ആലപ്പുഴ: എഴുപത്തിയഞ്ചുവര്‍ഷത്തെ ആത്മബന്ധമാണ് നിങ്ങള്‍ കാവാലം നാരായണപ്പണിക്കര്‍ എന്ന് വിളിക്കുന്ന എന്റെ നാരായണകുഞ്ഞുമായിട്ടുള്ളതെന്ന് സഹപാഠിയും ആത്മസുഹൃത്തുമായ കല്ലേലി രാഘവന്‍പിള്ള പറഞ്ഞു.
കാവാലവുമായുള്ള എന്റെ കൗമാര യൗവ്വനകാലത്തെ ഓര്‍മ്മകള്‍ നിരവധിയാണ്. എങ്കിലും അധികമാര്‍ക്കും അറിയാത്ത ഒരു സംഭവമാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത്. അത് എനിക്കുവേണ്ടി പെണ്ണുകാണാന്‍ പോയതാണ്. ഞാന്‍ എസ്ഡിവി സ്കൂളില്‍ അദ്ധ്യാപകനായിരുന്ന കാലം. ഇതേ സ്കൂളിലെ അദ്ധ്യാപികയായിരുന്ന വിദ്യാവതിയെ പെണ്ണുകാണല്‍ ചടങ്ങിനായി നാരായണന് കുഞ്ഞിന്റെ മോറീസ് മൈനര്‍ കാറിലാണ് പോയത്.
നാരായണന്‍കുഞ്ഞ് തന്നെയായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. യാത്രയ്ക്കിടയില്‍ കാവാലത്തിന്റെ വക ഉപദേശം. ഒരുപാടു പെണ്ണ് കാണലൊന്നുംവേണ്ട. ആ ഉപദേശം ഞാന്‍ നിറവേറ്റി. ആദ്യംകണ്ട പെണ്ണുതന്നെ എന്റെ ജീവിതസഖിയായി.
നാരായണന്കുഞ്ഞിന്റെ കേരള സംഗീത നാടക അക്കാദമി പ്രവേശനത്തിനും കാരണക്കാരനായിരുന്നത് ഞാന്‍ തന്നെയായിരുന്നു. പത്രത്തില്‍ വന്ന ഒരു പരസ്യം ഞാന്‍തന്നെ പൂരിപ്പിച്ച് കാവാലത്തിന്റെ ഒപ്പും ഇടീച്ച് പോസ്റ്റുചെയ്തു. അങ്ങനെ 1952ല്‍ കേരള സംഗീത നാടക അക്കാദമിയില്‍ സെക്രട്ടറിയായി ജോയിന്റ് ചെയ്തു.
12 വര്‍ഷക്കാലം അദ്ദേഹം ആ കസേരയില്‍ ഇരുന്നു. ഈ കാലയളവിലാണ് അദ്ദേഹത്തിന്റെ കലാസാഹിത്യത്തിന് വേണ്ട വെള്ളവും വളവും കൂടുതല്‍ ലഭ്യമായത്. സെക്രട്ടറിയായി സേവനം ചെയ്ത കാലത്ത് ലോകത്തിലെ മികച്ച നാടക ഗ്രന്ഥങ്ങള്‍ ശേഖരിച്ച് അക്കാദമിയില്‍ ഒരു ലൈബ്രറി സ്ഥാപിച്ചു. ഒപ്പം മലബാറു മുതല്‍ തിരുവിതാംകൂര്‍ വരെയുള്ള വിവിധ കലാരൂപങ്ങളെ മനസിലാക്കാനും അടുത്തറിയാനും കഴിഞ്ഞുവെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഭാരത സംസ്കാരത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് ചീകി മിനുക്കിയാണ് അദ്ദേഹം തനതു നാടക സംസ്കാരത്തിന് രൂപം നല്‍കിയത്.
ആദ്യകാലത്ത് ആലപ്പുഴയിലെ മുല്ലയ്ക്കലില്‍ ജനരഞ്ജിനി സഭ എന്ന നാടക കലാ സംഘത്തിന് രൂപം നല്കി. അങ്ങനെ ആദ്യനാടകം അരങ്ങേറി. നാടകം മൂകനാടകമായിരുന്നു. പിന്നീട് ഈ നാടകം മുംബൈയില്‍ അവതരിപ്പിച്ചു. വളരെയേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. നിരവധി അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ ആത്മാവ് നാരായണന്കുഞ്ഞുതന്നെയായിരുന്നു.
അങ്ങനെ നിരവധി അനുഭവങ്ങള്‍ ഞാനും നാരായണന്കുഞ്ഞും തമ്മിലുണ്ട്. എല്ലാം ഇന്നലെ നടന്നതുപോലെ ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നുണ്ട്. പക്ഷേ എല്ലാ ഓര്‍മ്മകളും പങ്കുവയ്ക്കാന്‍ കഴിയില്ലല്ലോ. നാരായണന്‍കുഞ്ഞ് മരിച്ചുവെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ല. മോക്ഷം നേടിയെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഞങ്ങളുടെ അന്നത്തെ കൂട്ടായ്മയില്‍ ഇനി ഞാന്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: