എം.എസ്.ജയചന്ദ്രന്
ശാസ്താംകോട്ട: കാത്തലിക് സിറിയന്‍ ബാങ്ക് പുതിയകാവ് ശാഖയിലെ സീനിയര്‍ മാനേജര്‍ എസ്.വേണുഗോപാലിന് ഇന്നലെ തിരക്കിന്റെ ദിവസമായിരുന്നു. രണ്ട് ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറന്നതാണ്. ഈ തിരക്കിനിടെയാണ് അദ്ദേഹത്തെ കാണുന്നത്. ബാങ്ക് കാര്യത്തിനല്ല, മറിച്ച് അടിയന്തരാവസ്ഥയിലെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍.
1976ല്‍ ആര്‍എസ്എസിന്റെ കുലശേഖരപുരം ഖണ്ഡ് കാര്യവാഹായിരുന്ന വേണുഗോപാലിനെ ജനുവരി 14നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതല്ല, മറിച്ച് അറസ്റ്റ് വരിക്കാനായി കൊല്ലം ടൗണിലെത്തിയതാണ്. അന്ന് കൊല്ലം ജില്ലാ പ്രചാരകായിരുന്ന പ്രഭാകരന്റെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചത്. വേണുഗോപാലും സഹപ്രവര്‍ത്തകരായ മുരളി, മോഹനന്, രാജേന്ദ്രന്, അന്തരിച്ച സുകുമാരന്‍ എന്നിവര്‍ സംഘനിര്ദേശപ്രകാരം ജനുവരി 14ന് വൈകിട്ട് നാലിനോടെ കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിന് സമീപത്തെത്തി. കൂടിനിന്ന ഞങ്ങളില്‍ നിന്നും അമ്പത് മീറ്റര്‍ ദൂരെ മാറി ജില്ലാ പ്രചാരകും നിലയുറപ്പിച്ചു. ലോകസംഘര്‍ഷസമിതിയുടെ പേരില്‍ കയ്യില്‍ കരുതിയിരുന്ന ലഘുലേഖ വിതരണം ചെയ്ത് ഞങ്ങള്‍ മുദ്രാവാക്യം വിളിച്ച് പ്രകടനം തുടങ്ങി. പഴയ മെയിന്റോഡിലൂടെയായിരുന്നു പ്രകടനം. തുടര്‍ന്ന് രണ്ടുമൂന്ന് തവണ മെയിന്‍ റോഡിലൂടെ കിഴക്ക് പടിഞ്ഞാറ് നടന്നു. ഒടുവില്‍ നാലരയോടെയാണ് ആസാദ് ഹോട്ടലിന് മുന്നില്‍വച്ച് ഈസ്റ്റ് എസ്ഐ ശിവശങ്കരപിള്ളയുടെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി ഞങ്ങളെ അറസ്റ്റ് ചെയ്യുന്നത്. വേണുഗോപാല്‍ തുടര്‍ന്നു.
‘സ്റ്റേഷനില്‍ എത്തിച്ച് അര മണിക്കൂറിന് ശേഷം സ്ഥിതിയാകെ മാറി. കൊടിയ മര്‍ദ്ദനമുറകളാണ് ഏല്‍ക്കേണ്ടിവന്നത്. പരസ്പരം പുറത്ത് പിടിപ്പിച്ച് ട്രില്ല് നടത്തിയാണ് തുടക്കം. ട്രില്ലിനിടെ റൂള്‍തടി കൊണ്ട് വാരിയെല്ലിനും പുറത്തും മാറിമാറി അടിക്കും. ഒന്ന് ഉറക്കെ കരയാന്‍ പോലും അനുവദിക്കില്ല. പിന്നീട് രാത്രി നടത്തിയ മര്‍ദനമുറയാണ് ഏറെ ദയനീയം. ഞങ്ങള്‍ പരസ്പരം മുഖത്ത് ആഞ്ഞ് അടിക്കണം. സുഹൃത്താണ് മുന്നിലെന്ന ധാരണയില്‍ അടിയുടെ ശക്തി കുറഞ്ഞുപോയാല്‍ പോലീസ് ഞങ്ങളുടെ മുഖത്ത് ആഞ്ഞടിച്ചിട്ട് പറയും ഇതേ രീതിയില്‍ അടിക്കാന്‍. അടിയുടെ ശക്തി കുറഞ്ഞാല്‍ പോലീസ് ഇടപെടും. അങ്ങിനെ ഞങ്ങള്‍ സ്വയംസേവകരെ പരസ്പരം അടിപ്പിച്ച് രസിച്ചു ക്രൂരനായ ആ പോലീസ് ഓഫീസര്‍. മര്‍ദ്ദനമുറകള്‍ രണ്ടുദിവസം നീണ്ടുനിന്നു. തുടര്‍ന്ന് തീര്‍ത്തും അവശരായി എഴുന്നേറ്റ് നില്ക്കാന്പോലും കഴിയാത്ത സ്ഥിതിയിലായ ഞങ്ങളെ രണ്ട് ദിവസം കഴിഞ്ഞാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിന് ശേഷം റിമാന്റും ചെയ്തു. എന്നാല്‍ സത്യം പറയണമല്ലോ, ജയിലില്‍ ആദ്യദിവസത്തെ കൈകാര്യം ചെയ്യല്‍ മാത്രമെ ഉണ്ടായിരുന്നുള്ളു (മുഖത്ത് പുഞ്ചിരി). മാസങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതനായ താന്‍ സംഘടനാരംഗത്ത് കൂടുതല്‍ സജീവമായി. കാരണം ഇതിനപ്പുറം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ അറസ്റ്റ് വരിക്കാന്‍ തീരുമാനിച്ചത്.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു അന്ന് ഞാന്‍. എബിവിപി കോളജ് യൂണിറ്റ് പ്രസിഡന്റും. അച്ഛനും ബിജെപി ദേശീയസമിതി അംഗുമായിരുന്ന ചെല്ലപ്പന്‍പിള്ളയുടെ പ്രചോദനമായിരുന്നു സംഘടനാരംഗത്ത് കാല്‍വയ്ക്കാന്‍ കാരണം.’
1986ല്‍ കാത്തലിക് സിറിയന്‍ ബാങ്ക് തിരുവനന്തപുരം മെയിന്‍ ശാഖയില്‍ ജോലിക്ക് കയറുന്നതുവരെ സംഘടനാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അന്ന് നേരിട്ട പോലീസ് പീഡനത്തിന്റെ അരിഷ്ടതകള് ഇന്നും വേണുഗോപാലിനുണ്ട്. ശരീരമാസകലം തളര്‍ച്ച, വിട്ടുമാറാത്ത നടുവേദന എന്നിവയാണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: