എരുമേലി: വളരെ നാളുകളായി വിഷപ്പാമ്പുകളില്‍ നിന്നും നാടിനെ രക്ഷിച്ചു കൊണ്ടിരുന്ന പാമ്പ് പിടിത്തക്കാരന് മുക്കട വാകത്താനം മാന്തറയില്‍ രാജേഷ് (ബിജു-43) പാമ്പുകടിയേറ്റ് മരിച്ചു. മുറിവേറ്റ മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബിജുവിന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പൊന്തന്‍പുഴയിലെ മൃഗാശുപത്രിയില്‍ വച്ചാണ് രാജേഷിന് കടിയേറ്റത്. കരിമൂര്‍ഖന്റെ കടി രണ്ടു കൈകളിലും ഏറ്റിട്ടും മനോധൈര്യം കൈവെടിയാതെ തന്നെ കടിച്ച കരിമൂര്‍ഖനെ സുരക്ഷിതമായി കൂട്ടിനുള്ളില്‍ ആക്കിയശേഷമാണ് ബിജു ആശുപത്രിയിലേക്ക് പോയത്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ബിജു തന്നെ പിടികൂടിയ മൂര്‍ഖന്‍ പാമ്പാണ് കടിച്ച് പരിക്കേല്‍പ്പിച്ചത്. പെണ്‍വര്‍ഗത്തില്‍പ്പെട്ട ഒമ്പതു വയസും ആറര അടി നീളവുമുള്ള അപകടകാരിയായ സ്പെക്ടക്കിള്‍ കോബ്രയെന്ന കരിമൂര്‍ഖനാണ് കടിച്ചത്.
എരുമേലി ചേത്തക്കല്‍ പുത്തന്‍പുരയ്ക്കല്‍ എം.ആര്. ബിജുവിന്റെ പുരയിടത്തില്‍ നിന്നുമാണ് കരിമൂര്‍ഖനെ പിടികൂടിയത്.
രണ്ടു തവണ പലപ്പോഴായി പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വീട്ടുകാര്‍ ജെസിബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം പറമ്പ് ഇളക്കി മറിച്ചതോടെ മൂര്‍ഖന്‍ പുറത്ത് വരികയായിരുന്നു. ബിജു എത്തി പാമ്പിനെ പിടകൂടിയെങ്കിലും,ജെസിബി ഉപയോഗിച്ച് ഇളക്കി മറിച്ചതിനിടെ മൂര്‍ഖന്‍ ആഴത്തില്‍ മുറിവേറ്റിരുന്നു.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ വച്ച് പ്രാഥമിക ശുശ്രൂഷ നല്കിയ മൂര്‍ഖന്‍ പാമ്പിനെ വനപാലകരും ബിജുവും ചേര്‍ന്നു അടുത്തുള്ള പൊന്തന്‍പുഴയിലെ മൃഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നു വെറ്ററിനറി സര്ജ്ജന് ഡോ. സുബിന്റെ നിര്‍ദ്ദേശപ്രകാരം മുറിവില്‍ മരുന്നു വച്ച് തുന്നല്‍ ഇടുന്നതിനായി ചാക്കിനുള്ളില്‍ നിന്നും മൂര്‍ഖനെ പുറത്തെടുക്കുമ്പോള്‍ രാജേഷിന്റെ ഇരു കൈകളിലും കടിക്കുകയായിരുന്നു. വലത് കൈയ്യിലും, ഇടതു കൈയ്യിലെ വിരലുകളിലുമാണ് കടിയേറ്റത്.
പാമ്പിനെ തിരികെ ചാക്കിനുള്ളിലാക്കുമ്പോള് വനപാലകരും ഡോക്ടറും ചേര്‍ന്നു ബിജുവിനു പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ മരിച്ചു. ഭാര്യ രേഖ,മക്കള്‍ സസന്യ,ശരണ്യ,ജോതിഷ്.സംസ്കാരം നാളെ വാകത്താനം ഹോളിഫാമിലി ചര്‍ച്ചില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: