കന്യകയായ സീത ഒരിക്കല്‍ മിഥിലയിലെ ഉദ്യാനത്തില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ ഒരു വൃക്ഷക്കൊമ്പില്‍ രണ്ട് തത്തകള്‍ വന്നിരുന്നു. ആ തത്തകളെ കണ്ടപ്പോള്‍ സീതയ്ക്ക് കൗതുകമായി. അവറ്റയെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍ സീത അവരുടെ സംസാരം ശ്രദ്ധിക്കാനിടയായി. പെണ്‍തത്ത തന്റെ ഇണയായ ആണിനോടു പറഞ്ഞു:
‘നോക്കൂ, സീതയെന്ന കന്യകയെ മനോമോഹനനായ ശ്രീരാമനാണ് വിവാഹം കഴിക്കുക. ലോകത്തിലേയ്ക്കുവെച്ചു പ്രസിദ്ധനും ധര്‍മ്മമൂര്‍ത്തിയുമാണ് ശ്രീരാമന്.’
തത്തകളുടെ ഈ സംസാരം കേട്ടപ്പോള്‍ സീതയ്ക്ക് ആകാംക്ഷയായി. തന്റെ കഥകേള്‍ക്കാനുള്ള വ്യഗ്രതയില്‍ സീത ആ തത്തകളെ രണ്ടിനേയും പിടിച്ചു ചോദിച്ചു:
‘പേടി വേണ്ട. പറയൂ, നിങ്ങള്‍ ആരാണ്? നിങ്ങള്‍ പറഞ്ഞ രാമന് ആരാണ്? സീത ആരാണ്?’
തത്തകള്‍ പറഞ്ഞു:
‘ഞങ്ങള്‍ വാല്മീകി മഹര്‍ഷി എന്നൊരു മുനിയുടെ ആശ്രമത്തിലായിരുന്നു താമസിച്ചിരുന്നത്. വരാന്‍ പോകുന്ന രാമായണം ആ താപസന് ശിഷ്യരെ പഠിപ്പിച്ചിരുന്നു. അതുകേട്ടാണ് ഞങ്ങള്‍ പഠിച്ചത്. രാമന് മഹാവിഷ്ണുവിന്റെ അവതാരമാണ്. സീതയാകട്ടെ ജനകപുത്രിയും.’
കിളികളില്‍ നിന്നും വാസ്തവം ശ്രവിച്ച സീത തന്നെ പരിചയപ്പെടുത്തിയതിനുശേഷം പറഞ്ഞു:
‘ശ്രീരാമന് വന്ന് എന്നെ കൊണ്ടുപോകുന്നതുവരെ നിങ്ങളെ ഞാന്‍ ഇവിടെയുള്ള കൂട്ടില്‍ അടച്ചിടാന്‍ പോവുകയാണ്.’.
സീതയുടെ വാക്കുകേട്ട് കിളികള്‍ വിട്ടയക്കണമെന്ന് അപേക്ഷിച്ചു. തന്നെയുമല്ല പെണ്‍കിളി ഗര്‍ഭിണിയുമാണ്. എന്നാല്‍ സീത സമ്മതിച്ചില്ല. അവള് ആണ്‍കിളിയെ മാത്രം വിട്ടയച്ചു.
ദുഃഖിതയായ പെണ്‍കിളി ശപിച്ചു:
‘എന്നെ ഭര്‍ത്താവിനോട് വേര്പെടുത്തുകയാണല്ലോ നീ ചെയ്യുന്നത്. അതിനാല്‍ നീയും ഗര്‍ഭിണിയായിരിക്കുമ്പോള്‍ രാമനോടു വേര്‍പെടുക.’
ഇത്രയും പറഞ്ഞ് ആ പെണ്‍കിളി തല്‍ക്ഷണം അവിടെ വീണ് പ്രണന് വെടിഞ്ഞു.
ഈ ശാപം കാരണമാണത്രെ ഗര്‍ഭിണിയായിരിക്കെ ശ്രീരാമന് സീതയെ ഉപേക്ഷിച്ചത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: