കോപ്പ അമേരിക്ക, കാല്‍പ്പന്തുകളിയുടെ സൗന്ദര്യാവേശങ്ങള് നെഞ്ചേറ്റിയ കോടിക്കണക്കായ ആരാധകര്‍ക്ക് കണ്ണീര്മഴയാവുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. യാദൃച്ഛികതയുടെ ഗോള്‍വലയത്തില്‍ എരിഞ്ഞടങ്ങുന്നത് ലോകത്തിന്റെ ദു:ഖം മാത്രമല്ല. കാല്‍പ്പന്തുകളിയുടെ സൗന്ദര്യമത്രയും തന്റെ മാസ്മരഗതിവേഗങ്ങളില് ചടുലതാളം തീര്‍ക്കുന്ന ഒരു രാജകുമാരന്റെ കളിക്കളത്തില്‍നിന്നുള്ള വിടവാങ്ങല്കൂടിയാണ്.
ഫുട്ബോളില്‍ എങ്ങനെയാണ് കവിത രചിക്കുകയെന്നും ആ കവിതയില്‍ ജനകോടികളായ ആരാധകരുടെ സ്വപ്നങ്ങളെ എങ്ങനെയാണ് മനോഹരമായി ഒളിപ്പിച്ചുവെക്കുകയെന്നും വ്യക്തമായി അറിയുന്ന ഒരു രാജകുമാരന്, അല്ല ചക്രവര്‍ത്തി. അതാണ് കഴിഞ്ഞദിവസം കളിക്കളത്തില്‍നിന്നും കണ്ണീരോടെ നടന്നുനീങ്ങിയ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. ലോകം ആ രാജകുമാരന്റെ കണ്ണീരൊപ്പാന്‍ ഹൃദയവേദനയോടെ രംഗത്തെത്തിയെങ്കിലും അവരില്‍നിന്നൊക്കെ അകന്നുനില്‍ക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
ലോകഫുട്ബോളില്നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച മെസ്സി ക്ലബ്ഫുട്ബോളില് തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ആരാധകര്‍ക്ക് ആശ്വാസമാവുന്നില്ല.
കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയും അവരുടെ സഹസ്രക്കണക്കായ ആരാധകരും കൊതിച്ചത് കിരീടം തന്നെയായിരുന്നു. അവരുടെ രാജകുമാരന്റെ ഗോള്‍ഡണ്‍ ബൂട്ടില്‍നിന്ന് കിരീടഗോള്‍ പിറക്കുമെന്നും ചിലിയെ തോല്പിച്ച് തങ്ങളുടെ രാജ്യത്തേക്ക് അതെത്തിക്കാമെന്നും കണക്കുകൂട്ടി.
അങ്ങേയറ്റത്തെ രാജ്യം മുതല്‍ ഇങ്ങേയറ്റത്തെ കേരളത്തിലെ നൈനാം വളപ്പിലെ ആരാധകര്‍വരെ ആ നിമിഷത്തിനുവേണ്ടി കാത്തിരുന്നു. എന്നാല്‍ യാദൃച്ഛികതയാണ് എന്നും നിര്‍ണായകമാവുന്നത് എന്ന് ആരറിഞ്ഞു? കഴിഞ്ഞതവണത്തെ കോപ്പ അമേരിക്കയുടെ തനിയാവര്‍ത്തനം ഒരു ദുരന്തഗോളായി ആരാധകരുടെ ഹൃദയങ്ങളില്‍ പതിച്ചതിന്റെ അടക്കാനാവാത്ത വേദനയില്‍ രാജ്യാന്തര ഫുട്ബോളില്‍നിന്ന് പിന്‍വാങ്ങുകയാണെന്ന് മെസ്സി പ്രഖ്യാപിച്ചു.
ഒരുപക്ഷേ, അര്‍ജന്റീനക്ക് കപ്പില്‍ മുത്തമിടാന്‍ കഴിയാത്തതിനെക്കാള്‍ വേദനയും പ്രയാസവുമാണ് ആ പ്രഖ്യാപനത്തില്‍നിന്ന് കൊടുങ്കാറ്റായി ഉയര്‍ന്നത്. ഓരോ ആരാധകനും ആ വേദനയുടെ ഗോള്‍മുഖത്ത് കിടന്നുപിടയുകയാണ്. അതില്‍നിന്ന് മോചനം കിട്ടാതെ അവര്‍ നിസ്സഹായരായിരിക്കുകയാണ്. നിശ്ചിതസമയത്തും അധികസമയത്തും കളിതുടര്‍ന്നെങ്കിലും മരണക്കളിയായ ഷൂട്ടൗട്ടിന് വിധിയെ വിട്ടുകൊടുക്കാനുള്ള സാഹചര്യമാണുണ്ടായത്. ഒടുവില്‍ അനിവാര്യമായത് സംഭവിച്ചു.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് അര്‍ജന്റീനയുടെ ഭാവി ഛിന്നഭിന്നമായി. മെസ്സിയെന്ന ലോകോത്തര ഫുട്ബോളറുടെ ചുടുകണ്ണീര് വീണ് കളിക്കളം ഒന്നടങ്കം നനഞ്ഞിരിക്കണം. അതിന് സാക്ഷ്യംവഹിച്ചവരുടെ ഹൃദയങ്ങളിലേക്ക് തീയുണ്ടപോലെയാണ് മെസ്സിയുടെ പിഴച്ച ബോള്‍ ചീറിവന്നത്.
കളിക്കളത്തില്‍ തികഞ്ഞ മാന്യന്, ഏതു പ്രകോപനത്തെയും സംയമനത്തോടെ നേരിടുന്ന കളിക്കാരന്. കുട്ടികളുടെ നിഷ്കളങ്കമുഖവും അതേ വികാരംപേറുന്ന ഹൃദയവും. എന്നാല്‍ കളിക്കളത്തില്‍ മെയ് വഴക്കത്തിന്റെയും ചടുല നീക്കങ്ങളുടെയും ചീറ്റപ്പുലി. അപ്പോഴും പക്ഷേ, എതിര്‍കളിക്കാരനെ ഒരുതരത്തിലും അസ്വസ്ഥപ്പെടുത്തുകയോ അലോസരപ്പെടുത്തകയോ ചെയ്യാത്ത പ്രകൃതം.
എല്ലാം ഒരു മൂന്നാംശക്തിയുടെ നിയന്ത്രണത്തിലെന്നു തോന്നിപ്പിക്കുന്ന പ്രകടനങ്ങള്‍. മെസ്സിയെ ലോകാരാധ്യനാക്കുന്നത് ഇതുമാത്രമല്ല, കളിയിലെ ആ സമര്‍പ്പണവുമാണ്. ദൈവത്തിന്റെ കൈ മറഡോണക്ക് മറ്റൊരു അംഗീകാരവും മറ്റൊരു മുഖവും നേടിക്കൊടുത്തെങ്കില്‍ മെസ്സിയ്ക്ക് അങ്ങനെയുള്ള ഘടകങ്ങളൊന്നുമില്ല. ഫുട്ബോളിന്റെ ശാസ്ത്രീയവും കലാപരവുമായ എല്ലാ സാധ്യതകളും അതിന്റെ സൂക്ഷ്മാംശത്തില്‍ കൈയടക്കിവെച്ച യഥാര്‍ത്ഥ ഫുട്ബോള്‍ രാജകുമാരനാണ് അദ്ദേഹം.
അതുകൊണ്ടുതന്നെയാണ് ലോകാരാധ്യനായി അദ്ദേഹം മാറുന്നതും.
29 വയസ്സിന്റെ ചോരത്തിളപ്പില്‍ കളിക്കളത്തില്‍ ഒരനാവശ്യ നീക്കങ്ങളും നടത്താത്ത മാന്യനായ ആ ഫോര്‍വേഡ് കളിക്കാരന് രാജ്യാന്തര മത്സരങ്ങളില്‍നിന്ന് വിരമിക്കാന്‍ തീരുമാനമെടുത്തത് എങ്ങനെ ആരാധകരെ കരയിപ്പിക്കാതിരിക്കും? നേട്ടങ്ങളുടെ കൊടുമുടിയില്‍ തന്നെയാണ് മെസ്സി വിരാജിക്കുന്നത്. അര്‍ജന്റീന അണ്ടര്‍ 20 ടീമിനായി 18 കളിയില്‍നിന്ന് 14 ഗോളും, അണ്ടര്‍ 23 ടീമിനായി അഞ്ചു കളിയില്‍ നിന്ന് രണ്ട് ഗോളും, ദേശീയ ടീമിനായി 113 കളിയില്‍ നിന്ന് 55 ഗോളും നേടി. 2005 ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനിയന്‍ ടീമിലെ കരുത്തനായിരുന്നു മെസ്സി.
2008 ബെയ്ജിങ് ഒളിംപിക്സില്‍ സ്വര്‍ണം നേടി. 2015 ലും കോപ്പ അമേരിക്കയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായിരുന്നു. ഇത്തവണ ഒന്നാം സ്ഥാനം കിട്ടുമെന്ന് അര്‍ജന്റീന ഉറച്ചു പ്രതീക്ഷിച്ചു; അവരുടെ ആരാധകരും. കാരണം മെസ്സിയായിരുന്നു അവരുടെ ദൈവം. എന്നാല്‍ അതേ ദൈവത്തിന്റെ പെനാല്‍റ്റി പിഴവില്‍ കപ്പെന്ന സ്വപ്നം ചിതറിത്തെറിച്ചു. അതോടെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് മാന്യമായി ഇറങ്ങിക്കൊടുക്കുകയാണെന്ന് മെസ്സി പ്രഖ്യാപിക്കുകയും ചെയ്തു.
തന്റെ ബാഴ്സിലോണ ക്ലബ്ബിന്റെ കരുത്തുമാത്രമായി തീരാനാണ് ആ കളിക്കാരന് ആഗ്രഹിക്കുന്നത്. ലോകത്തിലെ കോടിക്കണക്കായ ആരാധകരുടെ വികാരവിസ്മയങ്ങളുടെ മുകളില്‍ കനല് കോരിയിടുന്നതായി ആ പ്രഖ്യാപനം. അത് പിന്‍വലിച്ച് വീണ്ടും കളിക്കളത്തിലെ സുമുഖനായ രാജകുമാരനായി കാല്‍പ്പന്തില്‍ കവിത രചിക്കുന്നത് കാണാനാണ് ലോകം ആഗ്രഹിക്കുന്നത്.
ഒരു പെനാല്‍റ്റിയിലൂടെ കപ്പ് നഷ്ടമാക്കിയ ദു:ഖമാണല്ലോ മെസ്സിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. അതില്‍ കാര്യമില്ലെന്ന് പറയുന്ന ആരാധകര്‍ അതിന് ഇറ്റാലിയന്‍ താരം റോബര്‍ട്ടോ ബാജിയോയുടെ അഭിപ്രായമാണ് ചൂണ്ടിക്കാണിക്കുന്നത്. ”പെനാല്‍റ്റി എടുക്കാന്‍ ധൈര്യമുള്ളവര്‍ മാത്രമേ അതു നഷ്ടപ്പെടുത്തുകയുള്ളൂ.” അത്തരമൊരു ധൈര്യശാലിയായ മെസ്സി എന്തിന് തങ്ങളെ ഉപേക്ഷിച്ചുപോകണമെന്നാണ് ലോകം മുഴുവനുമുള്ള ആരാധകര്‍ മനസ്സുവിങ്ങിപ്പൊട്ടി ചോദിക്കുന്നത്. പ്രിയ രാജകുമാരാ നിങ്ങളതു കേള്‍ക്കില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: