ന്യൂദല്‍ഹി: ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിയ്ക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാനോടുള്ള ജാഗ്രതയില്‍ ഒരു കുറവും വരുത്തില്ലെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് മോദി നിലപാടു വ്യക്തമാക്കിയത്.
എന്‍എസ്ജി പ്രവേശനക്കാര്യത്തില്‍ ഭാരതത്തിന്റേതു നല്ല തുടക്കമാണെന്ന് പറഞ്ഞ അദ്ദേഹം സര്‍ക്കാരുകളുടെ തുടര്പ്രകിയയുടെ നേട്ടങ്ങളാണിവയെന്നും പറഞ്ഞു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും പ്രധാനമന്ത്രി ടൈംസ് നൗവിനോട് പ്രതികരിച്ചു.
പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ ആരോടാണ് സംസാരിക്കേണ്ടതെന്നതാണ് ചോദ്യം; തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടോ മറ്റ് അഭിനേതാക്കളോടോ? എന്റെ ലാഹോര്‍ സന്ദര്‍ശനവും പാക്പ്രധാനമന്ത്രിയെ ക്ഷണിച്ചതും എല്ലാം ലോകത്തോട് ഭാരതത്തിന്റെ പാക്കിസ്ഥാന് നിലപാടു പറയുന്നുണ്ട്, പ്രധാനമന്ത്രി വിശദീകരിച്ചു.
ചൈനയുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. അതാണ് നയതന്ത്രത്തിന്റെ ഔദ്യോഗിക വഴി. ചൈന അതിനോട് സഹകരിയ്ക്കുമെന്നുറപ്പുണ്ട്. എന്‍എസ്ജി പ്രവേശനക്കാര്യത്തില്‍ പ്രയത്നങ്ങള്‍ തുടരണം. പല സര്‍ക്കാരുകളുടെ തുടര്‍ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. ഞങ്ങളുടെ ഭരണകാലത്ത് എസ്ഒസി അംഗത്വം നേടിയെടുത്തു.
എംടിസിആറിലും അംഗത്വം ലഭിച്ചു. എന്‍എസ്ജി അംഗത്വം നല്ല തുടക്കമാണ്, പ്രധാനമന്ത്രി പറഞ്ഞു.
സുബ്രഹ്മണ്യന് സ്വാമി ദേശസ്നേഹിയായ നല്ല മനുഷ്യനാണെന്നു പറഞ്ഞ മോദി പക്ഷേ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ചില പരാമര്‍ശങ്ങള്‍ രാജ്യത്തിന് ഗുണകരമാകില്ലെന്ന് പറഞ്ഞു. ഓരോരുത്തരും പരമാവധി സ്വയം ഉത്തരവാദിത്തം കാണിയ്ക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു.
അഴിമതിയുടെ അഴുക്കില്‍ നിന്ന് നേരു പുറത്തുകൊണ്ടുവരാന്‍ താന്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ആര്‍ക്കും ഊഹിക്കാന്‍ പോലും പറ്റില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
തീര്‍ച്ചയായും ചില അധികാര കേന്ദ്രങ്ങള്‍ ഇതിനെല്ലാം പിന്നിലുണ്ട്. അഗസ്റ്റ ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്നകാര്യം എനിക്ക് നിരസിക്കാനാവില്ല, അതിലുള്‍പ്പെട്ടവര്‍ ഏറെ പരിശീലനം കിട്ടിയവരാണെന്നതില് തര്‍ക്കവുമില്ല. അവര്‍ തെറ്റുചെയ്യല്‍ കലയായി കാണുന്നവരാണ്.
രാജ്യം വികസനത്തിന്റെ വഴിയില്‍ വലുതാകണമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ചിലരുടെ അതി തീവ്ര അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ ഹീറോ ആക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.
സര്‍ക്കാരിന്റെ സാമ്പത്തിക അജണ്ട പാവങ്ങളെ കേന്ദ്രീകരിച്ചാണ്. ദാരിദ്ര്യത്തെ തോല്‍പ്പിക്കാന്‍ അവര്‍ക്കു ശക്തികിട്ടണം. എന്റെ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളും പാവങ്ങളെ ശക്തിപ്പെടുത്താനും എല്ലാവരെയും സമന്മാരാക്കാനുമാണ്.
ഞാന്‍ ദുഃഖങ്ങളില്‍ ജീവിക്കുന്നില്ല. പ്രശ്നങ്ങളും പ്രതിസന്ധികളുമുണ്ട്. അതില്‍ ദുഃഖിക്കുകയല്ല വേണ്ടത്. അതാണെന്റെ നയം. വെല്ലുവിളികളെ ഞാന്‍ വെല്ലുവിളിക്കും.
എനിക്ക് നര്മ്മമില്ലെന്നു കരുതരുത്. പക്ഷേ, ഇക്കാലത്ത് അതും അപകടകരമാണ്. പൂര്‍ണ്ണസമയ വാര്‍ത്താ ചാനലുകളുടെ കാലത്ത് ആര്‍ക്കും ഒരു വാക്കു മാത്രം എടുത്തുപയോഗിച്ച് വന്‍ വിവാദമാക്കാം.
സത്യം ഞാന്‍ പറയാം, സമൂഹത്തില്‍ നര്മ്മമില്ലാതാകുന്നത് ഭയംകൊണ്ടാണ്. എല്ലാവര്ക്കും ഭയമാണ്. ചിലപ്പോള്‍ എന്റെ പ്രസംഗങ്ങളിലും തമാശയുണ്ടാകാറുണ്ട്. പാര്‍ലമെന്റിലും ഇന്നു നര്മ്മമില്ലാതായി. അത് ഉത്കണ്ഠയുണ്ടാക്കുന്നു, മോദി പറഞ്ഞു.
മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സമിതിയില്‍ ഭാരതം സ്ഥിരാംഗം
ന്യൂദല്‍ഹി: മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സമിതിയില്‍ (എംടിസിആര്‍) ഭാരതത്തിന് സ്ഥിരാംഗത്വം. നയതന്ത്ര രംഗത്ത് മോദി സര്‍ക്കാരിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ കൂടിയായി എംസിടിആര്‍ പ്രവേശനം. ഇതോടെ ഒക്ടോബറില്‍ സംഘടനാ യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം കൈവന്ന ഭാരതത്തിന് സംഘടനയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്താനുമാകും.
നെതര്‍ലാന്‍ഡ്സിലെ ഹേഗിലാണ് സംഘടന ഔദ്യോഗികമായി ഭാരതത്തിന്റെ അംഗത്വം പ്രഖ്യാപിച്ചത്. ഭാരതത്തെ മുപ്പത്തിയഞ്ചാമത് അംഗമായി തിരഞ്ഞെടുക്കുന്നുവെന്നായിരുന്നു പ്രസ്താവന. തീരുമാനം വന്നതിനു പിന്നാലെ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറിന് അംഗത്വ രേഖ കൈമാറി. ഇവരുമായി വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ചയും നടത്തി. അംഗത്വത്തിനു പിന്തുണച്ച 34 രാജ്യങ്ങളെയും അഭിനന്ദിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ന്യൂദല്‍ഹിയില്‍ പ്രസ്താവനയിറക്കി. നെതര്‍ലന്‍ഡ്സ് അംബാസഡര്‍ പീറ്റര്‍ ഡി ക്ലര്‍ക്ക്, ലക്സംബര്‍ഗ് അംബാസഡര്‍ റോബര്‍ട്ട് സ്റ്റെയ്ന്മെറ്റ്സ് എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും, ഭാരതത്തിന്റെ ഉള്‍പ്പെടുത്തല്‍ ഈ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.
മിസൈല്‍ നിര്‍മാണരംഗത്തെ ഏറ്റവും ആധുനികവും ശേഷിയുള്ളതുമായ സാങ്കേതികവിദ്യ സ്വന്തമാക്കാന്‍ എംസിടിആര്‍ അംഗത്വം ഭാരതത്തെ തുണയ്ക്കും. കൂടാതെ ഈ രംഗത്ത് റഷ്യയുമായി സഹകരണം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. മിസൈലുകള്‍, ആളില്ലാ വിമാനങ്ങള്‍, റോക്കറ്റ് സാങ്കേതികവിദ്യ, നശീകരണ സ്വഭാവമുള്ള ആയുധങ്ങളുടെ കൈമാറ്റം തുടങ്ങിയവ നിയന്ത്രിക്കുന്നതിനാണ് എംസിടിആര്‍ രൂപീകരിച്ചത്. എന്‍എസ്ജിയില്‍ ഭാരതത്തിന്റെ പ്രവേശനത്തിന് തടസം നിന്ന ചൈനയ്ക്ക് എംടിസിആറില്‍ അംഗത്വമില്ല. 2004ല്‍ ചൈനയുടെ അപേക്ഷ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: