കൊല്‍ക്കത്ത: രാജ്യസുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്തമാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് ഇതര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ചിദംബരത്തിന്റെ പ്രസ്താവന.
രാജ്യത്തിന്റെ സുരക്ഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ തുല്യമായി നിക്ഷിപ്തമാണ്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാനസര്‍ക്കാരുകളുടെ പങ്ക് വ്യക്തമാക്കുന്നതോടൊപ്പംതന്നെ ആഭ്യന്തര-ബാഹ്യ ശക്തികളില്‍നിന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പങ്കിനെപ്പറ്റിയും ഭരണഘടന വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. കൊല്‍ക്കത്തക്കടുത്ത് ഒരു ഭീകരവിരുദ്ധ കേന്ദ്രം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ആഭ്യന്തര സുരക്ഷിതത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കൂട്ടുത്തരവാദിത്തത്തില്‍ വരണമെന്ന ദീര്‍ഘവീക്ഷണത്തോടെയാണ് ഭരണഘടനയില്‍ അനുഛേദം 355 എഴുതിച്ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് എല്ലാവിധ അക്രമത്തെയും അടിച്ചമര്‍ത്തുക കേന്ദ്രത്തിന് ബാധ്യതയാണ്.
ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കാന്‍ അരഡസന്‍ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരെ മമതാ ബാനര്‍ജി കൂട്ടുപിടിച്ചിരിക്കുകയാണ്. രാജ്യത്തെ ഫെഡറല്‍ വ്യവസ്ഥിതിയെ തകര്‍ക്കാനും സംസ്ഥാനങ്ങളുടെ അധികാരം പിടിച്ചെടുക്കാനുമുള്ള നീക്കമായി കണ്ടുകൊണ്ടാണ് ഇത്.
ദേശീയ ഭീകരവിരുദ്ധ കേന്ദ്രം ആരംഭിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ചോ മമതാ ബാനര്‍ജിയുടെ അഭിപ്രായത്തെക്കുറിച്ചോ ചിദംബരം കൂടുതലൊന്നും പറഞ്ഞില്ല. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ രാഷ്ട്രീയം നോക്കി കേന്ദ്രം വിവേചനം കാണിക്കില്ല. ബംഗാളില്‍ മുമ്പ് നിലനിന്ന സര്‍ക്കാരുകളുമായി സഹകരിച്ച് കേന്ദ്രം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവിലുള്ള സര്‍ക്കാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് സന്തോഷമാണ്, ചിദംബരം പറഞ്ഞു.
ജുംഗല്മഹലില് നക്സലുകള്‍ സൃഷ്ടിച്ച അവസ്ഥ പുതിയ സര്‍ക്കാര്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം അവസ്ഥയും മെച്ചപ്പെട്ടുവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട അന്തരീക്ഷം ഉണ്ടാകുമെന്ന് ചിദംബരം പ്രത്യാശ പ്രകടിപ്പിച്ചു.
കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന ഒഡീഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. പരിപാടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍റോയ് പങ്കെടുത്തു. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയത്തിന് ഉപരിയായി ഭീകരവാദം, സായുധകലാപം, നക്സലിസം എന്നിവയോടെല്ലാം കേന്ദ്രസര്‍ക്കാരിന് ഒരേ സമീപനമാണ്.
കൊല്‍ക്കത്തയിലെ ഭീകരവിരുദ്ധ കേന്ദ്രം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ സംരക്ഷിക്കുന്ന ഒരു കേന്ദ്രമായി മാറുമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. സംവിധാനങ്ങള്‍ പൂര്‍ത്തിയായാല്‍ മുംബൈ, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളുടെ ഇരട്ടി സംവിധാനം കൊല്‍ക്കത്തയില്‍ ഉണ്ടാകും. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ബംഗാളിന്റെ അവസ്ഥ ഏറെ മെച്ചപ്പെടുമെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: