സംഗീതം, കവിത, നാടകമെഴുത്ത്
ഏതിലാണ് കൂടുതല്‍ സംതൃപ്തി.
സംഗീതത്തിലാണെന്റെ തുടക്കം. എന്നല്ല എന്റെ നാടിന്റെ കൊയ്ത്തുപാട്ടും ചക്രപ്പാട്ടും ഞാറ്റുപാട്ടും മറ്റും മറ്റും. അത് ഞാന്‍ ഔപചാരികമായി നേടിയ അറിവല്ല, മറിച്ച് അനുഭവിച്ചുള്ള അറിവാണ്. അത് എന്റെ അടിത്തറയാണ്. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമായിരുന്നു ഞാന്‍ എങ്ങോട്ടു പോകണമെന്ന കാര്യത്തില്‍. നാടകത്തില്‍ എത്തിച്ചേര്‍ന്നത് അങ്ങനെയാണ്. അതിനു മുമ്പുള്ള കാലത്ത് കിട്ടിയതെല്ലാം അവിടേക്കുള്ള സമ്പാദ്യമായിരുന്നു.
കവിതയിലും നാടകത്തിലുമെല്ലാം
താളമാണ് അടിസ്ഥാനമായി
അനുഭവപ്പെടുന്നതെന്നു പറഞ്ഞാല്‍..
ശരിയാണ്. താളമാണ് അടിസ്ഥാനം എല്ലാറ്റിനും. എല്ലാറ്റിനേയും ഒന്നിപ്പിച്ചു നിര്‍ത്തുന്നതും ഈ താളമാണ്. നാടകത്തിലെ സംഗീതം ഒരു താളത്തില്‍ അധിഷ്ഠിതമാണ്; അതിലെ സംഭാഷണവും നൃത്തവും ചുവടുകളും എല്ലാം താളത്തിന്റെ അടിത്തറയിലാണ്. അത് ആശയത്തിന്റെ വിനിമയത്തിന് അനിവാര്യമാണ്.
ആരുടേതാണ് അവതരിപ്പിക്കപ്പെടുന്ന കല?
ആവിഷ്കരിക്കപ്പെടുന്ന കല അനന്തപാഠ്യമാണ്. സംവിധായകന്റെ, അഭിനേതാവിന്റെ, പ്രകാശനിയന്ത്രണക്കാരന്റെ, ശബ്ദ സംവിധാനക്കാരന്റെ, കാണികളില്‍ ഓരോരുത്തരുടെയും പാഠ്യമാണ്. ഇവയുടെ സമ്മേളനമാണ് അതിന്റെ പൂര്‍ണത.
സോപാന സംഗീതത്തിനു
വേണ്ടിയുള്ള വാദങ്ങള്‍?
സോപാന സംഗീതമാണ് കേരളത്തിന്റെ സ്വന്തം. സ്വാതിതിരുനാള്‍ എഴുതിയതും പാടിയതും സോപാന ശൈലിയിലാണ്. ചിലര്‍ എന്നോട് ഇക്കാര്യത്തില്‍ തര്‍ക്കിക്കാന്‍ വരാറുണ്ട്. പക്ഷേ ഞാന്‍ തര്‍ക്കിക്കാറില്ല, കാരണം എനിക്ക് സംശയമില്ല. സോപന സംഗീതപാരമ്പര്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്ന കര്‍ണാടക സംഗീതത്തിന്റെ പ്രത്യേകതകള്‍ എത്രയെത്ര കാലംമുമ്പേ നമ്മുടെ കൃഷ്ണനാട്ടത്തിന്റെ സംഗീതത്തിലുണ്ട്.
ഇന്ന് നാടന്‍ പാട്ടുകള്‍ക്ക്
തനി നാടന്‍ സ്വഭാവം
ഇല്ലാതാകുന്നുവെന്ന് തോന്നുന്നുണ്ടോ?
നാടന്‍ പാട്ടുകള്‍ ഇങ്ങനെയാകണമെന്നു നിര്‍ബന്ധം പറയാനാവില്ല. കാരണം യഥാര്‍ത്ഥത്തില്‍ നാടന്‍ പാട്ടുകള്‍ എന്താണ്. പണിയിടങ്ങളില്‍ പാടിയിരുന്ന പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. അവിടെ വാദ്യമൊന്നും ഉണ്ടായിരുന്നില്ല. പാട്ടും താളവും മാത്രം. ശരിയാണ്, പണിയുടെ ഇടവേളകളില്‍ ഒരുമിച്ചിരുന്നു പാടുന്ന ശീലവും ഉണ്ടായിരിക്കാം. പക്ഷേ ഇന്ന ഉപകരണമേ പാട്ടിനു കൂടെ വായിക്കാവൂ എന്നൊന്നും വ്യവസ്ഥയില്ലായിരുന്നു. ഏതും ഉപയോഗിക്കാം, പക്ഷേ അതു യോജിപ്പിക്കാന്‍ കഴിയണം.
കീ ബോര്‍ഡും മറ്റും നാടന്‍ പാട്ടിനൊപ്പം?
ഞാന്‍ അതിനെതിരല്ല. പക്ഷേ പാട്ടിനാണു പ്രാധാന്യം. അതിന്റെ തനിമ നശിപ്പിക്കരുത്. ഹാര്‍മോണിയത്തിന്റെ കഥയറിയുമോ? ഹാര്‍മോണിയം നമ്മുടെ എല്ലാ സംഗീതശാഖയുടെയും ഭാഗമാണ്. പക്ഷേ, അതിനെ പാശ്ചാത്യമെന്നു മുദ്രകുത്തി വിലക്കിയത് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹൃവാണ്. ആകാശവാണിയില്‍ ഹാര്‍മോണിയത്തിനു വിലക്കാണ്.
അങ്ങു നടത്തിയ മഹാഭാഗവതം
തര്‍ജ്ജമയെക്കുറിച്ച്…?
അതു പൂര്‍ത്തിയായി. പലരും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അതിനേക്കാള്‍ മെച്ചപ്പെട്ടതകാണമെന്ന നിലയ്ക്കല്ല ചെയ്തത്, അതൊരു കര്‍മ്മമായി അനുഷ്ഠിക്കുകയായിരുന്നു.
സിനിമാ ഗാനരചനയില്‍
കൂടുതല്‍ താല്പര്യം
കാണിക്കാത്തത്?
ഞാനും ജി. അരവിന്ദനും നാടകത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യം സിനിമാ ഗാനം എഴുതുന്നത്. അത് തമ്പ് എന്ന സിനിമക്കു വേണ്ടി അരവിന്ദന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു. പിന്നെ പത്മരാജന്, ഭരതന് തുടങ്ങി ഒട്ടേറെ പേര് ആവശ്യപ്പെട്ടപ്പോള്‍ മാത്രം എഴുതി. ഇന്ന് സാഹിത്യം സിനിമാ ഗാനത്തിനു നിര്‍ബന്ധമല്ലാതായിട്ടുണ്ട്. പിന്നെ ട്യൂണിനൊപ്പിച്ച് പാട്ടെഴുതാന്‍ എന്നെ കിട്ടില്ലെന്നു പ്രഗത്ഭര്‍ക്കുപോലും അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: