കുട്ടനാട്: എട്ട് മാസം മുമ്പാണ് കാവാലം ഒടുവില്‍ ജന്മനാട്ടിലെത്തിയത്. കേരള സാഹിത്യ അക്കാദമി ചാലയില്‍ തറവാട്ടുമുറ്റത്ത് സംഘടിപ്പിച്ച ദേശപ്പെരുമ ശില്‍പ്പശാലയില്‍ പങ്കെടുക്കാനായിരുന്നു അത്. സര്‍ദാര്‍ കെ.എം. പണിക്കര്‍, ഡോ.കെ. അയ്യപ്പപണിക്കര്‍, കാവാലം വിശ്വനാഥക്കുറുപ്പ് എന്നിവരുടെ സ്മരണാര്‍ഥമായിരുന്നു പരിപാടി. അക്കാദമി ചെയര്മാന് പെരുമ്പടവം ശ്രീധരനൊപ്പം ശില്‍പ്പശാലയുടെ സംഘാടകനായി സജീവമായിരുന്നു കാവാലം. പിന്നീട് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടി.
മധ്യവേനല്‍ അവധിക്കാലമായതോടെ കുരുന്നു കൂട്ടം നടത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയായി. നാട്ടിലെ സന്നദ്ധ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നതോടെ കുരുന്നുകൂട്ടം നടത്താന്‍ തന്നെ തീരുമാനിച്ചു. യാത്ര ബുദ്ധിമുട്ടായതിനാല്‍ വരാനായില്ല. എന്നാല്‍ എല്ലാ ദിവസവും ഫോണില്‍ പലതവണ ബന്ധപ്പെട്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.
സമാപന ദിവസം മുഖ്യാതിഥിയായി എത്തിയ സിനിമാ താരം മഞ്ജുവാര്യരുടെ സാന്നിധ്യത്തില്‍ ഫോണില്‍ ഉച്ചഭാഷിണിയുടെ സഹായത്താല്‍ അദ്ദേഹം കുട്ടികളോട് സംവദിച്ചു. നാട്ടിലില്ലെങ്കിലും കാവാലത്തെ കലാ- സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെട്ടിരുന്നു. കലാസാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം ദീര്‍ഘവീക്ഷണത്തോടെ ആരംഭിച്ചതാണ് കുരുന്നുകൂട്ടം.
താമസം തിരുവനന്തപുരത്തായിയിരുന്നെങ്കിലും ക്രമമായ ഇടവേളകളില്‍ അദ്ദേഹം കാവാലത്ത് എത്തുമായിരുന്നു. പള്ളിയറക്കാവ് ക്ഷേത്രത്തില്‍ ധനുമാസത്തില്‍ ചാലയില്‍ കുടുംബം വക താലപ്പൊലിയും മുടിയേറ്റും നടത്തുമായിരുന്നു. പരദേവതയായ പള്ളിയറക്കാവിലമ്മയെ സ്തുതിച്ച് ഭക്തിഗാന ആല്‍ബം പുറത്തിറക്കിയപ്പോള്‍ അതില്‍ രചയിതാവായി മാത്രമല്ല, ഗായകനായും കാവാലമുണ്ടായി.
പിന്നീട് അദ്ദേഹത്തിന്റെ ശതാഭിഷേക ചടങ്ങുകളും ജന്മനാട് ആഘോഷമായി കൊണ്ടാടി. പാട്ടും നാടകവും സെമിനാറുകളും സദ്യയുമൊക്കെയായി കാവാലത്തിന് മറക്കാനാകാത്തതായിരുന്നു ആ ആഘോഷ ദിനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: