ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജൂലൈ ഏഴുമുതല്‍ 11 വരെയുള്ള വിദേശയാത്രയില്‍ മൊസാംബിക്, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞമാസം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് പ്രധാനമന്ത്രീയുടെയും സന്ദര്‍ശനം.
ജൂലൈ ഏഴിന് മൊസാംബിക്, എട്ട്, ഒന്‍പത് തീയതികളില്‍ ദക്ഷിണാഫ്രിക്ക, 10ന് ടാന്‍സാനിയ, 11ന് കെനിയ എന്നിങ്ങനെയാണ് സന്ദര്‍ശനം. മഹാത്മാഗാന്ധി സഞ്ചരിച്ച പാതയിലൂടെ ലഘു ട്രെയിന്‍ യാത്രയും മോദി നടത്തും.
സമുദ്രമേഖലാ സുരക്ഷിതത്വവികസനം, പ്രതിരോധ പങ്കാളിത്തം, ഊര്‍ജ്ജ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തുറക്കുന്ന തുറമുഖവും മോദി സന്ദര്‍ശിക്കും. ജോഹന്നാസ്ബര്‍ഗിലും കെനിയയിലും ഭാരത സമൂഹത്തെ അഭിസംബോധന ചെയ്യും. കെനിയയില്‍ 8000 പേരും ജോഹന്നാസ്ബര്‍ഗില്‍ പതിനായിരം പേരും മോദിയുടെ പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആഫ്രിക്കന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. കെനിയയില്‍ 80,000 ഭാരത വംശജരും ടാന്‍സാനിയയില്‍ 50,000 ഭാരത വംശജരുമുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ 1.5 ദശലക്ഷം ഭാരതവംശജരുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം വരും ഇത്. നാല് രാജ്യങ്ങളും ഭാരതത്തിന്റെ പരമ്പരാഗത പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: