റാഗിങ് എന്ന ശാപം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ബാക്കിപത്രമാണ്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കാനെത്തുന്ന ആദ്യവര്‍ഷ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടിവരുന്ന അഗ്നിപരീക്ഷണമാണിത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പല റാഗിങ് കേസുകളിലെയും പ്രതികള്‍ മലയാളി വിദ്യാര്‍ത്ഥി കളാണെന്നറിയുമ്പോള്‍ പരിഷ്കൃത സമൂഹമെന്നഭിമാനിക്കുന്ന കേരളീയര്‍ക്ക് തലകുനിക്കേണ്ടിവരുന്നു.
റാഗിങ് വിഷയത്തില്‍ ക്രൂരത വിദ്യാര്‍ത്ഥികളുടെ മാത്രം കുത്തകയല്ല, വിദ്യാര്‍ത്ഥിനികളും ഇക്കാര്യത്തില്‍ ഒരുപടി മുന്നിലാണെന്നാണ് കര്‍ണാടകയിലെ കലബുറഗി റാഗിങ് തെളിയിക്കുന്നത്. അശ്വതി എന്ന മലയാളി ദളിത് നഴ്സിങ് വിദ്യാര്‍ത്ഥിനിക്ക് കലബുറഗിയിലെ നഴ്സിങ് കോളേജില്‍ നേരിടേണ്ടിവന്ന സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ് അവളെ മരണക്കിടക്കയിലാണോ എത്തിച്ചിരിക്കുന്നത്?
ദരിദ്ര പശ്ചാത്തലത്തില്‍നിന്നു വരുന്ന ഈ ദളിത് യുവതിയെ നാലുലക്ഷം രൂപ കടമെടുത്താണ് മാതാപിതാക്കള്‍ നഴ്സിങ് പഠനത്തിനയച്ചത്. അവിടെ അവളെ കറുമ്പി എന്ന് വിളിച്ച് ഇപ്പോള്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥിനികള്‍ പരിഹസിച്ചതായി പറയപ്പെടുന്നു. തങ്ങളുടെ മുന്പില് നഗ്നയായി നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടത് തിരസ്കരിച്ചപ്പോള്‍ അവളെ ചില വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ടോയ്ലറ്റ് കഴുകുന്ന ഫിനോള്‍ കുടിപ്പിക്കുകയായിരുന്നുവത്രേ. ആതിര, ലക്ഷ്മി പിള്ള എന്നീ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനികളും അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയയും അടങ്ങുന്ന എട്ടംഗ സീനിയര്‍ ഗാങ്ങാണ് ഇവളെ ഫിനോള്‍ കുടിപ്പിച്ചത്. അശ്വതി ഒരു ദളിത് വിദ്യാര്‍ത്ഥിനി ആയതിനാല്‍ ഈ കുറ്റം പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരവും ശിക്ഷാര്‍ഹമാണ്.
ഇപ്പോള്‍ ഇതില്‍ കര്‍ണാടക മുഖ്യമന്ത്രിയും വിശദീകരണം തേടിയിട്ടുണ്ട്. കോളേജ് പ്രിന്‍സിപ്പലിനേയും വിസ്തരിക്കും.
റാഗിങ് എന്ന ക്രൂരവിനോദം ഇതിനകം പല കുട്ടികളുടെയും മാനസികനില തകര്‍ക്കുകയും അവരെ അന്തര്‍മുഖരാക്കുകയും ചെയ്യുന്ന കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റാഗിങ് നിയന്ത്രിക്കുന്നതിന് കോടതിയുടെ മാര്‍ഗനിര്‍ദ്ദേശമുണ്ട്. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിച്ച് റാഗിങ് തടയേണ്ടതാണ്. യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ആന്റി റാഗിങ് മൂവ്മെന്റ് യൂണിവേഴ്സിറ്റി തന്നെ തുടങ്ങുകയും പ്രോസ്പ്രക്ടസിലും അഡ്മിഷന് ഫോമിലും റാഗിങ് നിരോധിച്ചതായി പറയുകയും വേണമെന്നുണ്ട്.
റാഗിങ് കോളേജില്‍നിന്ന് പുറത്താക്കലിന് കാരണമാകുന്ന കുറ്റമാണെന്നും പറയേണ്ടതാണ്. പക്ഷേ കലബുറഗിയിലെ അല്‍ ഖമാര്‍ നഴ്സിങ് കോളേജിന്റെ പ്രിന്‍സിപ്പല്‍ പറയുന്നത് അശ്വതിയുടേത് റാഗിങ് അല്ല, ആത്മഹത്യശ്രമമാണെന്നാണ്. ഭാരിച്ച ഡൊണേഷന്‍ വാങ്ങി അഡ്മിഷന് നല്‍കുന്നവരെ കോളേജില്‍നിന്ന് പുറത്താക്കി സാമ്പത്തികനഷ്ടം നേരിടാന്‍ പ്രിന്‍സിപ്പലോ മാനേജ്മെന്റുകളോ തയ്യാറല്ല എന്നതിനാല്‍ കുറ്റം മൂടിവയ്ക്കാന്‍ മാനേജ്മെന്റുകള്‍ പലപ്പോഴും തയ്യാറാവുന്നു.
അശ്വതിയുടെ സഹപാഠിയും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ സായി നികിതയുടെയും, അശ്വതിയെ ആദ്യം ചികിത്സിച്ച ഡോക്ടര്‍മാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികളെ നേരത്തെ അറസ്റ്റ് ചെയ്തത്. നാലാംപ്രതി ശില്‍പ്പ ജോസ് ഒളിവിലാണ്. ഫിനോള്‍ ഉള്ളില്‍ചെന്ന് അശ്വതിയുടെ അന്നനാളം പൊള്ളി ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ്. അന്നനാളത്തില്‍ സുഷിരങ്ങളുള്ളതായും ഡോക്ടര്‍മാര്‍ പറയുന്നു.
സര്‍ജറി ആറാഴ്ചയ്ക്കുശേഷം മാത്രമേ നടത്താനാവൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
കേരളത്തിലായാലും അന്യസംസ്ഥാനത്തായാലും പഠനത്തിനെത്തുന്ന കുട്ടികള്‍ ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍ ലഭിക്കുന്ന സ്വാതന്ത്ര്യം അവരെ അക്രമത്തിനും വിക്രിയകള്‍ക്കും പ്രേരിപ്പിക്കുന്നു. ഇപ്പോള്‍ ഇതൊക്കെ ചെയ്തുകൂട്ടുന്നത് പല കോളേജുകളിലും മലയാളി വിദ്യാര്‍ത്ഥികളാണ്.
സ്വാതന്ത്ര്യലബ്ധി അവരിലെ സാഡിസ്റ്റുകളെ പ്രചോദിപ്പിക്കുകയും അവര്‍ പുതുതായി എത്തുന്ന കുട്ടികളെ പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്നു. ഇതിനെതിരായ അവബോധം ആദ്യം ഉണ്ടാകേണ്ടത് രക്ഷിതാക്കളിലാണ്. സ്വഭാവരൂപീകരണത്തില്‍ വരുന്ന വീഴ്ചകളാണ് കുട്ടികളെ ഈ ക്രൂരവിനോദത്തിന് പ്രേരിപ്പിക്കുന്നത്. ഹോസ്റ്റലുകളില്‍ താമസിക്കേണ്ടിവരുന്ന മക്കളോട് റാഗിങ്ങിന്റെയും അമിത സ്വാതന്ത്ര്യത്തിന്റെയും അനാവശ്യ കൂട്ടുകെട്ടുകളുടെയും അപകടവും സംസ്കാരശൂന്യതയും രക്ഷിതാക്കള്‍ പറഞ്ഞുകൊടുത്തേ തീരൂ.
അതുപോലെ കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് റാഗിങ് നിയമലംഘനമാണെന്ന അവബോധം നല്കിയാല് അവര്‍ സീനിയേഴ്സാകുമ്പോള്‍ ഈ പ്രവണതയില്‍നിന്ന് മുക്തരായേക്കാം. ഏത് സാഹചര്യത്തിലും റാഗിങ് എന്ന കാടത്തം തടഞ്ഞേ തീരൂ. ഡൊണേഷന്റെയും മറ്റും പേരില്‍ റാഗിങ് അനുവദിക്കുകയോ അതിനുനേര്‍ക്ക് കണ്ണടയ്ക്കുകയോ ചെയ്യുന്ന മാനേജ്മെന്റുകള്‍ കര്‍ശനമായി ശിക്ഷിക്കപ്പെടേണ്ടതുണ്ട്. റാഗിങ് സംഭവിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അംഗീകാരം തന്നെ റദ്ദാക്കുന്ന അവസ്ഥയുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: