ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നല്ലൊരു നാടകനടനാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു. മാത്രമല്ല കേന്ദ്രത്തിന് കേജ്രിവാള് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഓരോരോ പ്രശ്നങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഒട്ടും സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദല്‍ഹിയിലെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ പൊതു സേവനം നടത്താന്‍ എ.എ.പിക്ക് അവസരം നല്‍കിയത്. എന്നാല്‍ ആ അവസരം പാഴാക്കി അവര്‍ നാടകം കളിക്കുകയാണ്.’ റിജിജു ഹൈദരാബാദിലെ ടി.എസ് ബിജെപി ഓഫീസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പീഡനകുറ്റം ചുമത്തി എഎപി എംഎല്‍എ ദിനേഷ് മൊഹാനിയെ അറസ്റ്റ് ചെയ്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അപ്രഖ്യാപിത അടിയന്തരാവസ്ഥ ദല്‍ഹിയില്‍ ചുമത്തിയിരിക്കുകയാണെന്ന് കേജ്രിവാള് ആരോപിച്ചിരുന്നു. തുടര്‍ന്നാണ് റിജിജുവിന്റെ പ്രസ്താവന വന്നിരിക്കുന്നത്.
അതേസമയം ദല്‍ഹിയില്‍ ഉപമുഖ്യമന്ത്രി മനിഷ് സിസോദിയക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മൊഹാനിയയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേസ് കോഴ്സിലെ വസതിയിലേക്ക് എ.എ.പി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സിസോദിയ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത സിസോദിയയേയും സംഘത്തേയും പാര്‍ലമെന്റ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. തങ്ങള്‍ തിഹാര്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് സിസോദിയ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ദല്‍ഹിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ആര്‍ക്കും തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: