തിരുവനന്തപുരം: കേരളത്തില്‍ അഭിപ്രായസ്വാതന്ത്ര്യം നിരോധിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് അടിയന്തിരാവസ്ഥക്കു ശേഷമുള്ള ഇന്ദിരാഗാന്ധിയുടെ ദയനീയ അവസ്ഥയുണ്ടാകുമെന്ന് ബിജെപി മുന്‍ അദ്ധ്യക്ഷന്‍ വി. മുരളീധരന്. കഴിഞ്ഞ ദിവസം നടന്ന എബിവിപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനുനേരെ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും എസ്എഫ്ഐ നടത്തിയ ആക്രമണത്തിലും പോലീസ് നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് എബിവിപിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അക്രമങ്ങളുടെയും ഗുണ്ടാവിളയാട്ടത്തിന്റെ കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറുകയാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ മാര്‍ച്ചിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മും എസ്എഫ്ഐയും ഇതേ ആവശ്യം വാതോരാതെ സംസാരിക്കുന്നു. ഒന്നുകില്‍ സിപിഎമ്മിന്റെ ഈ നിലപാടിനോട് വിയോജിപ്പുള്ളവരാവണം ആക്രമണം നടത്തിയത്. അതല്ലെങ്കില്‍ ഞങ്ങള്‍ പറയുന്ന ആശയം മാത്രം പ്രചരിപ്പിച്ചാല്‍ മതിയെന്നും ഞങ്ങള്‍ ഒഴിച്ച് മറ്റാരും അഭിപ്രായപ്രകടനം നടത്തരുതെന്ന് നിലപാടുള്ളവരുമാകണം.
ഇത് പാര്‍ട്ടി നിലപാടാണോ എന്ന് വ്യക്തമാക്കണം. ഇത്തരം ആക്രമങ്ങളെ തടയാന്‍ പിണറായി സര്‍ക്കാരിന് കഴിയണം. നാട്ടില്‍ എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇത്രയും നാള് സഹിഷ്ണുതയോടെ ജീവിക്കാന്‍ ആഹ്വാനം ചെയ്തവരാണ് സിപിഎം സഹിഷ്ണുതയുടെ അര്‍ത്ഥമെന്തെന്ന് അവര്‍ മനസ്സിലാക്കണം. യൂണിവേഴ്സിറ്റി കോളേജ് കുറേക്കാലമായി അക്രമികളുടെ കേന്ദ്രമായി മാറുകയാണ്.
തലസ്ഥാനത്ത് ക്രമസമാധാനപാലനത്തിന് വിഘാതമായി മാറുന്ന യൂണിവേഴ്സിറ്റി കോളേജ് ഇവിടെ മാറ്റേണ്ടിവരും. ഇപ്പോള്‍ അവിടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് മറ്റ് ആശയങ്ങളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല, അത് എക്കാലവും അങ്ങനെ തന്നെയാവുമെന്ന് പ്രതീക്ഷിക്കണ്ട. കേരളത്തില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏതറ്റംവരെ പോകാനും തങ്ങള്‍ക്കറിയാമെന്ന് വി. മുരളീധരന് പറഞ്ഞു.
ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ പിണറായി സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് തുടര്‍ന്ന് സംസാരിച്ച എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് പറഞ്ഞു. എസ്എഫ്ഐ ഗുണ്ടാകേന്ദ്രമായ യൂണിവേഴ്സിറ്റി കോളേജിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനും പോലീസിനും കഴിയാത്ത സാഹചര്യത്തില്‍ കോളേജിനെ ഇവിടെ നിന്നും മാറ്റി ക്രമസമാധാനം സംരക്ഷിക്കണമെന്നും പ്രസാദ് പറഞ്ഞു.
മാര്‍ച്ചില്‍ ബിജെപി ഭാരവാഹികളായ ഡോ. പി.പി. വാവ, അഡ്വ. വി.വി. രാജേഷ്, സി. ശിവന്‍കുട്ടി, പി. സുധീര്‍, പുഞ്ചക്കരി സുരേന്ദ്രന്, അഡ്വ. എസ്. സുരേഷ്, പൂന്തുറ ശ്രീകുമാര്‍, എബിവിപി സംസ്ഥാന ജോയിന്‍ സെക്രട്ടറി രമേശ് ബാബു എന്നിവര്‍ പങ്കെടുത്തു. ആയുര്‍വേദ കോളേജിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ഏജീസ് ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. എബിവിപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വിനീത് നാരായണന്, സംസ്ഥാന സമിതിയംഗം വി. മനുപ്രസാദ്, ജില്ലാ ഭാരവാഹികളായ ആര്. അശ്വിന്, രുധീഷ്, ശ്രീധിഷ്, മനു ശരവണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: