍ക്ക് അതു ലഭ്യമാക്കാന്‍ സംസ്ഥാനത്ത് പുതിയ ഭൂനയം രൂപീകരിക്കണമെന്നും ഏറ്റെടുക്കുന്ന തോട്ടഭൂമികള്‍ ഭൂരഹിതര്‍ക്ക് ലഭ്യമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
മുന്നൂറ്റിഒമ്പത് പേജുവരുന്ന റിപ്പോര്‍ട്ടില്‍ ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ തോട്ടഭൂമികള്‍ എങ്ങനെയൊക്കെ നിയമം മറികടന്ന് സ്വകാര്യവ്യക്തികളും കമ്പനികളും സ്വന്തമാക്കിയെന്ന് അക്കമിട്ടുനിരത്തുന്നു. ഇന്‍ഡിപെന്‍ഡന്റ് ആക്ട് 1947, ഫോറിന് എക്സ്ചേഞ്ച് റെഗുലേഷന് ആക്ട്ട് 1947, 1973, ഇന്ത്യന്‍ കമ്പനീസ് ആക്ട് 1956, കേരള ഭൂപരിഷ്കരണ നിയമം 1963 എന്നിവ ലംഘിച്ച് അഞ്ചുലക്ഷം ഏക്കര്‍ ഭൂമിയാണ് അനധികൃതമായി സ്വകാര്യ ഭൂമാഫിയ കൈവശം വച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്ന, ഭാരതത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കമ്പനികളുടെ രജിസ്ട്രേഷന് തദ്ദേശീയരുടെ പേരില്‍ കൃത്രിമമായി മാറ്റിയാണ് പല കൈയേറ്റങ്ങളും നടന്നിട്ടുള്ളത്. വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ ഇന്ത്യന്‍ കമ്പനി ആക്ട് പ്രകാരം ഇവിടത്തെ തദ്ദേശീയരുടെ പേരില്‍ രജിസ്റ്റര്‍ചെയ്ത് തോട്ടഭൂമികള്‍ അനധികൃതമായി കൈക്കലാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അനധികൃത തോട്ടഭൂമിയില്‍ സിംഹഭാഗവും 200 ഓളം വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തിലെ അടിയന്തരാവസ്ഥാ പീഡിതര്‍ക്ക് പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്കാന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും സ്വാമി ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം അതത് സര്‍ക്കാരുകള്‍ അടിയന്തരാവസ്ഥാപീഡിതര്ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിനെ സര്‍വാത്മനാ പിന്തുണച്ചവരാണ് സിപിഐയും സിപിഎമ്മും.
പക്ഷേ രണ്ടാംസ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്ന, ജനാധിപത്യധ്വംസനം കൂടിയായ അടിയന്തരാവസ്ഥയ്ക്കെതിരെ ശക്തമായ പ്രതിരോധം ഉയര്‍ത്തിയവര്‍ക്കും അനന്തരാവകാശികള്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കാന് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈയെടുക്കണമെന്നും ഡോ. സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: