അതെ, അദ്ദേഹം രണ്ടാം കുഞ്ചനായിരുന്നു. കലയും കഥയും നിറഞ്ഞുനിന്നിരുന്ന സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരുടെ നേര്‍പ്പതിപ്പ്. നര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞയാള്‍ എന്ന നിലയില്‍ മാത്രമല്ല, കലയില്‍ തന്റെ പുതിയ വഴി തുറന്നയാളെന്ന നിലയില്‍. അദ്ദേഹം, താളമാണ് എല്ലാറ്റിന്റെയും തായ്വേരെന്നു തിരിച്ചറിഞ്ഞയാള്‍. രംഗകലയുടെ മടുപ്പിച്ച പതിവു വഴികളില്‍നിന്ന് സ്വയം വഴിചെത്തിക്കോരിയയാള്.
ഭടജനങ്ങള്‍ക്ക് വേണ്ടി കലയെ പരിഷ്കരിച്ചെടുത്തയാള്. അല്ലല്ല, പുതിയ കല ആവിഷ്കരിച്ചയാള്. ഇതൊക്കെക്കൊണ്ടാണല്ലോ അദ്ദേഹം ആത്മകഥയ്ക്ക് ‘എന്നാലിനിയൊരു കഥയുരചെയ്യാ’മെന്ന് തലക്കെട്ടിട്ട് എഴുതിത്തുടങ്ങിയത്.
കാവാലം നാരായണപ്പണിക്കര്‍ക്ക് ആ ആത്മകഥ പൂര്‍ത്തിയാക്കാനായില്ല. തനതു നാടകത്തിലേക്ക് തിരിഞ്ഞിടത്ത് ആ സ്വയം കഥയെഴുത്തു നിന്നുപോയി. പക്ഷേ, അതിനുശേഷം ചെയ്ത് ഓരോ രംഗ പ്രയോഗത്തിനും സ്വയം എഴുതിയ ആമുഖക്കുറിപ്പുകളുണ്ട്, ഓരോ വിശേഷാവസരങ്ങളിലും തന്റെ കലയുടെയും കലാസങ്കല്പ്പത്തിന്റെയും ഉള്ളകം തുറന്നു കാട്ടിയെഴുതിയ ലേഖനങ്ങളുണ്ട്, അതെല്ലാം ചേരുമ്പോള്‍ ഏറെക്കുറെ ആ കഥ പൂര്‍ത്തിയാക്കാനായേക്കും.
നാടകത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കപ്പെട്ട ആശാന്, അതെ, ആചാര്യനെന്ന പ്രയോഗത്തേക്കാള്‍, സാര്‍ എന്ന വിളിയേക്കാള്‍ ആശാനെന്ന ആ നാടന്‍ വിളി അദ്ദേഹം ഏറെ ആസ്വദിച്ചിരുന്നു, സിനിമയോട് അകല്‍ച്ചയുണ്ടായിരുന്നു. കാണികള്‍ എന്തുകാണണമെന്നു നിശ്ചയിക്കുന്ന സിനിമയല്ല, കാണികള്‍ക്കു കാണാന്‍ സര്‍വ്വ സ്വാതന്ത്ര്യം കൊടുക്കുന്ന നാടകമാണ് മഹത്തരമെന്ന് അദ്ദേഹം പറയുമായിരുന്നു. പക്ഷേ, കുഞ്ചന്‍ നമ്പ്യാരെ നമ്മുടെ നാട്ടുകാര്‍ക്ക് ശരിയായി മനസ്സിലാക്കിക്കൊടുക്കാന്‍ കുഞ്ചനെക്കുറിച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ആശാന് പറയുമായിരുന്നു. ആ കഥാപാത്രം ചെയ്യാന്‍ സര്‍വ്വഥാ യോഗ്യന്‍ നടന് ജയറാമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കാവാലത്ത് ജനിച്ച് നാടുമുഴുവന്‍ ചുറ്റി, ലോകം കണ്ടറിഞ്ഞും അറിയിച്ചും നാടകത്തിന്റെ ആസ്ഥാനമായ ഗ്രീസില്‍ വരെ നാടകത്തെയും നാടിനെയും എത്തിച്ച കാവാലത്തിന് നാട്ടിലേക്കുള്ള അവസാന മടക്കമാണിന്ന്. പക്ഷേ, അതിനും 11 വര്‍ഷം മുമ്പേ അദ്ദേഹം കാവാലത്തേക്കു മടങ്ങി. തനിക്ക് ഏറെ നല്കിയ ജന്മദേശമായ കാവാലത്തിന് തനിക്കുള്ളതെല്ലാം പകര്‍ന്നു നല്കാന് തുനിഞ്ഞ്. കാവാലത്തെ കൊച്ചു കുട്ടികള്‍ക്ക് മദ്ധ്യവേനല്‍ അവധിക്കാലത്ത് അദ്ദേഹം പരിശീലനക്കളരി നടത്തി. നാടകം, നാടന്‍ പാട്ട്, സംഗീതം, നൃത്തം, സാഹിത്യം തുടങ്ങി എല്ലാ വിഷയങ്ങളിലും അദ്ദേഹം പരിശീലനം നല്‍കിയത് തലമുറയ്ക്ക് തന്റെ വിരുത് പകര്‍ന്നു നല്കാനായിരുന്നുവല്ലോ.
അതിവിദഗ്ദ്ധയായ നാടന്‍ പാട്ടുകാരി കാവാലം രംഭയെ, മൃഡാനിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ആശാനായിരുന്നു. അംബരന്‍ എന്ന തനി നാട്ടുകാരനായ നാടന്‍ പാട്ടുകാരനിലെ കല കണ്ടെത്തി വളര്‍ത്തി, ഒറ്റാല് എന്ന സിനിമയിലൂടെ പ്രസിദ്ധ ഗായകനാക്കിയത് കാവാലം നാരായണപ്പണിക്കരായിരുന്നു. ചാലയില്‍ തമ്പുരാന്മാരുടെ കുടുംബത്തില്‍നിന്ന് പാടത്തും പണിക്കാരുടെ കുടിലിലും പാട്ടിന്റെ പിറകെയും പോയ അദ്ദേഹത്തിന്റെ ഗുരുദക്ഷിണ.
മോഹന്‍ലാലിനെ കര്‍ണ്ണഭാരത്തില്‍ നായകനാക്കുമ്പോള്‍ പലരും ചോദിച്ചു, സിനിമാ നടന്റെ പിന്നാലെ പോകേണ്ട ഗതിവന്നോ കാവാലം നാടകത്തിനെന്ന്. അപ്പോള്‍ ആശാന് പറഞ്ഞു, കര്ണ്ണഭാരത്തിലൂടെ മോഹന്‍ലാല്‍ അറിയപ്പെടും, മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തിലൂടെ കര്‍ണ്ണഭാരവും. അതിലൂടെ സംസ്കൃത നാടകവും, അങ്ങനെ ഭാസനെന്ന ലോകോത്തര നാടകകാരന് ഇക്കാലത്തും ജനകീയനാകും. അതൊരു വലിയ ദൗത്യമായിരുന്നു, ലക്ഷ്യമായിരുന്നു. ഇപ്പോള്‍ സംഗമനീയമെന്ന പേരില്‍ ശാകുന്തളം നാടകമാക്കി അവതരിപ്പിക്കാന്‍ മഞ്ജു വാര്യരെയാണ് ആശാന് കണ്ടെത്തിയത്. ഈ രണ്ടു നാട്യപ്രതിഭകളെയും കുറിച്ച് ആശാന് പറഞ്ഞു, മെഴുകുപോലെ, എത്രവേഗം ഇരവരും രംഗപാഠം ഉള്‍ക്കൊള്ളുന്നുവെന്നത് അതിശയിപ്പിക്കുന്നു.
ആശാന് പറഞ്ഞു, ഏറെ നാടക പാരമ്പര്യമുള്ള നമ്മുടെ നാട്ടില്‍ ഒരു സ്ഥിരം നാടകാവതരണ വേദിയില്ല, ലോകോത്തരമെന്ന പരിഗണനയില്‍ പെടുത്താവുന്ന ഒരു നല്ല തീയേറ്ററില്ല. ഇതൊരു സങ്കടമാണ്.
അദ്ദേഹം തനിയ്ക്ക് ഉത്തമ ബോദ്ധ്യമുള്ളതില് വിശ്വസിച്ചു. തനതായ കണ്ടെത്തലുകള്‍ നടത്തി. തര്‍ക്കിക്കാന്‍ വന്നവരോടു കയര്‍ക്കാന്‍ നിന്നില്ല. സ്വന്തം വഴിയില്‍ നടന്നു. അവനവന് കടമ്പ നാടകം ആദ്യം കണ്ടപ്പോള്‍ കാണികളില്‍ ചിലര്‍ കൈയേറ്റത്തിനു മുതിര്‍ന്നു. പിന്നീട് കേരളം മുഴുവന്‍ ആ നാടകങ്ങളെ കൈകൊട്ടിയാര്‍ത്തു.
സംസ്കൃത നാടകത്തെ തനിനാടനാക്കി നാട്ടിലെങ്ങും പ്രചരിപ്പിച്ചു. നാട്ടിന്‍പുറത്തെ തെയ്യത്തില്‍ ദൈവത്തെ കണ്ട് സന്നിവേശിപ്പിച്ചു. ദൈവത്തെയും തെയ്യമാക്കി. അങ്ങനെ തെയ്യത്തെയ്യത്തെ സൃഷ്ടിച്ചു.
മുത്തുകൊണ്ട് മുറം നിറഞ്ഞപ്പോഴും പവിഴം കൊണ്ട് പറ നിറഞ്ഞപ്പോഴും ആ കുട്ടനാട്ടുകാരനായ നാടന്‍ കര്‍ഷകന്റെ മനസ്സു നിറഞ്ഞില്ല, അതെ എത്ര പൂര്‍ണ്ണമായാലും അപൂര്‍ണ്ണമെന്നു തോന്നലുള്ളവരാണല്ലോ യഥാര്‍ത്ഥ കലാകരന്. കാവാലത്തെ മണ്ണിലും കലയുടെ വിണ്ണിലും വിഷ്ണുവിലും വിലയിക്കുന്ന ഞങ്ങളുടെ ആശാന് എത്രകോടി അഞ്ജലി അര്‍പ്പിച്ചാലും മതിവരില്ലല്ലോ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: