വാനപ്രസ്ഥത്തിന് ദേശീയ അവാര്‍ഡ് കിട്ടിയ സമയത്താണ് കാവാലം സാര്‍ പറഞ്ഞത്,’”അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ദല്‍ഹിയിലെത്തുമ്പോള്‍ ലാലിനെ കാണാന്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടര്‍ രാംഗോപാല്‍ ബജാജ് വരും” എന്ന് അദ്ദേഹത്തെ എനിക്ക് മുന്‍പരിചയമില്ലായിരുന്നു. എന്തിനാണ് അദ്ദേഹം എന്നെ കാണാന്വരുന്നതെന്നും എനിക്കറിയില്ലായിരുന്നു. കാര്യങ്ങള്‍ ബജാജ് തന്നെ നേരിട്ട് പറയുമെന്നാണ് കാവാലം സാര്‍ പറഞ്ഞിരുന്നത്. ദല്‍ഹിയില്‍വച്ച് ഞങ്ങള്‍ പരിചയപ്പെട്ടു.
ഭാരത് രംഗ് മഹോത്സവ് എന്നപേരില്‍ സ്കൂള്‍ ഓഫ് ഡ്രാമ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഒരു തിയേറ്റര്‍ ഫെസ്റ്റിവല്‍ നടത്തുന്നുണ്ടെന്നും അതില്‍ ഒരു നാടകം ചെയ്യാമോ എന്നും അദ്ദേഹം ചോദിച്ചു. ‘പറ്റില്ല’ എന്ന് മറുപടി പറയാന്‍ ഞാന്‍ മടിച്ചു. നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ട് ആ ദൗത്യമേറ്റെടുത്തു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തിയേറ്റര്‍ ഫെസ്റ്റിവലാണത്. എണ്‍പതോളം നാടകങ്ങള്‍ അരങ്ങിലെത്തും. ബാക്കി കാര്യങ്ങളെല്ലാം കാവാലം സാര്‍ പറയുമെന്ന് പറഞ്ഞ് ബജാജ് പിരിഞ്ഞു. ദല്‍ഹിയില്‍നിന്ന് തിരിച്ചെത്തിയശേഷം കാവാലം സാറുമായി സംസാരിച്ചപ്പോള്‍ ഒരു ഇംഗ്ലീഷ് പ്ലേ ചെയ്യാമെന്ന് ആദ്യം കരുതി. പിന്നീട് മലയാളം മതിയെന്നായി ചിന്തി. ഏറെ ആലോചിച്ചശേഷം കാവാലം സാര്‍ പറഞ്ഞു: ”മോഹന്‍ലാല്‍ ദല്‍ഹിയില്‍പോയി ഒരു മലയാളനാടകം ചെയ്യുന്നതിലെന്താ കാര്യം. അത് ആര്‍ക്കും ചെയ്യാവുന്ന കാര്യമാണ്. നമുക്കൊരു സംസ്കൃത നാടകം ചെയ്യാം”.
” അയ്യോ, സാര്‍ എനിക്ക് സംസ്കൃതം അറിഞ്ഞുകൂടാ”- ഞാന്‍ പറഞ്ഞു.
”തനിക്ക് പറ്റും. നമുക്ക് കര്‍ണ്ണഭാരം ചെയ്യാം”. ”സാര്‍, എനിക്ക് ഒരുപിടിയുമില്ലാത്ത കാര്യമാണ് സാര്‍ പറയുന്നത്”. എന്റെ സന്ദേഹം മാറിയില്ല. എന്നാല്‍, എനിക്ക് ചെയ്യാന്‍ കഴിയുമെന്ന കാവാലം സാറിന്റെ ഉറച്ചവിശ്വാസത്തിന്മേല് ഒടുവില്‍ കര്‍ണ്ണഭാരം ഞാനേറ്റെടുത്തു.
വളരെക്കാലമായി കാവാലം സാറിനെ എനിക്കറിയാം. അരങ്ങില്‍ ഒരു ക്ലാസിക്കല്‍ പാരമ്പര്യം നിലനിര്‍ത്തുന്ന നാടകക്കാരനാണ് അദ്ദേഹം. മലയാളത്തിന്റെ അതിരുകള്‍ കടന്ന് ലോകവേദിയില്തന്നെ ശ്രദ്ധേയനായി മാറിയ അദ്ദേഹത്തിനോടൊപ്പമുള്ള അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാകില്ല.
രണ്ടായിരംകൊല്ലം മുന്‍പ് ഭാസന് എഴുതിയ നാടകമാണ് കര്‍ണ്ണഭാരം. അതിലെ കര്ണ്ണനായിട്ടാണ് ഞാന്‍ പകര്ന്നാടേണ്ടതെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ഒരമ്പരപ്പ് എന്നിലുടനീളം നിറഞ്ഞു. മഹാഭാരതത്തിലെ ഏറെ വ്യത്യസ്തനായ ഒരു കഥാപാത്രമാണ് കര്ണ്ണന്. എക്കാലവും കറുത്ത സങ്കടങ്ങള്‍ ഉള്ളില്‍പേറി ജീവിക്കുന്ന ഒരാള്‍. നാടകത്തിന്റെ സ്ക്രിപ്റ്റ് കാവാലം സാര്‍ എനിക്കയച്ചുതന്നു. നാലോ അഞ്ചോ മിനിട്ട്കൊണ്ട് വായിച്ചുതീര്‍ക്കാവുന്ന ഒരു കൊച്ചുനാടകം. പക്ഷേ, ശ്ലോകങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ആ നാടകം ഒരു പര്‍വ്വതം കണക്കെ എനിക്കുമുന്നില്‍ ഉയര്‍ന്നുനിന്നു.
ഈശ്വരാ….. ഈ അക്ഷരഗിരിനിരകളിലൂടെയാണല്ലോ ഞാന്‍ കയറിയിറങ്ങേണ്ടത്. ആ അവസ്ഥയെക്കുറിച്ച് എനിക്ക് ആലോചിക്കാനാകുമായിരുന്നില്ല.
സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ സാധാരണപോലെ നാടകം റിഹേഴ്സല്‍ ചെയ്ത് പഠിക്കുക എന്നത് എനിക്ക് കഠിനമായിരുന്നു. ഹൈദരാബാദില്‍ കാക്കക്കുയിലിന്റെ ലൊക്കേഷനിലായിരുന്നു ഞാന്‍. തമാശകള്‍ നിറഞ്ഞ ആ അന്തരീക്ഷത്തില്‍ സ്ക്രിപ്റ്റ് പഠനം ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും പലപ്പോഴായി എല്ലാവരില്നിന്നുമൊഴിഞ്ഞ് ഞാന്‍ അതിന് സമയം കണ്ടെത്തി. കാറിലും വിമാനത്തിലും ബാത്ത്റൂമില്‍പോലും കര്‍ണ്ണഭാരത്തിലെ സംഭാഷണങ്ങള്‍ ഉരുവിട്ടു മനഃപാഠമാക്കി. എട്ടുദിവസം മാത്രം നീണ്ട റീഹേഴ്സല് ക്യാമ്പില്‍ ഞാന്‍ എന്റെ മനസ്സും ശരീരവും കര്‍ണ്ണനിലേക്ക് ഒഴുക്കിവിട്ടു.
വളരെ സ്ട്രെയ്ഞ്ചായ അനുഭവമായിരുന്നു കര്‍ണ്ണഭാരം. കാവാലം സാറിന് എന്നിലെ നടനിലുള്ള വിശ്വാസംകൊണ്ടു മാത്രമാണ് കര്‍ണ്ണനായി എനിക്ക് പകര്‍ന്നാടാന്‍ കഴിഞ്ഞത്. സാറ് പലപ്പോഴും പറയും, ”നെറ്റില്ലാതെ ട്രപ്പീസ് കളിക്കുന്നതുപോലെയാണ് കര്‍ണ്ണഭാരം” എന്ന് പിടിവിട്ടാല്‍ താഴെ വീണുപോകും. ഉന്നതമായ സ്റ്റെലൈസ്ഡ് പേര്ഫോമന്സോടുകൂടിയ ഒരു മാജിക്കായിരുന്നു കര്‍ണ്ണഭാരം. വ്യത്യസ്ത ചുവടുകളും താളങ്ങളുമായി കാവാലം സാര്‍ പറഞ്ഞുതന്നതനുസരിച്ച് സോപാനത്തിന്റെ അരങ്ങില്‍ എട്ടുദിവസം ഞാന്‍ ആടി. ആ ദിനരാത്രങ്ങളിലെ ഓരോ നിമിഷത്തിലും കര്ണ്ണന് എന്റെ ശരീരത്തിലേക്ക് കയറിവന്നു. പല രാത്രികളിലും കര്‍ണ്ണന്റെ വേഷത്തില്‍ ഞാന്‍ എന്നെത്തന്നെ സ്വപ്നം കണ്ടു. ആ ഊര്‍ജപ്രവാഹം എന്നില്‍ നിറച്ചത് കാവാലം സാറിന്റെ ശിക്ഷണം തന്നെയായിരുന്നു.
സിനിമയിലെ പല കാര്യങ്ങളും ഈ നാടകത്തിന് എനിക്ക് സഹായകമായിട്ടുണ്ട്. പ്രതേ്യകിച്ച് സ്പെയ്സ് ഉപയോഗിക്കുന്നകാര്യത്തിലും മറ്റും മറ്റൊന്ന് ഒപ്പം അഭിനയിച്ചവരുടെ സഹകരണമാണ്. കാവാലം സാറിന്റെ ശിക്ഷണത്തില്‍ അവര്‍ മുന്പരിചിതരാണ്. റിഹേഴ്സല്‍ കാണാന്‍ പല പ്രമുഖരുമെത്തിയിരുന്നു. റിഹേഴ്സല്‍ കണ്ട ഗോപിച്ചേട്ടന് (ഭരത് ഗോപി) കണ്ണുനിറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു. ”ഞാനെന്റെ കര്‍ണ്ണനെ കണ്ടെടാ.” മറക്കാനാകാത്ത് അനുഭവമായിരുന്നു അത്.
ദല്‍ഹിയിലെ കമാനി ഓഡിറ്റോറിയത്തിലായിരുന്നു ആദ്യാവതരണം. നിറഞ്ഞ സദസ്സിന്റെ മുന്നിലരയില്ത്തന്നെ സംസ്കൃതപണ്ഡിതന്മാരും തല മുതിര്‍ന്ന നാടക-ചലച്ചിത്ര പ്രവര്‍ത്തകരും അവരെ കണ്ടമാത്രയില്‍ എന്റെ മനസ്സ് പിടഞ്ഞു. ശരിയാകണേ എന്ന പ്രാര്‍ത്ഥനയോടെ സകല ദൈവങ്ങളെയും ഗുരുക്കന്മാരെയും വന്ദിച്ചു. കര്‍ണ്ണനെ പകര്‍ന്നാടാന്‍ തുടങ്ങിയതോടെ അദൃശ്യമായ ഒരു ശക്തി എന്നില്‍ പ്രവഹിക്കുംപോലെ, സംഭാഷണത്തിനൊപ്പം ശരീരത്തിലെ ഓരോ കോശവും ഉണരാന്‍ തുടങ്ങി. സംസ്കൃത ഭാഷയുടെ കരുത്ത് ശരിക്കും ഞാന്‍ അറിയാന്‍ തുടങ്ങി. അടുത്ത സംഭാഷണം ഏതെന്ന് ഓര്‍മ്മയുണ്ടാകില്ല. പക്ഷേ, പറയേണ്ട സമയമാകുമ്പോള്‍ വാക്കുകള്‍ എവിടെനിന്നോ എന്നിലേക്ക് ഒഴുകിയെത്തി.
നീണ്ട ഒന്നരമണിക്കൂറുകള്ക്കുശേഷം കര്‍ണ്ണഭാരം ആടിത്തീര്‍ന്നപ്പോള്‍ സദസ്സ് ഒന്നടങ്കം കൈയടികളുമായെഴുന്നേറ്റു. ചുട്ടുപൊള്ളുന്ന എന്റെ ശരീരത്തിലേക്ക് ആ ഒരു കുളിര്‍മഴയായി പെയ്തിറങ്ങി. ഡയറക്ടര്‍ ഹരിഹരന് സാര്‍ നിറകണ്ണുകളോടെ വേദിയില്‍ വെച്ച് അഭിനന്ദിച്ചനിമിഷം മറക്കാനാവില്ല. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും കര്‍ണ്ണഭാരം അതേ വേദിയില്‍ അവതരിപ്പിക്കാന്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തകര്‍ ഞങ്ങളോടാവശ്യപ്പെട്ടു. അത് കര്ണ്ണഭാരത്തിന് കിട്ടിയ വലിയ അംഗീകാരമായി.
വലിയൊരു കൂട്ടായ്മയുടെ വിജയമായിരുന്നു കര്‍ണ്ണഭാരം. ഇന്ന് കര്‍ണ്ണഭാരം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉറപ്പുപറയാന്‍ കഴിയില്ല. അത് അന്ന് സംഭവിക്കുകയായിരുന്നു. തുടര്‍ച്ചയായി കുറെ വേദികള്‍ കിട്ടിയിരുന്നെങ്കില്‍ കര്‍ണ്ണഭാരം വീണ്ടും വീണ്ടും കളിക്കാമായിരുന്നു. വളരെ ചുരുക്കം പേര്‍ക്കേ ആ നാടകം കാണാനുള്ള ഭാഗ്യമുണ്ടായുള്ളൂ. അതുപോലെ അവതരിപ്പിക്കാനും. ദല്‍ഹിയിലെ രണ്ട് അവതരണത്തിനുശേഷം മുംബൈയില്‍ ലീലാ ഹോട്ടലിലും ഷണ്മുഖാനന്ദഹാളിലും കര്‍ണ്ണഭാരം ഞങ്ങള്‍ അവതരിപ്പിച്ചു.
എംടി സാറും ഒഎന്‍വി സാറും രണ്ടു സ്ഥലത്തും നാടകം കാണാന്‍ വന്നു. നസറുദ്ദീന്‍ ഷാ, ശശികപൂറിന്റെ മകള്‍ അങ്ങനെ നിരവധിപേര്‍ ഈ നാടകം കണ്ടു. കര്ണ്ണഭാരത്തെക്കുറിച്ച് ഷാ പിന്നീട് എഴുതുകയും ചെയ്തു. വിദേശരാജ്യങ്ങളില്‍ അവതരിപ്പിക്കാന്‍ ആഗ്രഹിച്ചതുപോലെ കേരളത്തിലും കര്‍ണ്ണഭാരം ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതിന് ആരും സന്ദര്ഭമുണ്ടാക്കിയില്ല എന്നതാണ് സത്യം. ദല്‍ഹിയിലെ ആദ്യാവതരണത്തില്‍ പലപ്പോഴും എക്സൈറ്റഡായി പാട്ടുപാടി കാവാലം സാര്‍ അരങ്ങിലെത്തിയപ്പോള്‍ ആളുകള്‍ പിടിച്ചിറക്കികൊണ്ടുപോയ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനിന്നും ഉറച്ചുവിശ്വസിക്കുന്നു. കാവാലം സാറിന്റെ തിയേറ്റര്‍ ശരിക്കും ഒരത്ഭുതമാണ്. അദ്ദേഹത്തിന്റെ മാസ്മരികത ഞാന്‍പോലുമറിയാതെ എന്നെക്കൊണ്ട് ഒരു സംസ്കൃതനാടകം ചെയ്യിക്കുകയായിരുന്നു. ഗുരുത്വംതന്നെയാണ് കര്‍ണ്ണഭാരത്തിന്റെ വിജയം.
കര്‍ണ്ണഭാരത്തിലെ പകര്‍ന്നാട്ടത്തിന്റെ അടിസ്ഥാനത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല എനിക്ക് ഡി-ലിറ്റ് നല്കി. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായിത്തന്നെയാണ് ഞാനതിനെ കാണുന്നത്. ഡി-ലിറ്റ് ഒരുപാടുപേര്‍ക്ക് കിട്ടിയിട്ടുണ്ട്. പക്ഷേ, എനിക്കു ലഭിച്ച ഡി-ലിറ്റിന് ഒരുപാട് പ്രതേ്യകതയുണ്ട്. ഭാരതത്തില്‍ ആദ്യമായിട്ടാണ് ഒരു ചലച്ചിത്രനടന്‍ സംസ്കൃത നാടകം ചെയ്യുന്നത്. അതിനുപിന്നിലെ ക്ലേശങ്ങളെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചല്ലോ. ദല്‍ഹിയിലെ രണ്ട് അവതരണങ്ങള്‍ക്കുശേഷം എനിക്ക് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലേക്ക് ക്ഷണം ലഭിച്ചു.
കര്‍ണ്ണഭാരം അവര്‍ക്ക് പഠിക്കാനുണ്ടായിരുന്നു. എങ്ങനെയാണ് ഞാന്‍ കര്‍ണ്ണന്റെ മാനസികസംഘര്‍ഷങ്ങളും വൃഥകളും അഭിനയിച്ചു ഫലിപ്പിച്ചതെന്ന് അവര്‍ക്ക് അറിയണം. അതൊന്നും ഒരു അക്കാദമിക് തലത്തില്‍ എനിക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. നാടകത്തിലെ സംഭാഷണങ്ങള്‍ കേട്ട എന്റെ അമ്മാവന് പറഞ്ഞു, ആരു പറഞ്ഞു നിനക്ക് സംസ്കൃതം അറിയില്ലെന്നത്, ഏതോ ജന്മത്തില് നിന്റെ ജീനില്‍ ആ ഭാഷയുടെ ധാതുക്കള്‍ കലര്‍ന്നിരിക്കണം. ശരിയാണ്, നമ്മളിലോരോരുത്തരുടെയും മനസ്സിന്റെ ഏതോ കോണില്‍ അത് മറഞ്ഞുകിടപ്പുണ്ട്. കര്‍ണ്ണനായി മാറിയപ്പോള്‍ ആ ശക്തിയാകും എന്റെ ശരീരത്തിലൂടെ പുറത്തുവന്നത്. സംസ്കൃത ഭാരതി ഒരുക്കുന്ന ഏഴു പാട്ടുകള്‍ക്ക് ആമുഖാവതരണം നടത്തിയതും ഞാനാണ്. അതും ഒരു വിസ്മയമായി ഞാന്‍ കാണുന്നു. എല്ലാം കാവാലം സാറിലൂടെ കര്‍ണ്ണഭാരം കൊണ്ടുവന്ന ഭാഗ്യങ്ങള്‍.
നമ്മള് ചെയ്തതാണൊ എന്ന് വിശ്വസിക്കാന്‍ കഴിയാത്ത അപൂര്‍വം ചില കാര്യങ്ങളേ ജീവിതത്തിലുണ്ടാകൂ. എന്നെ സംബന്ധിച്ച് അതിലൊന്നാണ് കര്‍ണ്ണഭാരം. ഒരുപക്ഷേ, കഴിഞ്ഞ ജന്മത്തില് പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയ ഒരു കാര്യം ഈ ജന്മത്തില് ദൈവം സാധിച്ചുതന്നതാകാം കര്‍ണ്ണഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: