ഇടുക്കി: ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്ന് മൂന്നാര്‍-മാട്ടുപ്പെട്ടി റൂട്ടില്‍ കൊരണ്ടക്കാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ആനസവാരി കേന്ദ്രം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി. ഇന്നലെ രാവിലെ മൂന്നാര്‍ പോലീസിന്റെ സഹായത്തോടെ വനംവകുപ്പിന്റെ മൂന്നാര്‍ റെയ്ഞ്ചിലെ വിജിലന്‍സ് ഓഫീസര്‍ പി.പി അനില്‍കുമാറാണ് ആനസവാരി കേന്ദ്രം പൂട്ടിയത്.
ജൂണ്‍ പതിനൊന്നിനാണ് ജന്മഭൂമി ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. ആനസവാരി കേന്ദ്രത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തുമ്പോള്‍ ഏഴ് ആനകളുണ്ടായിരുന്നു. ഈ ആനകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതായിരുന്നു. എത്രയും വേഗം ആനകളെ ഉടമസ്ഥര്‍ക്ക് കൈമാറണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
ആനസവാരി കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ ടിക്കറ്റ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന ടിക്കറ്റുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് സംഘം പിടിച്ചെടുത്തു. ഈ ടിക്കറ്റുകള്‍ ദേവികുളം പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിച്ചു. ആനസവാരി നടന്ന സ്ഥലം കര്‍മലഗിരി സ്കൂളിന്റെ വകയാണ്. വസ്തു സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നല്‍കിയാണ് ആനസവാരി കേന്ദ്രം നടത്തിവന്നത്.
ആനയെ സവാരിക്കായി ഉപയോഗിക്കണമെങ്കില്‍ പെര്‍ഫോമിങ് അനിമല്‍ രജിസ്ട്രേഷന് ആക്ട് പ്രകാരം അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ചും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആനയുടെ ഉടമസ്ഥാവകാശം, ആരോഗ്യ സ്ഥിതി എന്നിവ ഹാജരാക്കിയെങ്കിലേ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ഈ സര്‍ട്ടിഫിക്കറ്റില്ലാതെയാണ് ആനസവാരി കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.
റെയ്ഡിന് മൂന്നാര്‍ വനംവകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സെബാസ്റ്റ്യന്‍, ഉദ്യോഗസ്ഥരായ കെ.വി സുമേഷ്, ജോയി തോമസ്, പി.വി അനി, വി.എസ് സജു, മനുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു. ഇടുക്കിയില്‍ കുമളി ഉള്‍പ്പെടെയുള്ള സ്ഥലത്ത് നാല് ആനസവാരി കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയും അടച്ച് പൂട്ടണമെന്ന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍ ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: