ആലപ്പുഴ: നാടകാചാര്യനും കവിയുമായ പത്മഭൂഷണ്‍ കാവാലം നാരായണപ്പണിക്കര്‍ക്ക് ജന്മനാട് കണ്ണീരോടെ വിട നല്കി. ജീവനേക്കാളേറെ സ്നേഹിച്ചിരുന്ന കാവാലത്തെ മണ്ണില്‍ അദ്ദേഹം ലയിച്ചു.
ഇന്നലെ രാവിലെ ഏഴര മണിയോടെ തിരുവനന്തപുരത്തെ സോപാനത്തെ നാടകക്കളരിയില്‍ നിന്ന് കാവാലത്തെ ചാലയില്‍ തറവാട്ടിലെത്തിച്ച കാവാലം നാരായണപ്പണിക്കരുടെ ഭൗതിക ശരീരത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കലാസാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തറവാട്ട് വീട്ടില്‍ എത്തിച്ച ശേഷം സോപാന സംഗീതവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും കുരുന്നുകൂട്ടത്തിലെ അംഗങ്ങളും കാവാലം രചിച്ച പാട്ടുകളും ആലപിച്ചു. തന്റെ മരണത്തില്‍ ആരും കരയരുതെന്നും സംഗീതത്തിന്റെ അകമ്പടിയോടെ യാത്ര അയക്കണമെന്നുമുള്ള നിര്‍ദ്ദേശം ബന്ധുക്കളും ശിഷ്യരും പാലിച്ചുവെങ്കിലും ഇടയ്ക്ക് തേങ്ങലുകള്‍ ഉയര്‍ന്നു.
ഉച്ചയ്ക്ക് 2.30 ഓടെ ഭൗതിക ശരീരം കാവാലത്തിന്റെ, പമ്പയുടെ തീരത്തുള്ള ശ്രീഹരി എന്ന വീട്ടിലേക്ക് വിലാപയാത്രയായി എത്തിച്ചു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കിയ ശേഷം മകന് കാവാലം ശ്രീകുമാറും ബന്ധുക്കളും അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ഭൗതിക ശരീരം ചിതയിലേക്കെടുത്തു, മകന് ശ്രീകുമാര്‍ ചിതയ്ക്ക് അഗ്നി പകര്‍ന്നു. മലയാള നാടക സാഹിത്യത്തിന് വേറിട്ട ഭാവപ്പകര്‍ച്ച നല്കിയ ആചാര്യന്റെ സംഭാവനകള്‍ മാറ്റിവെച്ച് കാവാലത്തിന്റെ ഭൗതിക ശരീരം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി.
ശിഷ്യര്‍ ഭരതവാക്യം ചൊല്ലിയാണ് കാവാലത്തിന് വിട നല്‍കിയത്. എല്ലാ കാവാലം നാടകങ്ങളും അവസാനിച്ചിരുന്നത് ഭരതവാക്യത്തോടെയായിരുന്നു. സംസ്കൃതത്തിലുള്ള ഭരതവാക്യ ശ്ലോകം നാടകത്തിന്റെ പൂര്‍ണത കുറിക്കുന്നതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
മൂത്തമകന് ഹരികൃഷ്ണന് അന്ത്യവിശ്രമം കൊള്ളുന്നതിന് സമീപത്താണ് കാവാലത്തിനും ചിതയൊരുക്കിയത്.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്, എംപിമാരായ സുരേഷ് ഗോപി, കൊടിക്കുന്നില്‍ സുരേഷ്, ചലച്ചിത്രരംഗത്തെ പ്രമുഖരായ നെടുമുടി വേണു, ഫാസില്‍, വിനയന്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അനൂപ് ചന്ദ്രന്, മധുപാല്‍, രാജീവ്നാഥ്, ഗാനരചയിതാവ് ബി.ആര്. പ്രസാദ്, കല്ലേലി രാഘവന്‍പിള്ള, ചുനക്കര ജനാര്ദ്ദനന് നായര്‍, മധു ശങ്കരമംഗലം, സി.ജെ. കുട്ടപ്പന്, ആര്‍എസ്എസ് ആലപ്പുഴ ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍, ബിജെപി സംസ്ഥാന കമ്മറ്റിയംഗം ബി. രാധാകൃഷ്ണ മേനോന്, ജില്ലാ ജനറല്‍ സെക്രട്ടറി ജയകുമാര്‍,
ബിജെപി കലാ സാംസ്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല, ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ. മഹാദേവന്, തപസ്യ ജില്ലാ സെക്രട്ടറി അഡ്വ. വിജയകുമാര്‍, കാവാലത്തിന്റെ നിരവധി ശിഷ്യന്മാര്, കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
പത്മഭൂഷണ്‍ നേടിയ കലാകാരനായിട്ടും സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരാരും തന്നെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാതിരുന്നത് വിമര്‍ശനത്തിനിടയാക്കി. ആലപ്പുഴ ജില്ലയില്‍ നിന്നുമാത്രം മൂന്നു മന്ത്രിമാരുള്ളപ്പോഴാണ് ഈ അവഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: