കൊച്ചി: അഴിമതിക്കേസുകളിലെ ത്വരിത അന്വേഷണത്തില്‍ ഗൗരവമേറിയ കുറ്റകൃത്യമുണ്ടെന്നു കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയുണ്ടെന്നും ഇതിനായി ഉന്നത തല ഉത്തരവു കാത്തിരിക്കേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊതുജനങ്ങളില്‍ നിന്നായി 59 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് ആരോപണമെന്നും ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ചൂണ്ടിക്കാട്ടി.
പാല മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം നഷ്ടപ്പെട്ട കേസില്‍ വിജിലന്‍സ് നടപടിയെടുക്കുന്നില്ലെന്ന ഹര്‍ജിയില്‍ ജസ്റ്റീസ് ബി. കെമാല്‍പാഷയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാല മാര്‍ക്കറ്റിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചെന്നു ഹര്‍ജിയില്‍ പറയുന്നു. സൊസൈറ്റിയുടെ ഊര്‍ജ്ജിത നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് തുക തിരിമറി നടത്തിയെന്നും 2014-15 ലെ ഓഡിറ്റ് പ്രകാരം ഓഹരി മൂലധനത്തിന്റെ 24 മടങ്ങ് നഷ്ടം സൊസൈറ്റിക്കുണ്ടെന്നും ഹര്ജിക്കാരന് പറയുന്നു.
പണം നഷ്ടപ്പെട്ടതു ചൂണ്ടിക്കാട്ടി വിജിലന്‍സിനു നല്കിയ പരാതിയില്‍ ത്വരിത അന്വേഷണം നടത്തി വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആരോപണങ്ങള്‍ ശരിയാണെങ്കിലും അന്വേഷണം സഹകരണ വകുപ്പിലെ വിജിലന്‍സ് വിഭാഗത്തിന് കൈമാറിയാല്‍ മതിയെന്ന ശുപാര്‍ശയാണ് ത്വരിത അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതനുസരിച്ച് കേസ് സഹകരണ വകുപ്പിലെ വിജിലന്‍സിനു വിട്ട് തീര്‍പ്പാക്കി. എന്നാല്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്‍ നടപടി ഉണ്ടായില്ലെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാരുടെ താളത്തിനൊത്തു തുള്ളിയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിജിലന്‍സിന്റെ ത്വരിത അന്വേഷണത്തില്‍ തട്ടിപ്പു നടത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് സംഘം ഉന്നതതല ഉത്തരവിന് കാത്തിരിക്കുകയാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമാക്കി. തുടര്‍ന്നാണ് ഇത്തരം കേസുകളില്‍ തെളിവുണ്ടെന്ന് കണ്ടാല്‍ വിജിലന്‍സ് അന്വേഷണ സംഘത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും ഇതിനായി ഉന്നതതല ഉത്തരവു കാക്കേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയത്.
ഹര്‍ജിക്കാരന്റെ കേസില്‍ ഉടന്‍ കേസെടുത്ത് അന്വേഷണം നടത്താനും ഉത്തരവില്‍ പറയുന്നു. പാല മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മുന്‍ധനമന്ത്രി കെഎം മാണിയുടെ ശുപാര്‍ശയെ തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചെന്നും കാലാവധി പൂര്‍ത്തിയയപ്പോള്‍ പണം തിരികെ ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പാല മീനച്ചില്‍ താലൂക്കിലെ കെജെ തോമസ് നല്കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: