ഹരികുമാര്‍
കുന്നത്തൂര്‍: താലൂക്കിലെ വിവിധ പഞ്ചായത്തുകളുടേയും ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നടന്ന മഴക്കാല പൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ശുചീകരണ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നായിരുന്നു അധികൃതരുടെ അവകാശവാദമെങ്കിലും ഒന്നുരണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുകയായിരുന്നു. ക്ലോറിനേഷനും വീടുകള്‍ കയറിയുള്ള ബോധവല്‍ക്കരണവും ഒരു ദിവസത്തില്‍ ഒതുങ്ങി.
പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ അതാത് പ്രദേശത്തെ പ്രധാന ജംഗ്ഷനുകള്‍ കേന്ദ്രീകരിച്ച് ബ്ലീംചിംഗ് പൗഡര്‍ വിതറിയതല്ലാതെ മറ്റൊരു ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യമായി നടന്നില്ല. ടാപ്പിംഗ് നിര്‍ത്തിവച്ചിരുന്ന റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം നിറഞ്ഞ് കൊതുകുകള്‍ പെരുകുന്നത് തടയുവാന്‍ ഇക്കുറി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചില്ല. ഇതുമൂലം ഡെങ്കി, മലേറിയ, എന്നീ രോഗങ്ങള്‍ പ്രദേശത്ത് പടര്‍ന്ന് പിടിക്കുവാനുള്ള സാധ്യതയും കൂടുതലാണ്. താലൂക്കില്‍ എവിടെയും ഇത്തരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികൃതര്‍ തയാറാകാതിരുന്നത് പ്രദേശത്തെ രോഗത്തിലേക്ക് നീക്കുമെന്നാരോപണവും ശക്തമാണ്. ശാസ്താംകോട്ട, ആഞ്ഞിലിമൂട്, ചക്കുവള്ളി മാര്‍ക്കറ്റുകള്‍ മാലിന്യകൂമ്പാരങ്ങളായി മാറിയിട്ടുണ്ട്. ഓടകളിലെ മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ ഭരണിക്കാവ്, ശാസ്താംകോട്ട, ചക്കുവള്ളി, എന്നിവടങ്ങളിലെ ഓട നിറഞ്ഞ് മലിനജലം റോഡിലൂടെ ഒഴുകുന്നത് കാല് നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മാലിന്യം കുടിവെള്ള സ്രോതസ്സുകളില്‍ എത്തിപ്പെടുന്നത് കോളറ, മഞ്ഞപ്പിത്തം എന്നീ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുവാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ മേഖലയില്‍ വൈറല്‍ പനിയും വ്യാപകമായിട്ടുണ്ട്. നൂറുക്കണക്കിന് ആളുകളാണ് ദിനം പ്രതി ഇവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സതേടി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: