കോട്ടയം: മഴക്കാലം എത്തിയതോടെ രൂപപ്പെട്ട ചതിക്കുഴികള്‍ വാഹന യാത്രികര്‍ക്ക് ഭീഷണിയാകുന്നു. എംസിറോഡിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള ഈ കുഴികളില്‍പെട്ട് ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. കോടിമത മുതല്‍ എസ്സ്എച്ച് മൗണ്ട് വരെയുള്ള കുഴികളുല് ഏറെയും അപകടകാരികളാണ്. കോടിമതിയിലെ നാലുവരിപ്പാതയില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളാണ് ഏറ്റവും ഭയാനകം. നല്ലരീതിയില്‍ ടാറിംഗ് നടത്തിയിട്ടുള്ള റോഡിലൂടെ അമിതവേഗത്തില്‍ കടന്നുവരുന്ന വാനങ്ങള്‍ കുഴികള്‍ കാണാതെ ഇവയില്‍ പതിക്കുകയാണ് പതിവ്. കോടിമതപാലം മുതല്‍ മണിപ്പുഴ വരെയുളള ഭാഗത്താണ് കുഴികളേറെയുള്ളത്.
പുളിമൂട് കവലയിലെ വിസ്തൃതി കുറഞ്ഞ കുഴികള്‍ക്ക് ഏതാണ്ട് ഒരടിയോളം ആഴമുണ്ട്. അടുത്തടുത്തുള്ള ഈ കുഴികളില്‍ വീഴുന്ന ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിടുന്നത് നിത്യ കാഴ്ചയാണ്. റോഡിനോട് ചേര്‍ന്നിരിക്കുന്ന കടകളുടെ വരാന്തയിലൂടെയാണ് വെട്ടിച്ചുമാറ്റുന്ന വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇത് കാല്‍നടക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ഗ്യാരോജിനു മുന്‍ഭാഗത്തെ കുഴികള്‍ പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥയ്ക്ക് ഏറ്റവും വലിയ ഉദാഹരണമാണ്. ഇവിടെ കുഴികള്‍ രൂപപ്പെട്ടിട്ട് മാസങ്ങളായി. മരാമത്ത് വകുപ്പ് ഓഫീസുകളുടെ മൂക്കിനുതാഴെയുമാണിത്. കെഎസ്ആര്‍ടിസി ഗാരേജിന്റെ കവാടത്തിലെ കുഴികളിലിറങ്ങുമ്പോള്‍ ലോഫ്ലോര്‍ ബസുകള്‍ അടിഭാഗം തട്ടി കേടുപാടുണ്ടാകുന്നുണ്ട്.
നാഗമ്പടം ക്ഷേത്രം ജംങ്ഷനിലെ എംസി റോഡിലെ കുഴി അപകടക്കുഴിയായി മാറുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായി രണ്ടു മീറ്റര്‍ നീളത്തില്‍ ടാര്‍ ചെയ്യാതെ കിടക്കുന്നിടമാണ് അപകടമൊരുക്കുന്നത്. രാത്രി കാലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് ഇവിടം കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. റോഡിന്റെ രണ്ടു ഭാഗങ്ങളും ടാര്‍ ചെയ്തിരിക്കുന്നതിനാല്‍ ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പെടുന്നത് പതിവാണ്. പകല്‍ സമയങ്ങളില്‍ മറ്റു വാഹനങ്ങളുടെ പിന്നില്‍ വരുന്ന ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നുണ്ട്. ഇവിടെ വാഹനങ്ങള്‍ വേഗം കുറയ്ക്കുമ്ബോള്‍ റോഡില്‍ ഗതാഗതക്കുരുക്കുമുണ്ടാകുന്നു. മുന്നറിയിപ്പ് സംവിധാനങ്ങളെന്തെങ്കിലും ഒരുക്കിയാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്. നാടമ്പടം പാലം മുതല്‍ അമ്പലം ജംഗ്ഷന്‍വരെ ചെറുകുഴികള്‍ നിരവധിയാണ്. നാഗമ്പടം പാലത്തിന് പടിഞ്ഞാറ് വശത്ത് റോഡിന് വശത്തുള്ള ഭീമാകാരമായ കുഴി നിരവധി ഇരുചക്രവാഹനങ്ങളെയാണ് വെട്ടിലാക്കുന്നത്. ഇവിടെയും ഇതുമൂലം കുരുക്ക് പതിവാണ്.
തിരുനക്കര സ്വകാര്യ ബസ്സ്സ്റ്റാന്റിന്റെ കവാടത്തിലെ കുഴിയിലിറങ്ങി ബസ്സുകളുടെ അടി നിലത്തിടിക്കുന്നുണ്ട്. ഈ സമയം സമീപത്തുകൂടി കടന്നുപോകുന്ന മറ്റ് വാഹനങ്ങളില്‍ ബസ്സുകള്‍ തട്ടുന്നതായും സമീപ വ്യാപരികള്‍ പറയുന്നു. ബേക്കര്‍ ജംഗ്ഷനില്‍ സ്കൂളിന് മുന്നിലായുള്ള കുഴി ഗതാഗത തടസ്സത്തിന് ഇടയാക്കുന്നുണ്ട്. ഇവിടുത്തെ കുഴികളിലൂടെ വാഹനങ്ങള്‍ നിരങ്ങി നീങ്ങുന്നതിനാല്‍ ഗതാഗത തടസ്സത്തിന് ഇടയാകുന്നുണ്ട്. പഴയ ബോട്ടുജെട്ടി റോഡില്‍ ബിവറേജ് ഔട്ട്ലെറ്റിന് സമീപം ജലവിതരണ കുഴല്‍ പൊട്ടിയുണ്ടായ ഗര്‍ത്തം റോഡിനെ മുഴുവന്‍ കാര്‍ന്നുതിന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് രൂപപ്പെട്ട ഈ കുഴി നികത്താനും അധികൃതര്‍ തയ്യാറാവുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: