ലക്നൗ: അഖിലേഷ് യാദവ് സർക്കാരിന്റെ കെടുകാര്യസ്ഥതയെ രൂക്ഷമായി വിമർശിച്ച് ബിജെപിയുടെ അധ്യക്ഷൻ അമിത് ഷാ രംഗത്തെത്തി. ഉത്തർപ്രദേശിൽ ക്രമസമാധാന പാലനത്തിന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ ചുമതലപ്പെടുത്തണമോ എന്ന് അമിത് ഷാ ചോദിച്ചു. മഥുര കലാപം, കൈരാനയിൽ ഹിന്ദുക്കളുടെ കൂട്ട പലായനം തുടങ്ങിയ സംഭവങ്ങൾ നടന്നത് സമാജ് വാദി പാർട്ടിയുടെ ഭരണ സംവിധാനത്തിലുള്ള വീഴ്ചകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു.
ബരാബങ്കി പ്രദേശത്തെ പൊതു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം യുപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചത്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയും മായവതിയുടെ ബഹുജൻ സമാജ് പാർട്ടിയും അഴിമതിക്കാരായ കോൺഗ്രസിനെ പിന്തുണച്ചവരാണ്. ഇനിയും അഴിമതിക്കാർ ഉത്തർപ്രദേശ് കൈയ്യടക്കാതിരിക്കാൻ ബിജെപി സർക്കാരിനെ ജനങ്ങൾ അധികാരത്തിൽ കൊണ്ടുവരണമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
അഖിലേഷ് യാദവ് സർക്കാർ സംസ്ഥാനത്തെ ചില പ്രത്യേക സമുദായക്കാർക്ക് വേണ്ടി മാത്രം നിലനിൽക്കുന്നവരാണ്. സാധാരണക്കാരുടെ ദു:ഖങ്ങൾ കാണാനോ അത് ഇല്ലാതാക്കാനോ അഖിലേഷ് സർക്കാരിന് കഴിയുന്നില്ല എന്നും അദേഹം കുറ്റപ്പെടുത്തി.
‘ഉത്തർപ്രദേശിലെ കൈരാനയിലും മഥുരയിലും എന്താണ് സംഭവിച്ചത്, അഖിലേഷ് സർക്കാർ മറുപടി പറയണം, ആരാണ് സംസ്ഥാനത്തെ ക്രമസമാധാന നില കാത്തു സൂക്ഷിക്കേണ്ടത്, എന്താ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെ ഇതിനായി ചുമതലപ്പെടുത്തണമോ’ അമിത് ഷാ ചോദിച്ചു. അടുത്ത തവണ ഉത്തർപ്രദേശിൽ ബിജെപി സർക്കാർ തീർച്ചയായും അധികാരത്തിലെത്തുമെന്ന് അമിത് ഷാ പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: