തിരുവനന്തപുരം: കോണ്‍ഗ്രസുമായി ഇനി ധാരണയോ സഖ്യമോ ഉണ്ടാക്കില്ലെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. ബംഗാളില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് എതിരാണെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായും കാരാട്ട് അറിയിച്ചു. ബംഗാളില്‍ പാര്‍ട്ടിക്ക് തെറ്റു പറ്റിയതായാണു വിലയിരുത്തലെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വി.എസ്.അച്യുതാനന്ദന്റെ പദവിസംബന്ധിച്ചു സിപിഎം തീരുമാനമെടുത്തിട്ടുണ്ടെന്നും ഇനി സംസ്ഥാന മന്ത്രിസഭയാണു തീരുമാനമെടുക്കേണ്ടതെന്നും കാരാട്ട് പറഞ്ഞു.
വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പാര്‍ട്ടി പരിഗണിക്കാത്തതിനു കാരണം അദ്ദേഹത്തിന്റെ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമാണ്. വിഎസ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ നിന്നു നയിച്ച നേതാവാണ്.
എന്നാല്‍, തെരഞ്ഞെടുപ്പു പ്രചാരണവും ഭരണവും രണ്ടാണ്. ഇക്കാര്യത്തില്‍ പ്രായം ഒരു ഘടകമാണ്. തനിക്ക് തന്നെ 10 വര്‍ഷം മുന്‍പ് ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യാന്‍ സാധിക്കുമോ. വിഎസ് പാര്‍ട്ടിക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും മറ്റും നല്കി പ്രവര്‍ത്തിക്കും. വിഎസ് കേരളത്തിന്റെ ഫിഡല്‍ കാസ്ട്രോയാണെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ടല്ലോയെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ പ്രകാശ് കാരാട്ട് റിപ്പോര്‍ട്ട് ചെയ്തു. ബോര്‍ഡ്-കോര്പ്പറേഷന് പദവികളെ സംബന്ധിച്ചു സിപിഎം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്തില്ല. അടുത്ത മാസം ആദ്യം ചേരുന്ന സിപിഎം സെക്രട്ടറിയേറ്റില്‍ പദവികളെ സംബന്ധിച്ചു തീരുമാനമെടുക്കും.
തെരഞ്ഞെടുപ്പില്‍ ഇടത് അനുഭാവികളുടെ വോട്ട് ബിജെപിക്ക് ലഭിച്ചെന്നും സംസ്ഥാന സമിതി വിലയിരുത്തി. ഇക്കാര്യം ഗൗരവമായി കാണണമെന്ന് അഭിപ്രായമുയര്‍ന്നു. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയന്, എം.എ. ബേബി, കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: