കുട്ടനാട്: കാവാലമെന്ന നാടിന്റെ കീര്‍ത്തി വിശ്വപ്രസിദ്ധമാക്കിയതില് ഒന്നാം സ്ഥാനം ചാലയില്‍ തറവാടിനാണ്. കാവാലം നാരായണപ്പണിക്കര്‍ മാത്രമല്ല വിശ്വപ്രസീദ്ധരായ നിരവധി മഹാന്മാര്ക്ക് ചാലയില്‍ തറവാട് ജന്മം നല്കി. ശ്രീമൂലം തിരുനാളിന്റെ ഭരണ കാലത്തു കാവാലം നാരായണപ്പണിക്കരുടെ പിതാമഹനായ ഇരവിപുരം കേശവപ്പണിക്കരാണു കാവാലത്ത് ചാലയില്‍ തറവാടു നിര്‍മ്മിച്ചത്.അതിനുശേഷം വന്ന തലമുറകള്‍ തറവാടു സംരക്ഷിച്ചു പോരുകയായിരുന്നു. വളരെ പണ്ടു തന്നെ കുട്ടനാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ചാലയില്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കുട്ടനാട്ടില്‍ കായല്‍ കുത്തി നെല്‍കൃഷി ആരംഭിച്ചതു കാവാലത്തിന്റെ മുന്‍തലമുറയായിരുന്നു.
ചരിത്രകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കര്‍ കാവാലത്തിന്റെ അമ്മാവനായിരുന്നു. സര്‍ദാര്‍ കെ.എം.പണിക്കര്‍ വീട്ടില്‍ എത്തുമ്പോള്‍ ചാലയില്‍ തറവാട്ടില്‍ ഉത്സവാന്തരീക്ഷമായിരുന്നു. കഥകളി, മോഹിനിയാട്ടം, നാടകം, സംഗീതം അടക്കമുള്ള കലാരൂപങ്ങള്‍ ഓരോ ദിവസവും വീട്ടില്‍ നടന്നിരുന്നു. ഇത് കണ്ടും കേട്ടും വളര്‍ന്ന കാവാലം നാരായണപ്പണിക്കര്‍ കുട്ടിക്കാലത്തു തന്നെ കലാരംഗത്തേക്കു കടന്നുവരികയായിരുന്നു. പുതു തലമുറ ഉപരിപഠനവും തൊഴിലുമെല്ലാമായി ബന്ധപ്പെട്ടു മറ്റുനാടുകളിലേക്കു ചേക്കേറിയതോടെ ചാലയില്‍ തറവാട് ഒറ്റപ്പെട്ട നിലയിലായിരുന്നു. കുടുംബാംഗങ്ങള്‍ ചാലയില്‍ തറവാട്ടില്‍ എത്തുന്നത് ഇടസമയങ്ങളില്‍ മാത്രമായി ചുരുങ്ങുകയായിരുന്നു. എന്നാല്‍ കാവാലം നാരായണപ്പണിക്കര്‍ എത്ര തിരക്കുകള്‍ ഉണ്ടെങ്കിലും തന്റെ നാട്ടില്‍ എല്ലാവര്‍ഷവും എത്തുമായിരുന്നു. കുടുംബക്ഷേത്രമായ പള്ളിയറക്കാവ് ക്ഷേത്രത്തിലേക്കു ചാലയില്‍ കുടുംബത്തില്‍ നിന്നും മുടക്കമില്ലാതെ ഇപ്പോഴും താലപ്പൊലി വഴിപാട് ഏല്ലാ വര്‍ഷവും നടത്താറുണ്ട്. ഈ ചടങ്ങിനായി കാവാലം അടക്കം എല്ലാവരും എത്താറുണ്ട്.
തന്റെ എല്ലാ സാഹിത്യ സൃഷ്ടികളിലും കാവാലം എന്ന സ്ഥലത്തെ ഓര്‍മ്മപ്പെടുത്തുന്ന ഏതെങ്കിലും വാക്ക് അദ്ദേഹം ഉള്‍പ്പെടുത്തിയിരുന്നു. ജന്മനാട്ടില് എത്തുമ്പോള്‍ പമ്പയാറിനു സമീപമുള്ള ശ്രീഹരിയില്‍ വീട്ടില്‍ സമയം ചെലവഴിക്കാനാണു കാവാലം ആഗ്രഹിച്ചിരുന്നത്. ചാലയില്‍ തറവാട്ടില്‍ ഇപ്പോള്‍ കാവാലത്തിന്റെ ഇളയ സഹോദരന് ഡോ. വേലായുധപ്പണിക്കരാണു താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: